മലപ്പുറം: സിപിഎമ്മും മതതീവ്രവാദ സംഘടനകളും തമ്മില്‍ കേരളത്തില്‍ അവിശുദ്ധബന്ധം രൂപപ്പെട്ടിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.
ചുവപ്പന്‍ ഭീകരതയും ജിഹാദി ഭീകരതയും കൈകോര്‍ത്തിരിക്കുന്ന പുതിയ അവസ്ഥ രാഷ്ട്രപുരോഗതിക്കും മതേതരത്വ മൂല്യങ്ങള്‍ക്കും ആഭ്യന്തര സുരക്ഷക്കും ഒരുപോലെ ഭീഷണിയാണ്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ കൊന്ന് പാക് അനുകൂല ഭീകരസംഘടനകളുടെ പ്രീതി നേടിയെടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎമ്മിന്റെ വോട്ട് ബാങ്കായിരുന്ന പിന്നോക്ക ഹരിജന്‍ ആദിവാസി വിഭാഗങ്ങള്‍ അവരില്‍ നിന്ന് അകന്നു കഴിഞ്ഞു. ആ വിടവ് നികത്താന്‍ ഭീകരവാദികളെ പ്രീതിപ്പെടുത്തി ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാനാണ് സിപിഎം ശ്രമം.
തിരൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് വിപിന്റെ കൊലപാതകവും ചുവപ്പ്-ജിഹാദി കൂട്ടുകെട്ടിന്റെ ഭാഗമാണോയെന്ന് ബിജെപി സംശയിക്കുന്നു. സ്ഫോടന കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മലപ്പുറം കൊടിഞ്ഞി സ്വദേശിയുടെ സഹോദരന് ആര്‍എസ്എസ് പ്രവര്ത്തകന് വിപിനെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടെന്ന വിവരം കേസില്‍ ഭീകരവാദ സംഘടനയുടെ പങ്ക് വ്യക്തമാക്കുന്നതാണ്.
കൊലപാതകത്തിന് വിദേശസഹായവും ലഭിച്ചതായി സംശയമുള്ള സാഹചര്യത്തില്‍ കേസ് എന്‍ഐഎക്ക് കൈമാറണം. പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: