വൈക്കം: ഭര്‍ത്താവ് ഉപദ്രവിക്കുന്നതായും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മയായ യുവതി സമൂഹമാധ്യമങ്ങളില്‍ അയച്ച വിഡിയോ ക്ലിപ് വൈറലായി. വിഡിയോ ലഭിച്ച വൈക്കം പൊലീസ് സംഭവസ്ഥലത്തെത്തി വീട്ടമ്മയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലപ്പുറം മഞ്ചേരി പാണ്ടിക്കാട് പന്തല്ലൂര്‍ ഹില്‍സില്‍ നെല്ലുവേലില്‍ ദില്‍ന ബേബിയാണ് (29) ചൊവ്വാഴ്ച രാവിലെ വിഡിയോ സന്ദേശം വാട്സ്ആപ്പില്‍ പ്രചരിപ്പിച്ചത്.
വൈക്കം ചെമ്മനാകരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ അടച്ചിട്ട മുറിയില്‍നിന്നായിരുന്നു സന്ദേശം. റിസോര്‍ട്ടില്‍ ജനറല്‍ മാനേജറായ ഭര്‍ത്താവ് കോഴിക്കോട് സ്വദേശി അഭിജിത്ത് മര്‍ദിച്ചതായും വധഭീഷണിയുണ്ടെന്നും അടച്ചിട്ട മുറിക്കുപുറത്ത് വാതില്‍ തുറക്കാന്‍ തട്ടിവിളിക്കുകയാണെന്നും ആയിരുന്നു സന്ദേശം.
ഭര്‍ത്താവിന്റെ മര്‍ദനത്തില്‍ നെറ്റിയില്‍ ഉണ്ടായ പരിക്കും കാണിച്ചു. വൈക്കം എസ്.ഐ എം. സാഹിലിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
സംഭവത്തെകുറിച്ച് യുവതി പറയുന്നതിങ്ങനെ: ക്രിസ്തുമത വിശ്വാസിയായ ദില്‍നയും ഹിന്ദു (നായര്‍) വിഭാഗത്തില്‍പെട്ട അഭിജിത്തും പ്രണയത്തിലാവുകയും 2014 ജനുവരി 17ന് കോഴിക്കോട് ആര്യ സമാജത്തില്‍ വെച്ച് മതം മാറിയശേഷം വിവാഹിതരാവുകയും ചെയ്തു.
വിവാഹശേഷം ഇവര്‍ ചെമ്മാനകരിയിലെ റിസോര്‍ട്ടില്‍ ജനറല്‍ മാനേജര്‍ക്കുള്ള മുറിയില്‍ താമസമാക്കി. ഇതിനിടെ, അഭിജിത്തിന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ച് ശല്യപ്പെടുത്തുന്നുണ്ടായിരുന്നെന്ന് യുവതി പറഞ്ഞു. ഇവര്‍ ഒന്നിച്ച് താമസിക്കുന്നതിനിടെ ദില്‍നയെ വിവാഹം ചെയ്തത് അറിയാതെ മറ്റൊരു യുവാവ് വിവാഹ ആലോചനയുമായി എത്തി.
ഈ യുവാവിനോട് അഭിജിത്ത് വിവരങ്ങള്‍ സൂചിപ്പിച്ചെങ്കിലും അയാള്‍ പിന്മാറാതെവന്നതിനെതുടര്‍ന്ന് അഭിജിത്ത് ആത്മഹത്യഭീഷണി മുഴക്കിയാണ് അയാളെ പിന്തിരിപ്പിച്ചത്. ഇതൊന്നും യുവതി അറിഞ്ഞിരുന്നില്ല.
2017 ജനുവരി 17ന് യുവതിയുടെ വീട്ടിലേക്ക് അഭിജിത്ത് വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസയച്ചു. വിവരം അറിഞ്ഞ യുവതി ചോദിച്ചപ്പോള്‍ തന്റെ വീട്ടുകാരെ സമാധാനിപ്പിക്കാന്‍ ചെയ്തതാണെന്നും ഇത് കാര്യമാക്കേണ്ടെന്നും അഭിജിത്ത് യുവതിയെ പറഞ്ഞ് സമാധാനിപ്പിച്ചു.
തുടര്‍ന്ന് ഇവര്‍ തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ ബുദ്ധിമുട്ടിയ യുവതിയോട് നീ ഈ പ്രശ്നങ്ങള്‍ പുറത്തുപറഞ്ഞാല്‍ നമ്മുടെ സ്വകാര്യ ജീവിതം താന്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടെന്നും അത് യൂട്യൂബില്‍ ഇടുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കഴിഞ്ഞ ജൂലൈ നാലുമുതല്‍ റിസോര്‍ട്ടിലെ മുറിയില്‍ രണ്ടായി കഴിയുകായിരുന്നെന്ന് യുവതി പറയുന്നു.
ഇന്നലെ വീണ്ടും വാക്തര്‍ക്കം ഉണ്ടാവുകയും അഭിജിത്ത് മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് മുറിക്കുള്ളില്‍ പൂട്ടിയിട്ട യുവതിയെ വൈക്കത്തുനിന്ന് പൊലീസ് എത്തിയാണ് ആദ്യം വൈക്കം ഗവ. ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചത്. ഉടന്‍ മെഡിക്കല്‍ കോളജിലെത്തി മൊഴി രേഖപ്പെടുത്തിയശേഷം കേസെടുക്കുമെന്നും വൈക്കം സി.ഐ ബിനു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: