ലക്നൗ: ഗോരഖ്പൂരില്‍ ശിശുമരണം തുടരുന്നു. മൂന്ന് ദിവസത്തിനകം ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ 61 കുട്ടികള്‍ മരിച്ചു. ഇതില്‍ ഏഴ് കുട്ടികള്‍ മരിച്ചത് ജപ്പാന്‍ജ്വരം മൂലമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നവജാത ശിശുക്കളുടെ ആരോഗ്യപ്രശ്നങ്ങള്‍, ന്യൂമോണിയ, സെപ്സിസ് തുടങ്ങിയ വിവിധ രോഗങ്ങളാലാണ് ബാക്കി കുട്ടികള്‍ മരിച്ചതെന്നും ആശുപത്രി പ്രിന്‍സിപ്പല്‍ പി.കെ. സിംഗ് പറഞ്ഞു.
നവജാതശിശു സംരക്ഷണ യൂണിറ്റില്‍ 25 പേരും ജനറല്‍ പീഡിയാട്രിക് വാര്‍ഡില്‍ 25 പേരും എന്‍സെഫലിറ്റിസ് വാര്‍ഡില്‍ 11 പേരുമാണ് മരിച്ചത്. കനത്ത മഴ പെയ്യുന്നതിനാല്‍ വരും ദിവസങ്ങളില്‍ മരണസംഖ്യ കൂടുമെന്ന് പ്രാദേശിക ഡോക്ടര്‍മാര്‍ അറിയിച്ചു. ഈ മാസം ആദ്യം മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 70 കുട്ടികള്‍ മരിച്ചിരുന്നു. ഐസിയുവിലേക്കുള്ള ഓക്സിജന്‍ വിതരണം നിലച്ചതായിരുന്നു കാരണം. ഓഗസ്റ്റ് ഒന്ന് മുതല്‍ 28 വരെ 290 കുട്ടികളാണ് ബിആര്‍ഡി ആശുപത്രിയില്‍ മരിച്ചത്. ഇതില്‍ ഏകദേശം 77 കുട്ടികള്‍ മസ്തിഷ്ക ജ്വരത്തെ തുടര്‍ന്നു മരിച്ചു. വിവിധ കാരണങ്ങളാല്‍ 2017ല്‍ ഇതുവരെ 1,250 കുട്ടികളാണ് ബിആര്‍ഡി ആശുപത്രിയില്‍ മരിച്ചത്.
ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്രയെ സസ്പെന്‍ഡ് ചെയ്തിരുന്നു. കൂടാതെ, ദുരന്തമുണ്ടായ ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവന്‍ കഫീല്‍ അഹമ്മദിനെ സര്‍ക്കാര്‍ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: