ഗാന്ധിനഗര്‍: വിദ്യാര്‍ത്ഥികള്‍ ബസില്‍ നിന്നും ഇറങ്ങും മുമ്പേ ബസ് വിട്ടു എന്നാരോപിച്ച് എസ്എംഇക്ക് മുന്പില് വിദ്യാര്‍ത്ഥികള്‍ ബസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ സംജാതമായി. ഇന്നലെ രാവിലെ 10.30ഓടെ കോട്ടയം പുന്നത്തുറ റൂട്ടിലോടുന്ന മില്ലേനിയം എന്ന സ്വകാര്യ ബസാണ് വിദ്യാര്‍ത്ഥികള്‍ തടഞ്ഞത്. മെഡിക്കല്‍ കോളേജ് സ്റ്റാന്‍ഡില്‍നിന്നും പുറപ്പെട്ട ബസ് എസ്എംഇക്ക് മുന്പില് നിര്‍ത്തണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
ഇവിടെ സ്റ്റോപ്പില്ലാത്തതിനാല്‍ നിര്‍ത്തുവാന്‍ സാധിക്കുകയില്ലെന്ന് ക്ലീനര്‍ പറയുകയും എന്നാല്‍ ഡ്രൈവര്‍ ബസ് നിര്‍ത്തുകയുമായിരുന്നു. വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ പുറത്തിറങ്ങും മുമ്പേ ബസ് പുറപ്പെടാന്‍ ക്ലീനര്‍ ബെല്ലടിച്ചതാണ് വാക്കുതര്‍ക്കത്തിനും സംഘര്‍ഷത്തിനും ബസ് തടയലിനും കാരണമായത്. ഇതിനിടെ എസ്എംഇയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ സംഘടിച്ചെത്തുകയും ബസിനുള്ളില്‍ കയറി ജീവനക്കാരെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പിങ്ക് പോലീസ് സ്ഥലത്തെത്തിയെങ്കിലും വിദ്യാര്‍ത്ഥികള്‍ അക്രമാസക്തരാവുകയായിരുന്നു. ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി ബസിലെ ക്ലീനറായ കോതനല്ലൂര്‍ കാഞ്ഞിരത്താനം പൂഴിക്കുന്നേല്‍ ബാബുവിന്റെ മകന് വിനീത്(22)നെ കസ്റ്റഡിയില്‍ എടുത്തു.
ബസിന്റെ പുറകിലത്തെ ചില്ല് ഇടിച്ച് തകര്‍ത്തതായും ക്ലീനറെ മര്‍ദ്ദിക്കുവാന്‍ ശ്രമിച്ചതായും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: