തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി ഓണക്കാലത്ത് വില്ലേജ് ടൂറിസം പദ്ധതി നടപ്പാക്കും. ‘നാട്ടിന്‍പുറങ്ങളില്‍ ഓണം ഉണ്ണാം, ഓണസമ്മാനങ്ങള്‍ വാങ്ങാം’ എന്ന പേരിലാണ് തദ്ദേശ, വിദേശ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഓണം ഗ്രാമയാത്രകളും ഗ്രാമ ജീവിതം പരിചയപ്പെടുത്തുന്ന പാക്കേജുകളുമാണ് പദ്ധതിയിലുള്ളത്. സെപ്റ്റംബര്‍ 30 വരെയാണ് പാക്കേജ്. കുമരകം, വയനാട്, കോവളം, ബേക്കല്‍, വൈക്കം എന്നീ സ്ഥലങ്ങളെ ബന്ധപ്പെടുത്തിയാണ് ഗ്രാമ ജീവിതം പരിചയപ്പെടുത്തുന്ന പാക്കേജുകള്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഓണസദ്യയ്ക്കൊപ്പം വിവിധ സമ്മാനങ്ങളും സഞ്ചാരികള്‍ക്ക് ലഭിക്കും.
വയനാട്ടിലെ ചേകാടി, ചെറുവയല്‍, നെല്ലാറച്ചാല്‍, ചെട്ട്യാലത്തൂര്‍, വൈക്കത്തെ മറവന്തുരുത്ത്, ചെമ്പ്, കോവളത്തിന് സമീപം ബാലരാമപുരം, കുമരകത്തെ മാഞ്ചിറ, വരമ്പിനകം വിരുപ്പൂകാല, കാസര്‍കോട്ടെ ബേക്കല്‍, വലിയപറമ്പ, പടന്ന, തൃക്കരിപ്പൂര്‍ എന്നീ ഗ്രാമങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഞ്ചാരികളെ ഗ്രാമങ്ങളിലെ വീടുകളിലെത്തിച്ചാണ് ഓണസദ്യ നല്‍കുക. ഇവിടെ മത്സരങ്ങള്‍, നാടന്‍ കളികള്‍, തിരുവാതിര എന്നിവ അരങ്ങേറും. സഞ്ചാരികളെയും ഇതില്‍ പങ്കാളികളാക്കും.
കനാല്‍ യാത്ര, ഓല നെയ്ത്ത്, കള്ളുചെത്ത്, തെങ്ങുകയറ്റം, വലവീശല്‍, പപ്പടനിര്‍മാണം, കയര്‍ നിര്‍മ്മാണം, മണ്‍പാത്ര നിര്‍മ്മാണം, നെയ്ത്തുശാല സന്ദര്‍ശനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 126 വീടുകളും 63 ഹോംസ്റ്റേകളും 34 റസ്റ്റോറന്റുകളും ഇതില്‍ പങ്കാളികളായിട്ടുണ്ട്. സഞ്ചാരികള്‍ക്ക് ഓണസദ്യ നല്കാന് 1650 പേര് രജിസ്റ്റര്‍ ചെയ്തു. രണ്ടായിരം മുതല്‍ 8000 രൂപ വരെയാണ് പാക്കേജിന് ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: