തൊടുപുഴ: ഇടവെട്ടിയിലെ കടന്നല്‍കൂട് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. മൈലാടുംപാറ ശാസ്താംകുന്നേല്‍ പ്രഭാകരന്റെ വീടിന് സമീപത്തെ പ്ലാവിലാണ് ഭീമന് കടന്നല് കൂട് ഉള്ളത്.
ഏതാനം ആഴ്ചകള്‍ മുമ്പ് സമീപത്തെ വീട്ടിലെ രണ്ട് പശുക്കള്‍ കടന്നലിന്റെ കുത്തേറ്റ് ചത്തിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കടന്നലിന്റെ കൂട് കണ്ടെത്തിയതെന്ന് സമീപവാസികള്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് വനംവകുപ്പിലടക്കം നിരവധി ഇടങ്ങളില്‍ പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ആയിട്ടില്ല. അതേ സമയം ആദ്യം ചെറിയ കൂടായിരുന്ന കടന്നലുകളുടെ വാസസ്ഥലം വലുതായതായും നാട്ടുകാര്‍ പറയുന്നു.
ഇത്തരത്തില്‍ അപകടകാരിയായ കടന്നലുകളെ നീക്കുന്നതിന് വിദഗ്ധ പരിശീലനം ലഭിച്ചവര്‍ ആവശ്യമാണെന്ന നിലപാടാണ് അധികൃതര്‍ക്ക്. ജില്ലയില്‍ ഇത്തരത്തിലുള്ള സംവിധാനം ഇല്ലെന്ന് പറഞ്ഞ് ഇവര്‍ നാട്ടുകാരെ കൈയോഴുയുകയാണ്. കടന്നലുകള്‍ മൂലം സമീപവാസികളായ 15 ഓളം കുടുംബങ്ങള്‍ ഭീതിയിലാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: