കണ്ണൂര്‍: പോലീസിന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മുന്നറിയിപ്പ്. സി.പി.എമ്മുകാരെ ലോക്കപ്പിലിട്ട് മര്ദ്ദിച്ചാല് അത്തരം സ്റ്റേഷനുകളിലേക്ക് ബഹുജന മുന്നേറ്റം ഉണ്ടാകുമെന്ന് കോടിയേരി പറഞ്ഞു. അത്തരം സ്റ്റേഷനുകള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ കളക്ടറേറ്റ് ഉപരോധസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കോടിയേരി. ഒരു സഖാവിനെയും ലോക്കപ്പില്‍ കൊണ്ടുപോയി തല്ലാന്‍ സമ്മതിക്കില്ല. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പോലീസിന് അധികാരമില്ല. ഇതു പോലുള്ള പരാതി ഉയര്‍ന്നാല്‍ ജനങ്ങള്‍ ഇളകും. ജനങ്ങളെ ഉപയോഗിച്ച് പോലീസ് സ്റ്റേഷന് ഉപരോധിക്കും. അതിനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ട്. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ഇതു മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പോലീസിനെ നിയന്ത്രിക്കാനാകുന്നില്ല. കെപിസിസി അംഗങ്ങളുടേയും ചില കോണ്‍ഗ്രസ് നേതാക്കളുടേയും നിര്‍ദേശപ്രകാരമാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. അതിനാലാണു സമാധാന ചര്‍ച്ചയ്ക്കു ശേഷവും കണ്ണൂരില്‍ പാര്‍ട്ടിക്കെതിരേ ക്രൂരവേട്ട തുടരുന്നത്. പ്രതികളെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്യരുതെന്ന ഐജിയുടെ ഉത്തരവിനു പുല്ലുവില കല്‍പ്പിച്ചാണു പോലീസിന്റെ പ്രവര്‍ത്തനം. ഉത്തരവു വന്ന ശേഷവും പയ്യന്നൂര്‍, മാടായി എന്നിവിടങ്ങളില്‍ വീട്ടില്‍ കയറിയുള്ള അറസ്റ്റ് നിര്‍ബാധം നടക്കുന്നതായും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ളവര്‍ പറഞ്ഞാലും അനുസരിക്കാത്ത പോലീസ് ഉദ്യോഗസ്ഥരെ ജനങ്ങളെ ഇറക്കി തടയും. അതിനു കഴിവുള്ള പാര്‍ട്ടിയാണു സിപിഎമ്മെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: