ഇരിട്ടി: ആറളം ഫാമില്‍ തൊഴിലാളികളും ജീവനക്കാരും ഒരാഴ്ചയായി നടത്തിവരുന്ന സമരം അവസാനിപ്പിക്കാനാണ് ഫാം എംഡിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയം. ഇതോടെ സമരത്തിന്റെ രണ്ടാംഘട്ടമെന്നനിലയില് നിരാഹാരസമരവും തിരുവോണദിവസം പട്ടിണി സമരവും നടത്താന്‍ തൊഴിലാളികളും ജീവനക്കാരും തീരുമാനിച്ചു.
കഴിഞ്ഞ 24 മുതലാണ് മുടങ്ങിയ ശമ്പളം അനുവദിക്കുക, പ്ലാന്റേഷന് തൊഴിലാളികളെ കാര്‍ഷിക മേഖലയിലെ തൊഴിലാളികളായി അംഗീകരിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ഫാമിലെ ജീവനക്കാരും, തൊഴിലാളികളും അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചത്. സമരം ഒരാഴ്ച പിന്നിട്ടിട്ടും പരിഹാരം ആവാഞ്ഞതിനെത്തുടര്ന്നു ഫാം എംഡി ടി.കെ.വിശ്വനാഥന് നായര്‍ തൊഴിലാളി യൂണിയന് നേതാക്കളുമായി ചര്‍ച്ച നടത്തുകയായിരുന്നു. മുടങ്ങിക്കിടക്കുന്ന ജൂണ്‍ മാസത്തെ ശമ്പളത്തിന്റെ പകുതിയും, ഓണം അലവന്‍സും അനുവദിക്കാമെന്ന മാനേജ്മെന്റിന്റെ വാഗ്ദാനം തൊഴിലാളിയൂണിയനുകള്‍ തള്ളിക്കളഞ്ഞു. മുടങ്ങിക്കിടക്കുന്ന ആഗസ്റ്റ് മാസത്തെ ശമ്പളം അടക്കം രണ്ടര മാസത്തെ ശമ്പളവും ഓണ ബോണസും കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന് തൊഴിലാളിയൂണിയനുകള്‍ നിലപാട് സ്വീകരിച്ചതോടെയാണ് ചര്‍ച്ച പൊളിഞ്ഞത് .
ഫാമില്‍ 21 ജീവനക്കാരും, 295 സ്ഥിരം തൊഴിലാളികളും, 119 താത്കാലിക തൊഴിലാളികളും 5 കരാര്‍ തൊഴിലാളികളുമാണ് ഉള്ളത്. ഇവരുടെ ജൂണ്‍ മാസം പകുതി മുതല്‍ ഉള്ള ശമ്പളമാണ് ഇപ്പോള്‍ മുടങ്ങിക്കിടക്കുന്നത്. മറ്റു പല ആവശ്യങ്ങള്‍ക്കും ഇവിടെ നിരവധി തവണ സമരം നടന്നിരുന്നെങ്കിലും തൊഴിലെടുത്ത കൂലിക്കായി സമരത്തിനിറങ്ങേണ്ടിവരുന്നത് ഫാമില്‍ ആദ്യത്തെ സംഭവമാണ്. സംയുക്ത തൊഴിലാളി യൂണിയനുകള്‍ക്കുവേണ്ടി കെ.കെ.ജനാര്ദ്ദനന്, എന്‍.ഐ.സുകുമാരന്‍, ആന്റണി ജേക്കബ്, പി.ജെ.ബേബി, പി.കെ.രാമചന്ദ്രന് എന്നീ നേതാക്കള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: