മലയാളം ചാനല്‍ വാര്‍ത്തകള്‍ കാണുന്ന പ്രക്രിയ ആറുമാസത്തില്‍ അധികമായി ഈ ലേഖകന്‍ അവസാനിപ്പിച്ചു. കാരണമുണ്ട്. ഇംഗ്ലീഷ്, തമിഴ് ചാനലുകള്‍ കണ്ടേ തീരൂ. ഇംഗ്ലീഷ് ചാനലുകളായ എന്‍ഡിടിവി, ഇന്ത്യാ ടുഡേ, ന്യൂസ് എക്സ് തുടങ്ങിയവയുടെ മലയാളം പരിഭാഷയാണല്ലോ മലയാള ചാനലുകള്‍? വെറുതെ സമയം കളയണോ? എല്ലാത്തിനും ഉപരിയായി, നന്ദി പറയേണ്ടത് ജനം ടിവിക്കും ടി.ജി. മോഹന്‍ദാസിനുമാണ്.
ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ജനം ടിവിയിലെ പൊളിച്ചെഴുത്ത്, ബാക്കിപത്രം എന്നീ പരിപാടികളിലൂടെ ഒരു പുതിയ ടെലിവിഷന്‍ സംസ്കാരം സൃഷ്ടിക്കാനാണ് മോഹന്‍ദാസ് ശ്രമിക്കുന്നത്. അതില്‍ അദ്ദേഹം വിജയിച്ചിരിക്കുന്നു. ഇന്ന് മലയാളം ചാനലുകളില്‍ സത്യം (അത് എത്രതന്നെ രസിക്കാത്തതായാലും) സത്യമായിത്തന്നെ തുറന്നുപറയുന്നതാണ് ഈ പരിപാടികള്‍. അതിനോടൊപ്പം, ഒരു വസ്തുതകൂടി പ്രേക്ഷകരെ പറഞ്ഞു മനസ്സിലാക്കുന്നു. എല്ലാ പ്രമുഖ ചാനല്‍ അവതാരകര്‍ക്കും രഹസ്യ അജണ്ടകളുണ്ട്. അവര്‍ക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. വര്‍ഗീയ അജണ്ടയുമുണ്ട്. വാര്‍ത്താ അവതാരകര്‍ ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ ആവേശം കൂടുമ്പോള്‍, സ്വയംമറന്ന് അവരുടെ മനസ്സിലിരുപ്പ് തുറന്നു പ്രഖ്യാപിക്കുന്നു. ‘ബാക്കി പത്രം’ പരിപാടി ഒന്നുകൊണ്ടുമാത്രം പ്രേക്ഷകര്‍ക്ക് തങ്ങളുടെ ഇഷ്ട അവതാരക പ്രതിഭാസങ്ങളുടെ യഥാര്‍ത്ഥ മുഖങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞിരിക്കുന്നു.
ഇക്കഴിഞ്ഞ ദിവസം ‘ബാക്കി പത്രം’ എന്ന തന്റെ പ്രതിവാര പരിപാടിയില്‍ കേരളത്തിലെ ഒരു അവതാരക പ്രതിഭാസവും, അവര്‍ തൊഴിലെടുക്കുന്ന ചാനലും ചേര്‍ന്ന് ലോകത്തെങ്ങുമുള്ള മലയാളികളെ വഞ്ചിച്ച കഥ തെളിവുകള്‍ സഹിതം മോഹന്‍ദാസ് നിരത്തി. ഏതാനും ‘സംഘപരിവാര്‍ ഗുണ്ടകള്‍’ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി എന്നായിരുന്നു സിപിഎം പിണറായി പക്ഷത്തോട് അഭിനിവേശം പുലര്‍ത്തിവരുന്ന അവതാരകജന്മം ആരോപിച്ചിരുന്നത്. നാലോ അഞ്ചോ യുവാക്കളെ ഈ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത് വിട്ടയച്ചിരുന്നു. ഈ ‘ഭീകരന്മാരെ’ തേടിപ്പിടിച്ച് മോഹന്‍ദാസ് യഥാര്‍ത്ഥ വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവന്നു. ദുര്‍ഗ്ഗാദേവിയെ അധിക്ഷേപിച്ച് പ്രസ്തുത അവതാരക നടത്തിയ പരാമര്‍ശങ്ങളില്‍ തങ്ങള്‍ക്ക് പ്രതിഷേധമുണ്ടെന്ന് മാത്രമാണ് ചാനല്‍ കാര്യാലയത്തില്‍ വിളിച്ചറിയിച്ചതെന്ന് ‘സംഘപരിവാര്‍ ഭീകരന്മാര്’ മോഹന്‍ദാസിനോട് പറഞ്ഞു. ഇതാണ് വധഭീഷണിയായി ചിത്രീകരിച്ചതത്രെ.
‘ബാക്കിപത്ര’ത്തില്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്താശകലങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ചാനല്‍ വാര്‍ത്താ അവതാരകരില്‍ പരക്കെ ആദരിക്കപ്പെടുന്ന അളകനന്ദ ഈ സംഭവത്തെക്കുറിച്ച് വാര്‍ത്ത വായിക്കുന്നതും കേള്‍ക്കാനിടയായി. 1988-89 കാലത്ത് ദൂരദര്‍ശനില്‍ വാര്‍ത്ത വായിക്കാനെത്തിയ അളകനന്ദ മലയാള ടെലിവിഷന്‍ അവതാരകരില്‍ മുന്നിട്ടുനില്ക്കുന്ന വ്യക്തിത്വമാണ്. അവര്‍ക്ക് നേടാന്‍ കഴിഞ്ഞിട്ടുള്ള അംഗീകാരമോ, ജനകീയതയോ ഒന്നും സ്വപ്നത്തില്‍പോലും കാണാന്‍ കഴിയാത്ത വെറും ഒരു ‘സഖാവി’നെക്കുറിച്ചുള്ള പ്രചാരണ വാര്‍ത്ത (പ്രോപ്പഗാന്‍ഡാ ന്യൂസ് എന്ന് ആംഗലേയം) വായിക്കേണ്ടി വന്നതിലുള്ള വൈക്ലബ്യം അളകനന്ദയുടെ മുഖത്ത് പ്രതിഫലിച്ചിരുന്നു.
ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ഈ കേസില്‍ ഇടപെടണം. യഥാര്‍ത്ഥ വിവരം പ്രേക്ഷകര്‍ അറിയട്ടെ. ഇനി ആരും ചാനല്‍ അവതാരകര്‍ക്ക് എതിരെ ഭീഷണി ഉയര്‍ത്തരുത്! ഇക്കാലത്ത് വാര്‍ത്താ അവതാരകര്‍ക്ക് ജനമധ്യത്തില്‍ അംഗീകാരവും പ്രശസ്തിയും ലഭിക്കാനുള്ള മാര്‍ഗ്ഗം കൂടിയാണ് ഈ വധഭീഷണികള്‍! ചാനല്‍ മുതലാളിമാര്‍ (ഏഷ്യാനെറ്റ് ന്യൂസ് ഉടമസ്ഥന് ചന്ദ്രശേഖര്‍ മുതല്‍ മനോരമ ന്യൂസ് ഉടമസ്ഥരായ കണ്ടത്തില്‍ കുടുംബാംഗങ്ങള്‍ വരെയുള്ളവര്‍) ഈ വാര്‍ത്താ അവതാരകരെ, അവര്‍ക്ക് സമൂഹത്തിലുള്ള നിലയും വിലയും എന്താണെന്നതിനെക്കുറിച്ച് ഒരു സ്റ്റഡിക്ലാസ് നല്കിയാല് ഉത്തമം.
ഈ അവതാരകര്‍ക്ക് കിട്ടേണ്ടത് കിട്ടിയാല്‍ തോന്നേണ്ടതുപോലെ തോന്നുമോ? അതും ഇല്ല.
ഇതിന് ഉത്തമദൃഷ്ടാന്തമാണ് സമൂഹമാധ്യമങ്ങളായ യൂട്യൂബിലും വാട്ട്സ് ആപ്പിലും പറന്നുനടക്കുന്ന ഒരു വീഡിയോ ചിത്രം. മുന്‍മന്ത്രി പരേതനായ എം. വി. രാഘവന്റെ പുത്രനാണ് നായകവേഷം. അദ്ദേഹവും ഒരു ചാനല്‍ മുതലാളിയാണ്, ചാനല്‍ അവതാരക സിംഹവുമാണ്. ചലച്ചിത്ര നടന് ദിലീപുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസാണ് പശ്ചാത്തലം. കേസില്‍ കുറ്റപത്രം തയ്യാറായതായി അറിവില്ല. ദിലീപ് ക്രിമിനലാണെന്ന് രാഘവപുത്രന് തറപ്പിച്ചു പറയുന്നു. മറുവശത്ത് പി. സി. ജോര്‍ജ്ജ്. ജോര്‍ജ്ജിനോട് രാഘവ പുത്രന്റെ ചോദ്യം, ”താങ്കള്‍ക്ക് ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ ഉള്ളതു കാരണമല്ലേ താങ്കള്‍ ദിലീപിനെ പിന്തുണക്കുന്നത്?” തുടര്ന്നുകേട്ടത് ജോര്‍ജിന്റെ ചവിട്ടുനാടകവും. ചാനല്‍കുമാരന്‍ തരിച്ചിരുന്നുപോയി. ”ഞാനെന്താണ് പറഞ്ഞുവന്നത്? ഞാനെന്താണ് സംസാരിച്ചുവന്നത്..? ഞാന്‍ മറന്നുപോയി… എനിക്ക് ഓര്‍മ്മ കിട്ടുന്നില്ല….” തുടര്‍ന്ന് ഇടവേള…. ചാനല്‍ കുമാരന്റെ സ്ഥിരം പല്ലവിയില്‍ പറഞ്ഞാല്‍ ”ഇടവേള അനിവാര്യമായി വന്നിരിക്കുന്നു….”
ആകാശത്തുകൂടെ പറന്നുപോകുകയായിരുന്ന തല്ല്, ഏണിവച്ച് എത്തിപ്പിടിച്ച് കപോലങ്ങളില്‍ ഏറ്റുവാങ്ങുന്ന സ്വഭാവം. ഇവരൊക്കെ ഒരു കാര്യം ഓര്‍ത്താല്‍ നന്ന്. കൗതുകകരവും പ്രയോജനപ്രദവുമായ ഒരു തൊഴിലിന്റെ ശവക്കുഴിയാണ് നിങ്ങള്‍ തോണ്ടുന്നത്. ലോകത്തെങ്ങും വാര്‍ത്താചാനലുകള്‍ ഉണ്ട്. അവിടുത്തെ അവതാരകര്ക്കൊന്നും ഈ ‘പ്രതികരണത്തടി’ വാങ്ങേണ്ടിവരുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തകരെ സ്റ്റുഡിയോയില്‍ വിളിച്ചുവരുത്തുന്നത് ഭേദ്യം ചെയ്യാനോ അതോ പ്രേക്ഷകര്‍ക്ക് പുതിയ വിവരങ്ങള്‍ നല്‍കാനോ? സാധാരണ പ്രേക്ഷകരായ ഞങ്ങള്‍ക്കെല്ലാം ഈ അവതാരകപ്രതിഭാസങ്ങളെ ബഹുമാനമാണ്. കാരണമുണ്ട്. സൂര്യന് താഴെയുള്ള ഏതു വിഷയത്തെക്കുറിച്ചും ‘അഗാധ’മായ പാണ്ഡിത്യമാണല്ലോ ഇവര്‍ക്ക്? (എന്നാണ് ബാക്കി പത്രം കാണുന്നതിന് മുന്‍പ് സാധാരണക്കാരായ പ്രേക്ഷകര്‍ കരുതിയിരുന്നത്) സത്യത്തിനുനേരെ മുഖം തിരിക്കുന്ന, സംഘടിത മതങ്ങള്‍ക്കെതിരെ വിരലനക്കാന്‍പോലും ശേഷിയില്ലാത്ത, റബര്‍കൊണ്ട് നിര്‍മിച്ച നട്ടെല്ലുമായി കഴിഞ്ഞുകൂടുന്നവരാണ് ഈ ചാനല്‍ കുമാരന്മാരും കുമാരിമാരുമെന്ന് മോഹന്‍ദാസും ‘ബാക്കിപത്ര’വും പ്രേക്ഷകര്‍ക്ക് മനസ്സിലാക്കിക്കൊടുത്തു.
ഇന്ന് കേരളത്തിലെ ബുദ്ധിജീവികളും ബുദ്ധിയില്ലാത്ത ജീവികളും ഒരേപോലെ കാത്തിരിക്കുന്നത് ‘ബാക്കിപത്ര’ത്തിന്റെ എപ്പിസോഡുകള്‍ക്കാണ്. പക്ഷേ ബുജികളൊന്നും ഇത് തുറന്നുപറയില്ല. കാരണമുണ്ട്. മോഹന്‍ദാസ് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും അവര്‍ക്ക് മറുപടി പറയാനില്ല. ഉത്തരംമുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക എന്ന പാര്‍ട്ടി ലൈനിലാണ് അവരെല്ലാം. ”ഹോ, ഇതെല്ലാം ആരു കാണുന്നു? ഇതൊന്നും ഗൗരവമുള്ള പരിപാടിയേ അല്ല….” എന്നുപറയുന്ന മതേതരനും ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും മോഹന്‍ദാസിന്റെ വെളിപ്പെടുത്തലുകള്‍ക്കായി കാത്തിരിക്കുന്നു.
ചരിത്ര രചന കുത്തകയാക്കിവച്ചിരിക്കുന്ന ഇടതുപക്ഷക്കാര്‍ക്കുള്ള മറുപടിയാണ് ‘പൊളിച്ചെഴുത്ത്.’ ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജീവന്‍പോലും ബലിയര്‍പ്പിച്ച ‘അറിയപ്പെടാത്ത സേനാനികളെ’ പ്രേക്ഷകര്‍ക്കു പരിചയപ്പെടുത്തുകയാണ് ഈ പരമ്പരയിലൂടെ. മഹാത്മാ ഫൂലേ, ഉഥം സിങ് തുടങ്ങിയ വീരന്മാരെയും നവോത്ഥാന നായകരെയും ഭാരതത്തിലെ ചരിത്രപുസ്തകങ്ങളില്‍ കാണാനില്ല. ഈ ‘അണ്‍സങ് ഹീറോ’കളെ പ്രേക്ഷകര്‍ക്കു പരിചയപ്പെടുത്തുന്നു മോഹന്‍ദാസ്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഇടതുപക്ഷ ബുദ്ധിജീവികള്‍ ഭാരതീയതക്കെതിരെ നടത്തുന്ന ആക്രമണങ്ങളെ നേരിടാന്‍ മോഹന്‍ദാസിന്റെ ‘പൊളിച്ചെഴുത്തും’ ‘ബാക്കി പത്രവും’ ഒരു പരിധിവരെ ഉപകരിക്കുന്നു.
ചാനല്‍ ചര്‍ച്ചകളില്‍ രാഷ്ട്രീയ നിരീക്ഷകരെന്ന വ്യാജേന പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കപ്പെടുന്ന കോമരങ്ങള്‍ മാര്‍ക്സിസ്റ്റ് ട്രോജന്‍ കുതിരകളും, ക്രൈസ്തവസഭയുടെ മാനസപുത്രന്മാരും, ഇസ്ലാമിക ഭീകരരുടെ ഏജന്റുമാരുമാണെന്ന് സാധാരണ ജനം തിരിച്ചറിയണം. രാവിലെ പാര്‍ട്ടി ചാനലില്‍ മാധ്യമനിരീക്ഷണം എന്ന പേരില്‍ ബിജെപിയെയും ആര്‍എസ്എസിനെയും ഭര്ത്സിച്ചതിനുശേഷം സന്ധ്യക്ക് രാഷ്ട്രീയ നിരീക്ഷകനായി ചാനല്‍ ചര്‍ച്ചക്കെത്തുന്ന പിണറായി ഭക്തനും, താന്‍ എഴുതുന്നതോ പറയുന്നതോ സാധാരണക്കാരന് ഒരുകാരണവശാലും മനസ്സിലാകരുതെന്ന് നിര്‍ബന്ധമുള്ള പാരലല്‍ കോളജ് അധ്യാപകനും, പത്രപ്രവര്‍ത്തനത്തേക്കാള്‍ ലാഭകരമാണ് മാര്‍ക്സിസ്റ്റ് നേതൃത്വത്തിനും സഭയ്ക്കുംവേണ്ടി കങ്കാണിപ്പണി ചെയ്യുന്നതെന്ന് മനസ്സിലാക്കി നൃത്തം ചവിട്ടുന്ന മുന്‍കാല പത്രക്കാരനും ഭൂമിമലയാളത്തില് ഭയപ്പെടുന്നത് ‘ബാക്കി പത്ര’ത്തെയും മോഹന്‍ദാസിനെയും മാത്രമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: