രാജാക്കാട് : രാജാക്കാട് മൃഗാശുപത്രിയില്‍ സ്ഥിരം ഡോക്ടറില്ലാത്തതിനാല്‍ ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയില്‍. സ്ഥിരമായി ഒരു ഡോക്ടറുടെ സേവനം ലഭിക്കാത്തതിനാല്‍ ചികിത്സയും കൂടാതെ സര്‍ക്കാരില്‍ നിന്നുള്ള വിവിധ പദ്ധതികളും, ഇന്‍ഷുറന്‍സ്, സബ്സിഡികള്‍, പഞ്ചായത്തിന്റെ വിവിധ പദ്ധതികള്‍ എന്നിവയുടെയെല്ലാം നടത്തിപ്പിനും താമസം നേരിടുന്നുണ്ട്.
പഞ്ചായത്തിന്റെ പരിധിയില്‍ പഴയ വിടുതി ആപ്കോസ്, എന്‍.ആര് സിറ്റി ആപ്കോസ്, രാജാക്കാട് ക്ഷീര വ്യവസായ സഹകരണ സംഘം, പഞ്ചായത്തതിര്‍ത്തിയിലെ പന്നിയാര്‍കുട്ടി ആപ്കോസ് എന്നീ ക്ഷീരസംഘങ്ങളിലെ നൂറ് കണക്കിന് ക്ഷീര കര്‍ഷകര്‍ക്കും, മേഖലയിലെ വിവിധ പന്നിഫാമുകള്‍, കോഴിഫാമുകള്‍, ഡയറി യൂണിറ്റുകള്‍ എന്നിവക്കെല്ലാം ഏറെ പ്രയോജനപ്രദമായിരുന്നു രാജാക്കാട് മൃഗാശുപത്രി.
ഡോക്ടര്‍ സ്ഥലം മാറി പോയിട്ട് അഞ്ച് മാസം പിന്നിട്ടിട്ടും പുതിയ ഡോക്ടറെ നിയമിക്കാന്‍ നടപടിയായിട്ടില്ല. മാങ്ങാത്തൊട്ടി ഡിസ്പെന്‍സറിയിലെ ഡോക്ടാണ് ഇവിടെ ചാര്‍ജ് വഹിക്കുന്നത്. ഡോക്ടറുടെ സേവനം പൂര്‍ണ്ണമായി കര്‍ഷകര്‍ക്ക് ലഭിക്കാറില്ല. മഴക്കാലം ആരംഭിച്ചതോടെ മൃഗങ്ങള്‍ക്ക് പലവിധ രോഗങ്ങളും ഉണ്ടാകുന്നുണ്ടെങ്കിലും ആവശ്യത്തിനുള്ള മരുന്നും ലഭ്യമല്ല. പല കര്‍ഷകരും പുറത്തുള്ള മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നാണ് മരുന്ന് വാങ്ങി ചികിത്സ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: