കോഴിക്കോട്: ടി എന്‍ പ്രതാപനേയും വി ഡി സതീശനേയും പോലെ തരംതാഴാനില്ലെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം ഹസന്. താന്‍ ദേശാടന പക്ഷിയായത് പാര്‍ട്ടിക്ക് വേണ്ടിയാണ്. കാക്കകള്‍ക്കും കുരുവികള്‍ക്കും ഒരു മണ്ഡലത്തില്‍ മാത്രമേ പ്രവര്‍ത്തിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു. ഹസന് ആര്‍ത്തി പൂണ്ട ദേശാടനപ്പക്ഷിയാണെന്നു കഴിഞ്ഞ ദിവസം സതീശനും പ്രതാപനും വിമര്‍ശിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഹസന്.
വി ഡി സതീശന്റെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ നെല്ലിയാമ്പതിയില്‍ ബദല്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ മുഖ്യമന്ത്രി ഇടപെടാത്തതില്‍ നിരാശയുണ്ടെന്നും ഹസന് പറഞ്ഞു. ഗ്രീഡിപൊളിറ്റിക്സ് എന്ന് പറഞ്ഞത് വ്യക്തിപരമായി ആരെയും ഉദ്ദേശിച്ചല്ല. ആ തൊപ്പി ആര്‍ക്കാണോ ചേരുന്നത് അവര്‍ അണിയട്ടെ. നെല്ലിയാമ്പതി വനഭൂമിയാണെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും ഹസന് പറഞ്ഞു.
ജനവിരുദ്ധനാണ് താനെന്നു സതീശനും പ്രതാപനും പറഞ്ഞത് അംഗീകരിക്കുന്നു. ഇക്കാര്യം അംഗീകരിച്ചാല്‍ അവര്‍ക്കു സന്തോഷം ഉണ്ടാകുന്നെങ്കില്‍ നല്ലതെന്നും ഹസന് പരിഹസിച്ചു. ദേശാടനപ്പക്ഷിയെന്ന ആരോപണവും അംഗീകരിക്കുന്നു. കേരളം മുഴുവന്‍ പറക്കുന്ന ദേശാടനപ്പക്ഷി തന്നെയാണു താനെന്നും ഹസന് പറഞ്ഞു.
ഉപസമിതിക്കു വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നു പറഞ്ഞ സാഹചര്യത്തിലാണു രാജിവച്ചത്. മുഖ്യമന്ത്രി അനുവദിക്കാതെ എംഎല്‍എമാരുടെ മറ്റൊരു സംഘത്തിനു നെല്ലിയാമ്പതി സന്ദര്‍ശിക്കാന്‍ ആകില്ല. എന്നാല്‍ മുഖ്യമന്ത്രി ഈ വിഷയത്തില്‍ പുലര്‍ത്തിയതു തികഞ്ഞ നിസംഗതയും നിശബ്ദതയുമാണ്. അതിനാലാണു സമിതി കണ്‍വീനര്‍ സ്ഥാനം രാജിവച്ചത്. മുന്നണി ധര്‍മത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ പ്രതിഷേധമുണ്ട്.
മര്യാദയില്ലായ്മയാണു നെല്ലിയാമ്പതി സന്ദര്‍ശനത്തിലൂടെ എംഎല്‍എമാരുടെ സംഘം കാണിച്ചത്. ഇതു പറഞ്ഞതിനാണു തന്നെ വ്യക്തിപരമായി വിമര്‍ശിച്ചത്. നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘിച്ച എസ്റ്റേറ്റുകള്‍ ഏറ്റെടുക്കണമെന്നാണു സര്‍ക്കാരിന്റെയും തന്റേയും നിലപാട്. ഇക്കാര്യത്തില്‍ പി.സി. ജോര്‍ജിന്റെ അഭിപ്രായത്തോട് അനുകൂലിക്കുന്നില്ലെന്നും ഹസന് വ്യക്തമാക്കി.
കോണ്‍ഗ്രസുകാര്‍ വിയര്‍പ്പൊഴുക്കി നിലനിര്‍ത്തിപോന്നിരുന്ന നിയോജകമണ്ഡലങ്ങളില്‍ ആര്‍ത്തിപൂണ്ട ദേശാടന പക്ഷിയെപോലെ പറന്നിറങ്ങുന്ന നേതാവാണ് എം എം ഹസനെന്നാണ് വി ഡി സതീശനും ടി എന്‍ പ്രതാപനും ആരോപിച്ചത്. പിന്നീടൊരിക്കലും യു ഡി എഫിന് ജയിക്കാനാകാത്ത മണ്ഡലങ്ങളാക്കി ആ പ്രദേശങ്ങളെ മാറ്റിയത് ഹസനാണ്. ഹസനെ ഞങ്ങള്‍ക്ക് വേണ്ടായെന്ന് എല്ലാ നിയോജക മണ്ഡലങ്ങളിലെയും കോണ്‍ഗ്രസുകാര്‍ പറയുകയാണ്.
വിയര്‍പ്പൊഴുക്കാതെ പ്രസ്താവന നടത്തി ജീവിക്കുന്നവരാണ് ആര്‍ത്തിക്കാര്‍ എന്ന് കേരളം തിരിച്ചറിയുമെന്നും ഇരു എംഎല്‍എമാരും പ്രസ്താവനയില്‍ ആരോപിച്ചു. ഇതിന് മറുപടിയാണ് ഹസന് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: