പയ്യന്നൂര്‍: സ്വത്ത്തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന അഭിഭാഷക കെ.വി.ശൈലജയെയും ഭര്‍ത്താവ് പി.കൃഷ്ണകുമാറിനെയും ഏഴുദിവസത്തെ തെളിവെടുപ്പിന് ശേഷം പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
ഇന്നലെ ഉച്ചയോടെ കേസന്വേഷണ ഉദ്യോഗസ്ഥനായ സിഐ എം.പി.ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്. സ്വത്തുതട്ടിപ്പുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികളില്‍ നിന്നും പോലീസിന് ലഭിച്ചിരിക്കുന്നത്. സ്വത്ത് തട്ടിപ്പിന്റെയും വ്യാജരേഖ ചമക്കലിന്റെയും സൂത്രധാരന്‍ അഭിഭാഷകയുടെ ഭര്‍ത്താവായ കൃഷ്ണകുമാറാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 26പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
മരണപ്പെട്ട ബാലകൃഷ്ണന്റെ മുഴുവന്‍ സ്വത്തും അവകാശവും തട്ടിയെടുക്കാന്‍ സഹോദരിയെ ബാലകൃഷ്ണന്റെ ഭാര്യയാക്കി കൃത്രിമ രേഖകളുണ്ടാക്കിയ ശേഷം അഭിഭാഷകയുടെ പേരില്‍ ഒസ്യത്തെഴുതി രജിസ്റ്റര്‍ ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി.
2012ലാണ് ആസൂത്രിതമായി അഭിഭാഷക കെ.വി.ശൈലജ സഹോദരി ജാനകിയിലൂടെ ഒസ്യത്ത് നേടിയെടുത്തത്. ഒസ്യത്ത് രജിസ്റ്റര്‍ ചെയ്ത അഭിഭാഷകക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
തളിപ്പറമ്പ് തൃച്ചംബരത്തെ ഡോ.കുഞ്ഞമ്പുനായരുടെ സ്വത്തിന്റെ ആധാരത്തിന്റെ പകര്‍പ്പുകളെടുത്താണ് അഭിഭാഷക ഇത്തരമൊരു തന്ത്രം മെനഞ്ഞത്. ഈ പകര്പ്പുകളുപയോഗപ്പെടുത്തി കുടുംബസ്വത്തിനുള്ള അവകാശം തനിക്ക് കിട്ടത്തക്കതരത്തില്‍ സഹോദരി ജാനകിയെക്കൊണ്ട് ഒസ്യത്ത് അഭിഭാഷക തന്റെ പേരിലേക്ക് എഴുതുകയായിരുന്നു. ഈവിവരമാണ് കേസന്വേഷണത്തിന് പോലീസിന് സഹായകമായത്. ഇതോടെ അഭിഭാഷകയുടെ തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്തുവരികയായിരുന്നു.
1980ലെ ബ്ലാക്ക് ആന്റ് വൈറ്റ് വിവാഹ ഫോട്ടോ 2011ല്മോര്ഫ് ചെയ്ത് ബാലകൃഷ്ണന്റെയും ജാനകിയുടെയും വിവാഹ ഫോട്ടോയാക്കി മാറ്റിയതിന്പിന്നില് പ്രവര്‍ത്തിച്ചവരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയും അടുത്ത ദിവസം ചോദ്യം ചെയ്യും. അതോടൊപ്പം വിവാഹ ക്ഷണക്കത്ത് ലേസര്‍ പ്രിന്റില്‍ അച്ചടിച്ച ആളെയും കണ്ടെത്താന്‍ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.
ബാലകൃഷ്ണന്റെ ദുരൂഹമരണം അന്വേഷിക്കുന്ന തൃശ്ശൂര്‍ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്വിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി സൂചനയുണ്ട്. കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞാല്‍ അഭിഭാഷകയെ ഈ കേസിലും അറസ്റ്റുചെയ്യാന്‍ സാധ്യതയുള്ളതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: