ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെയും വിമര്‍ശിച്ചിട്ടില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. മാധ്യമങ്ങള്‍ നിരുത്തരവാദപരമായി പെരുമാറിയെന്ന രൂക്ഷ വിമര്‍ശനവും ഹൈക്കോടതി നടത്തി.
ബലാത്സംഗക്കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് രാം റഹീം സിങ്ങിനെ കുറ്റക്കാരനെന്ന് വിധിച്ചതിന് പിന്നാലെ കലാപം അരങ്ങേറിയിരുന്നു. ഇത് സംബന്ധിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി മോദിയെയും ഖട്ടാറിനെയും വിമര്‍ശിച്ചെന്നായിരുന്നു വാര്‍ത്തകള്‍.
മനപ്പൂര്‍വ്വമല്ലാത്ത കോടതിയുടെ പരാമര്‍ശം സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ്. എസ്. സരോണ്‍ പറഞ്ഞു.
രാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കാനാണ് കോടതിക്ക് താല്പര്യം. കോടതി ആരെയും ഭയക്കുന്നില്ല. നിരീക്ഷണങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കരുത്. വിധിയില്‍ എഴുതിയതെന്തെന്നാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. മറ്റുള്ള പരാമര്‍ശങ്ങള്‍ പൊതുവായ ചര്‍ച്ചകളുടെ ഭാഗമാണ്. മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണം. അദ്ദേഹം വ്യക്തമാക്കി.
ഹൈക്കോടതി ബെഞ്ചിന്റെ നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മാധ്യമങ്ങള്‍ നിരുത്തരവാദപരമായി പെരുമാറിയെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. കോടതി പരാമര്‍ശത്തെ വ്യത്യസ്തമായ മറ്റൊരു സന്ദര്‍ഭത്തില്‍ തെറ്റായി വ്യാഖ്യാനിക്കാന്‍ ആര്‍ക്കും അവകാശമില്ല. എല്ലാവരെയുമല്ല, തെറ്റ് ചെയ്ത മാധ്യമങ്ങളെയാണ് കുറ്റപ്പെടുത്തുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദി ബിജെപിയുടെ മാത്രം പ്രധാനമന്ത്രിയല്ലെന്നും കലാപം തടയുന്നതില്‍ ഖട്ടാര്‍ പരാജയപ്പെട്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചെന്നായിരുന്നു മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഇത് പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്തു. ഖട്ടാര്‍ രാജിവെക്കണമെന്നും അവര്‍ ആവശ്യപ്പെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: