തിരുവനന്തപുരം: മദ്യനയത്തിലെ പ്രധാന വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി. നയപരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ കോടതിക്ക് അധികാരമില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.
പൊതുജന താത്പര്യപ്രകാരമാണു പുതിയ മദ്യ നയം കൊണ്ടുവന്നതെന്ന് അപ്പീലില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഭരണഘടനാ വിരുദ്ധവും ദുരുദ്ദേശ്യപരവുമായ നയങ്ങളാണെങ്കില്‍ മാത്രമേ കോടതിക്ക് ഇടപെടാന്‍ കഴിയൂവെന്നും അപ്പീലില്‍ പറയുന്നു. അതിനാല്‍ മദ്യനയത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്നു സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
ഫോര്‍ സ്റ്റാറിനും അതിനു മുകളിലുള്ള ഹോട്ടലുകള്‍ക്കും മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കാവൂ എന്ന വ്യവസ്ഥയും ബാര്‍ ഹോട്ടലുകളുടെ ദൂരപരിധി സംബന്ധിച്ച വ്യവസ്ഥയുമാണു ഹൈക്കോടതി റദ്ദാക്കിയത്. ബാറുകളുടെ ദൂരപരിധി സംബന്ധിച്ച വ്യവസ്ഥയും ഹൈക്കോടതി റദ്ദാക്കിയിരുന്നു. അബ്കാരി നിയമ ഭേദഗതി അശാസ്ത്രീയമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
നേരത്തെ മദ്യനയം സംബന്ധിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി ആരാഞ്ഞിരുന്നു. വ്യവസ്ഥകള്‍ റദ്ദാക്കിയ വിധി ചോദ്യം ചെയ്യാത്തതിനെതിരെയാണ് കോടതിയുടെ പരാമര്‍ശം. ഈ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് മൂന്ന് ആഴ്ചക്കകം അറിയിക്കണമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.
2012, 2013 വര്‍ഷത്തില്‍ ഫോര്‍സ്റ്റാര്‍, ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് അനുവദിക്കൂ എന്നതായിരുന്നു മദ്യനയത്തിലെ ഭേദഗതി. 2013ല്‍ ഇത് ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമായി ചുരുക്കും. പഞ്ചായത്തുകളില്‍ മൂന്ന് കിലോമീറ്റര്‍ ദൂരപരിധിയിലും മുന്‍സിപാലിറ്റികളില്‍ ഒരു കിലോമീറ്റര്‍ ദൂരപരിധിയിലും മാത്രമേ പുതിയ ബാറുകള്‍ അനുവദിക്കൂ എന്നും ഭേദഗതിയില്‍ വ്യവസ്ഥയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: