ന്യൂദല്‍ഹി: വ്യവസായിയും ശശി തരൂര്‍ എംപിയുടെ ഭാര്യയുമായിരുന്ന സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണത്തില്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദല്‍ഹി പോലീസിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
കേസിലെ അന്വേഷണ പുരോഗതി വിലയിരുത്തണമെന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജയിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഇടപെടല്‍. അന്വേഷണത്തില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ചേംബറില്‍ വിളിച്ചുവരുത്തി സംസാരിക്കണമെന്നും സഞ്ജയ് ജയിന് ആവശ്യപ്പെട്ടു. ശാസ്ത്രീയ പരിശോധനാ ഫലം ലഭ്യമാകാത്തതാണ് അന്വേഷണം വൈകുന്നതിന് കാരണം. ഇതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ല.
അന്വേഷണത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും എന്നാല്‍ തല്‍സ്ഥിതി അറിയേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിലേറെയായി അന്വേഷണം നടക്കുകയാണ്. അവസാനിക്കാത്ത അന്വേഷണമായി ഈ കേസ് മാറരുതെന്നും കേസിന്റെ പുരോഗതി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
2014 ജനവരി 17നാണ് സുനന്ദയെ ദല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്നും ശശി തരൂരിന് പങ്കുണ്ടെന്നുമാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: