കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടന് ദിലീപ് നല്കിയ ജാമ്യാപേക്ഷ രണ്ടാമതും ഹൈക്കോടതി തള്ളി. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും ജാമ്യം അനുവദിച്ചാല്‍ കേസിനെ ബാധിച്ചേക്കുമെന്നുമുള്ള പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു.
ദിലീപിന്റെ പങ്കാളിത്തം സംശയിക്കത്തക്ക തെളിവുകള്‍ പ്രഥമദൃഷ്ട്യാ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂൈല 24 ന് ദിലീപിന്റെ ജാമ്യാപേക്ഷ ആദ്യം തള്ളിയത്. ഈ സാഹചര്യത്തില്‍ മാറ്റം വന്നിട്ടില്ലാത്തതിനാല്‍ ജാമ്യാപേക്ഷ നിരസിക്കുകയാണെന്ന് സിംഗിള്‍ബെഞ്ചിന്റെ വിധിയില്‍ പറയുന്നു.
സിനിമാ മേഖലയിലെ തന്നെയുള്ള ചില ശത്രുക്കളില്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഇരയാണ് താനെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം. ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും പ്രധാന തൊണ്ടി മുതലായ മൊബൈലും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമുള്ള വാദം കണക്കിലെടുത്താണ് മുമ്പു ജാമ്യം നിഷേധിച്ചത്.
എന്നാല്‍ അപ്പുണ്ണിയെ പോലീസ് ചോദ്യം ചെയ്തു. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതിന് അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ പ്രതികളാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ദിലീപ് ജയിലില്‍ തുടരേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി.
മൊബൈലും മെമ്മറി കാര്‍ഡും മൊഴി വിശ്വസിച്ചിട്ടില്ല
എന്നാല്‍ പ്രോസിക്യൂഷന് ഇതിനെ എതിര്‍ത്തു. അപ്പുണ്ണിയെ ചോദ്യം ചെയ്തെങ്കിലും അന്വേഷണവുമായി സഹകരിച്ചില്ല. അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലും മെമ്മറി കാര്‍ഡും നശിപ്പിച്ചെന്ന അഭിഭാഷകരുടെ മൊഴി അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല. ഇവ കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് വ്യക്തമാക്കി.
ഹണി ബീ ടു എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന നടിയെ കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയില്‍ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച് അശ്ലീല ദൃശ്യം പകര്‍ത്തിയ കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി ജൂലായ് പത്തിനാണ് അന്വേഷണ സംഘം ദിലീപിനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: