പാനൂര്‍: കോണ്‍ഗ്രസ് നേതാവിന്റെ അനധികൃത കരിങ്കല്‍ ക്വാറിക്ക് പൂട്ടുവീഴും. കണ്ണൂര്‍ ഡിസിസി സെക്രട്ടറി സിജി തങ്കച്ചന്റെ ഈസ്റ്റ്ചെണ്ടയാട് പ്രവര്‍ത്തിക്കുന്ന രണ്ട് ക്വാറികള്‍ പാരിസ്ഥിതിക അനുമതിയില്ല. ജിയോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ അനുമതി ഇല്ലെന്ന് മനസിലാക്കുകയും, ക്വാറി അടച്ചിടണമെന്ന് ഉത്തരവിടുകയുമായിരുന്നു. ആറാംകളം, ഈസ്റ്റ്ചെണ്ടയാട് ഭാഗത്താണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ക്വാറികള്‍ക്കും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അനുമതി തരപ്പെടുത്തുകയായിരുന്നു. യുഡിഎഫ് ഭരിക്കുന്ന കുന്നോത്തുപറമ്പ് പഞ്ചായത്തില്‍ സ്വാധീനം ചെലുത്തിയാണ് അനുമതി തേടിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. പാരിസ്ഥിതിക അനുമതി ഇല്ലാത്തതിനാല്‍ സെക്രട്ടറി അനുമതി നല്‍കിയിരുന്നില്ല. ഇതിനെതിരെ ഭരണപ്രതിപക്ഷം ഒറ്റകെട്ടായി നിലപാടെടുത്തതോടെ സെക്രട്ടറി അവധിയില്‍ പ്രവേശിച്ചു. പിന്നീട് താല്‍ക്കാലിക ചുമതലയുളള സെക്രട്ടറി അനുമതി നല്‍കുകയായിരുന്നു. നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. കഴിഞ്ഞ ദിവസം കരിങ്കല്‍ പൊട്ടിക്കുമ്പോള്‍ പരിസരത്തെ ഒരു വീടിന്റെ മേല്‍കൂര തകരുകയും ചെയ്തിരുന്നു. ഇപ്പോള്‍ നാലു മാസത്തോളമായി ക്വാറികള്‍ പ്രവര്‍ത്തിച്ചു വരുന്നു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് പാരിസ്ഥിതിക അനുമതിയിലാതെ പ്രവര്‍ത്തിക്കുകയാണെന്ന് മനസിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: