കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ഓട്ടോറിക്ഷകളുടെ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാന്‍ ബന്ധപ്പെട്ടവരുടെ യോഗം ആറ് അഴ്ചകള്‍ക്കകം വിളിച്ചുചേര്‍ക്കണമന്നും ഹൈക്കോടതി ഉത്തരവ് പാലിക്കാന്‍ തയ്യാറാകാത്ത കണ്ണൂര്‍ ആര്‍ടിഒ കെ.എം.ഉമ്മറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ സിഐടിയു ഒഴികെയുള്ള ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകള്‍ തീരുമാനിച്ചു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന കലക്ടറുടെ കത്തും ആര്‍ടിഒ അവഗണിക്കുകയാണ് ചെയ്തതെന്ന് യൂണിയനുകള്‍ ആരോപിച്ചു. കോര്പ്പറേഷന് രൂപീകരിച്ചതിനെ തുടര്‍ന്ന് പഴയ പഞ്ചായത്തുകളായ പള്ളിക്കുന്ന്, പുഴാതി, എളയാവൂര്, ചേലോറ, എടക്കാട് പ്രദേശങ്ങളിലെയും മുനിസിപ്പാലിറ്റിയിലെയും എല്ലാ ഓട്ടോറിക്ഷകള്‍ക്കും കോര്പ്പറേഷന് പരിധിയിലെ എല്ലാ സ്റ്റാന്റിലും പാര്‍ക്കുചെയ്യണമെന്ന ആര്‍ടിഒ തീരുമാനം ഏകാധിപത്യപരവും നിയമവിരുദ്ധവുമാണെന്നും ആവശ്യപ്പെട്ടുകൊണ്ട് 32 ദിവസം കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ എസ്എടിയു, ഐന്‍ടിയുസി, ബിഎംസ്, സിഐടിയു യൂണിയനുകള്‍ സംയുക്തമായി സത്യാഗ്രഹ സമരം നടത്തിയിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി യൂണിയനുകള്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കുകയും ഹര്‍ജി പരിഗണിച്ച കോടതി ആറ് ആഴ്ചകള്‍ക്കകം ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ത്ത് പ്രശ്നം ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ ആര്‍ടിഒവിന് ഉത്തരവ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കലക്ട്രേറ്റിന് മുന്നില്‍ നടത്തിവന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചത്. കോടതി ഉത്തരവിന്റെ സമയപരിധി കഴിഞ്ഞ് ഒരാഴ്ചയായിട്ടും യോഗം വിളിച്ചുചേര്‍ക്കാന്‍ ആര്‍ടിഒ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതിയലക്ഷ്യ ഹര്‍ജി നല്കാന് യൂണിയനുകള്‍ തീരുമാനിച്ചത്.
കോര്പ്പറേഷന് പരിധിക്കുള്ളിലെ എല്ലാ ഓട്ടോറിക്ഷകള്‍ക്കും കോര്‍പ്പറേഷനിലെ എല്ലാ സ്റ്റാന്റിലും പാര്ക്ക്ചെയ്യാമെന്ന ആര്‍ടിഒ തീരുമാനം നിയമവിരുദ്ധവും തെറ്റാണെന്നും ഓട്ടോറിക്ഷകളുടെ പെര്‍മിറ്റില്‍ അനുവദിച്ചിട്ടുള്ള പാര്‍ക്കിങ്ങ് സ്ഥലത്ത് മാത്രമേ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളൂ എന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച് മറുപടിയില്‍ വ്യക്തമായിട്ടുണ്ടെന്ന് എസ്എടിയു ജില്ലാ സെക്രട്ടറി എന്‍.ലക്ഷ്മണന് പറഞ്ഞു.
അതേസമയം ഓട്ടോറിക്ഷകളുടെ പെര്‍മിറ്റില്‍ പാര്‍ക്കിംഗ് സ്ഥലം രേഖപ്പെടുത്തണമെന്ന നിയമം കണ്ണൂര്‍ ആര്‍ടിഒ പാലിക്കുന്നില്ലെന്നും പുതിയ പെര്‍മിറ്റ് നല്കുമ്പോഴോ, പെര്‍മിറ്റ് പുതുക്കി നല്കുമ്പോഴോ പാര്‍ക്കിംഗ് സ്ഥലം രേഖപ്പെടുത്താതെയാണ് നല്‍കുന്നതെന്നും യൂണിയന് കുറ്റപ്പെടുത്തി. യോഗത്തില്‍ സി.കെ.ശശികുമാര്‍, കെ.റിത്തിന് (ബിഎംഎസ്) കുന്നത്ത് രാജീവന്, മിലന് രാജീവന് (ഐഎന്‍ടിയുസി), കെ.പി.സത്താര്‍ (എസ്ടിയു), കെ.ബാബു, എം.കമറുദ്ദീന്, റെജി കാട്ടാമ്പള്ളി, എം.നിഷിന്, സി.രജീഷ്, എന്‍.ലക്ഷ്മണന് (എസ്എടിയു) തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: