കൊല്ലം: കേരളതീരത്ത് മത്സ്യബന്ധനബോട്ട് ഇടിച്ചുതകര്‍ത്ത് മുങ്ങിയ ഹോങ്ങ്കോങ്ങ് കപ്പലിലെ അധികൃതര്‍ ഒടുവില്‍ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറായി. ഇന്ത്യന്നാവിക സേനയുടേയും അന്വേഷണ ഏജന്‍സികളുടെയും ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് കപ്പലുടമകള്‍ അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ബന്ധിതരായത്.
ശ്രീലങ്കയിലെ കൊളംബോ തീരത്തുള്ള കപ്പല്‍ രണ്ടുദിവസത്തിനകം പോര്‍ട്ട് ബ്ലയറിലെത്തുമെന്നും കപ്പലുടമകള്‍ നാവികസേനയെ അറിയിച്ചു. ഡയറക്ടര്‍ ജനറല്‍ ഒാഫ് ഷിപ്പിങ് ആണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. ഹോങ്കോങില്‍ രജിസ്റ്റര്‍ചെയ്ത കെഎസ്എല്‍ ആങ് യാങ് എന്ന കപ്പലാണ് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് കൊല്ലം തീരത്ത് നിന്ന് 39 നോട്ടിക്കല്‍ മൈല്‍ അകലെ അപകടം. ആറ് തൊഴിലാളികളാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെ മറ്റൊരു മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികള്‍ രക്ഷിക്കുകയായിരുന്നു. അപടമുണ്ടായശേഷം ബന്ധപ്പെടാനുണ്ടായ കാലതാമസത്തെ തുടര്‍ന്ന് നേവിയും കോസ്റ്റ്ഗാര്‍ഡും അപകടവിവരം വൈകിയാണ് അറിഞ്ഞത്.
അപ്പോഴേക്കും കപ്പല്‍ ഇന്ത്യന്സമുദ്രാതിര്ത്തി കടന്നുപോയിരുന്നു.
അന്താരാഷ്ട്ര കപ്പല്ചാല്വഴി കടന്നുപോയ കപ്പലാണ് മത്സ്യബന്ധനബോട്ടില്‍ ഇടിച്ചതെന്ന് പരിശോധിച്ച ഉറപ്പാക്കിയ ശേഷം നാവിക സേനയുടെ വിമാനം കൊച്ചിയില്‍ നിന്നും പുറപ്പെട്ട് കപ്പലിനായി തെരച്ചില്‍ നടത്തി. കൊച്ചി തീരത്തേക്ക് അടുക്കാന്‍ കഴിയില്ലെങ്കില്‍ ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലേക്ക് അടുക്കണമെന്നാണ് കപ്പലിന് നാവികസേന നിര്‍ദേശം നല്‍കിയത്.
എന്നാല്‍ ഇത് വകവയ്ക്കാതെ സഞ്ചരിക്കുന്ന കപ്പലിനെ നേവിയുടെ ഡോര്‍ണിയര്‍ വിമാനം പിന്തുടര്ന്നിരുന്നു.കൂടാതെ നേവിയുടെ തന്നെ യുദ്ധകപ്പല്‍ ആന്‍ഡമാനില്‍ നിന്നും കപ്പലിനെ ലക്ഷ്യമാക്കി നീങ്ങിയിരുന്നു.
കപ്പല്‍ ശ്രീലങ്കന്‍ തീരത്താണെന്ന് മനസിലാക്കി ഇന്ത്യന്‍ നാവികസേന ശ്രീലങ്കന്‍ നാവികസേനയുടെ സഹായവും തേടി. തുടര്‍ന്ന് ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ ലങ്കന്‍സേന അനുവാദം നല്കി. ഇവിടെവെച്ച് ഇന്ത്യന്‍നാവികസേന കപ്പലിനെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുമെന്ന്ഉറപ്പായതോടെയാണ് കപ്പലുടമകള്‍ അന്വേഷണത്തിന് സഹകരിച്ചത്.
നിര്‍ദേശം ലംഘിച്ച് കപ്പല്‍ കൊളംബോ തീരത്ത് നിന്നും പോയാല്‍ ഇറാനില്‍ നിന്നും ചരക്കുമായി സിംഗപ്പൂരിലേയ്ക്ക് യാത്രചെയ്യുന്ന കപ്പലിനെ സിഗപ്പൂരില്‍ വെച്ച് കസ്റ്റഡിയിലെടുക്കാനും തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: