ന്യൂദല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ സമരം ആദ്യ ദിവസം തന്നെ പൂര്‍ണം. അതേസമയം എ.ടി.എമ്മുകള്‍ പ്രവര്‍ത്തിച്ചതിനാല്‍ ആവശ്യക്കാര്‍ക്ക് പണം പിന്‍വലിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല. 10 ലക്ഷത്തോളം ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ അടക്കമുള്ള പൊതുമേഖലാ ബാങ്കുകളിലെ യുണൈറ്റഡ് ബാങ്കേഴ്സ് ഫോറമാണ് സമരത്തിന് നേതൃത്വം വഹിക്കുന്നത്. സ്വകാര്യ ബാങ്കുകള്‍ പതിവ് പോലെ പ്രവര്‍ത്തിച്ചു. നേരത്തെ ജീവനക്കാരും ലേബര്‍ കമ്മീഷണറും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
ബാങ്കുകളിലെ സ്വകാര്യ ഓഹരിയുടമകളുടെ വോട്ടവകാശ പരിധി എടുത്തുകളയാനുള്ള നിര്‍ദേശം ഒഴിവാക്കുക, പുറംകരാര്‍ നല്‍കുന്നത് അവസാനിപ്പിക്കുക, ബാങ്ക് റിക്രൂട്ടിംഗ് ബോര്‍ഡ് പുനഃസംഘടിപ്പിക്കുക, ആശ്രിത നിയമനം പുനഃസ്ഥാപിക്കുക, പുതിയ ബാങ്കുകള്‍ക്കു ലൈസന്‍സ് നല്‍കാനുള്ള നീക്കം അവസാനിപ്പിക്കുക, ഗ്രാമീണ ബാങ്ക് ശാഖകള്‍ക്കു പകരം കറസ്പോണ്ഡന്റുമാരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.
പണിമുടക്ക് രാജ്യവ്യാപകമായി ബിസിനസ്, വാണിജ്യരംഗങ്ങളെയും സാരമായി ബാധിച്ചു. വിദേശവിനിമയ ഇടപാടുകള്‍, കയറ്റുമതി-ഇറക്കുമതി ബില്ലുകളുടെ ഇടപാടുകള്‍, ചെക്ക് ഇടപാടുകള്‍, ബാങ്ക് ലോക്കര്‍ പ്രവര്‍ത്തനങ്ങളെല്ലാം മുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: