ന്യൂദല്‍ഹി: മറ്റു പല രാജ്യങ്ങളിലും ഇസ്ലാമിക ഭീകരത കരുത്താര്‍ജിക്കുമ്പോള്‍ ഇന്ത്യയില്‍ അത് അത്രയ്ക്കങ്ങ് വേരുപിടിക്കാത്തതെന്താ? സംശയം ചൈനയിലെ ഔദ്യോഗിക മാധ്യമത്തിന്റേതാണ്. അതിനുള്ള ഉത്തരവും കണ്ടെത്തുന്നു ഗ്ലോബല്‍ ടൈംസ് പത്രം.
ഏഷ്യയിലെ മറ്റു രാജ്യങ്ങളില്‍ നിന്നു വിഭിന്നമായി ഇന്ത്യയില്‍ ഇസ്ലാമിക തീവ്രവാദം കരുത്താര്ജിക്കാത്തതിന്, ഹിന്ദു മതത്തിനു നന്ദി പറയണം എന്നാണ് ചൈനീസ് മാധ്യമം പറയുന്നത്.
ദോക് ലായില്‍ സൈന്യത്തെ പിന്‍വലിക്കേണ്ടി വന്നതിന്റെ നാണക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ ചൈനീസ് മാധ്യമങ്ങള്‍ വഴികള്‍ തേടുമ്പോഴാണ് ഗ്ലോബല്‍ ടൈംസിലെ ലേഖനം വാര്‍ത്തയാവുന്നത്. ആഗോളതലത്തില്‍ ഇസ്ലാമിക യാഥാസ്ഥിതികര്‍ കരുത്താര്ജിക്കുന്നതിനെക്കുറിച്ചാണ് ലേഖനം. അതില്‍ ഏഷ്യയെക്കുറിച്ചു പരാമര്ശിക്കുമ്പോഴാണ് ഇന്ത്യയെക്കുറിച്ചുള്ള നിരീക്ഷണം.
ഫിലിപ്പീന്‍സും ഇന്തോനേഷ്യയും മലേഷ്യയും പാക്കിസ്ഥാനും മറ്റ് മധ്യേഷ്യന്‍ രാജ്യങ്ങളും ഇസ്ലാമിക ഭീകരതയുടെ പിടിയിലായിക്കഴിഞ്ഞു. ഏഷ്യയില്‍ അതിന്റെ മുനയൊടിച്ചത് ഇന്ത്യ മാത്രമാണ്. മറ്റു രാജ്യങ്ങളില്‍ വിവിധ മതങ്ങളുമായും വിവിധ ഗോത്രങ്ങളുമായും ഇസ്ലാമിക ഭീകരത നിരന്തരം യുദ്ധത്തിലാണ്. തായ്ലന്ഡില് ആഴ്ചയില്‍ ഒരു ഭീകരാക്രമണമെങ്കിലും അരങ്ങേറുന്നു.
എന്നാല്‍ ഇന്ത്യയില്‍ അവര്‍ ഈ സംഘര്‍ഷത്തില്‍ നിന്നു മാറിനില്ക്കുന്നു. ഇസ്ലാമിക തീവ്രവാദത്തിന്റെ തോതു കുറഞ്ഞിരിക്കുന്നതുകൊണ്ടാണ് ഇന്ത്യ ഏഷ്യയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. അമേരിക്കയുമായും റഷ്യയുമായും മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമായും ഇടപെടുമ്പോള്‍ ഇന്ത്യ ശക്തമായ നിലപാടുകള്‍ അവതരിപ്പിക്കുന്നതും ഇതുകൊണ്ടു തന്നെയാണ്, ഗ്ലോബല്‍ ടൈംസിന്റെ ലേഖനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: