ന്യൂദല്‍ഹി: വന്‍ശക്തിയെന്ന ചൈനയുടെ അഹങ്കാരത്തിന്റെ വന്മതില് ഇന്ത്യക്കു മുന്നില്‍ ഇടിഞ്ഞു വീണതിനെക്കുറിച്ച് ആഗോളതലത്തില്‍ ചര്‍ച്ചകള്‍ സജീവമാകുന്നു. ദോക്ലാ അതിര്‍ത്തി തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കുന്നു എന്ന സാധാരണ വാര്‍ത്തയില്‍ നിന്ന് ഇന്ത്യയുടെ വന്‍ വിജയമെന്ന അസാധാരണ വിശകലനത്തിലേക്കാണ് ലോക രാജ്യങ്ങള്‍ എത്തുന്നത്.
ദോക്ലാമില്‍ ഇരു സൈന്യങ്ങളും നേര്‍ക്കു നേര് നില്‍ക്കെ ചൈന സന്ദര്‍ശിച്ച ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ശക്തമായ ഇടപെടല്‍ നിര്‍ണായകമായി എന്നാണ് സൂചന. മുന്‍കാലത്തേതു പോലെ ചൈനയുടെ ഭീഷണിയില്‍ ഭയന്ന് പിന്നോട്ടില്ല ഇത്തവണ ഇന്ത്യ എന്ന മുന്നറിയിപ്പാണ് ഡോവല്‍ നല്‍കിയത്. ചൈനയുടെ സ്റ്റേറ്റ് കൗണ്‍സിലര്‍ യാങ് ജീചിയുമായുള്ള ചര്‍ച്ചയില്‍ ഡോവലിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ചൈനീസ് പ്രതിനിധികള്‍ പതറി.
ഈ പ്രദേശം നിങ്ങളുടേതാണോ? എന്നായിരുന്നു യാങ് ജീചിയുടെ കടുപ്പിച്ചുള്ള ചോദ്യം. ദോക്ലാമിലെ ഇന്ത്യയുടെ സൈനിക സാന്നിധ്യത്തെക്കുറിച്ചായിരുന്നു പരാമര്‍ശം. തര്ക്കപ്രദേശങ്ങളെല്ലാം സ്വാഭാവികമായി ചൈനയ്ക്കു സ്വന്തമാവും എന്നു നിയമമുണ്ടോ? എന്ന മറുചോദ്യമാണ് ഡോവല്‍ ഉന്നയിച്ചത്. ഭൂട്ടാന്റെ ഭാഗമാണ് ദോക്ലാം എന്ന നിലപാടാണ് ചര്‍ച്ചയില്‍ ഡോവല്‍ ഉന്നയിച്ചത്. ചൈനയും ഭൂട്ടാനും തമ്മില്‍ പലവട്ടം ഈ പ്രദേശത്തെ സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടും തീരുമാനത്തില്‍ എത്തിയിരുന്നില്ലെന്നും ഡോവല്‍ ഓര്‍മിപ്പിച്ചു.
ഇപ്പോള്‍ ഇതൊരു തര്‍ക്ക പ്രദേശമാണ്. അവിടെ ചൈനയുടെ സൈനിക സാന്നിധ്യം അനുവദിക്കാനാവില്ല. ഭൂട്ടാന്റെ സുരക്ഷ ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് ഇന്ത്യയും ആ രാജ്യവും തമ്മില്‍ കരാറുള്ളതും ഡോവല്‍ ചൈനീസ് പ്രതിനിധിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ജൂലൈ ഏഴിന് ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനയുടെ പ്രസിഡന്റ് സീ ജീപിങ്ങും കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഉദ്യോഗസ്ഥതല യോഗത്തെക്കുറിച്ച് തീരുമാനമായത്. വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള വലിയ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ പോകരുത് എന്ന നിര്‍ദേശവും മോദി നല്‍കിയിരുന്നു.
ഡോവലിനെക്കൂടാതെ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍, ചൈനയിലേക്കുള്ള ഇന്ത്യയുടെ അമ്പാസിഡര്‍ വിജയ് ഗോഖലെ എന്നിവരും പല തലത്തിലുള്ള ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: