മെഡിക്കല്‍ പ്രവേശന നടപടികള്‍ അവസാനിക്കാറായിക്കഴിഞ്ഞു. സ്പോട്ട് അഡ്മിഷന് നടക്കുകയാണ്. ഉയര്‍ന്ന ഫീസ് നിരക്കില്‍ മെറിറ്റില്‍ ഉയര്‍ന്ന റാങ്കുള്ള പലര്‍ക്കും പ്രവേശനം നേടാനായില്ല. ഉയര്‍ന്ന ഫീസും ബാങ്ക് ഗ്യാരന്റിയും താങ്ങാനാവാതെ വിദ്യാര്‍ത്ഥികള്‍ പ്രവേശനം വേണ്ടെന്നുവച്ചത് വിദ്യാഭ്യാസ മേഖലയുടെ ഭാവിയെ തകര്‍ക്കുമെന്ന് ഉറപ്പാണ്.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരിന്റേയും സ്വകാര്യ മാനേജ്മെന്റുകളുടേയും തന്ത്രപരമായ നിലപാടില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ലക്ഷങ്ങളുടെ ബിസിനസില്‍ ലാഭം കൊയ്യാന്‍ വ്യഗ്രത കാട്ടുന്ന, വിദ്യാര്‍ത്ഥി- രക്ഷാകര്‍തൃ ഭാഗത്ത് നില്‍ക്കാത്ത മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ്. സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ മേഖല സാധാരണക്കാര്‍ക്ക് അപ്രാപ്യമായിക്കൊണ്ടിരിക്കുകയാണ്. മെറിറ്റ് എന്നതിനേക്കാള്‍ സാമ്പത്തിക താല്പര്യം വിദ്യാഭ്യാസ മേഖലയെ കീഴടക്കുന്നത് സമൂഹ്യനീതിയെ അട്ടിമറിക്കും.
പതിനൊന്ന് ലക്ഷം രൂപയാണ് മെസിക്കല്‍ പഠനത്തിന് ഫീസെന്ന് സുപ്രിം കോടതി വിധിച്ചിരിക്കുന്നത്. ഫീസ് ഒറ്റയടിക്ക് ഉയര്‍ത്തിയാല്‍ വിദ്യാര്‍ത്ഥി സമൂഹം എങ്ങനെ താങ്ങും എന്നത് ചോദ്യചിഹ്നമായി മാറിക്കഴിഞ്ഞു. കണ്ണീരോടെയാണ് പല വിദ്യാര്‍ത്ഥികളും പടി ഇറങ്ങിയത്. ഈ കണ്ണീരിനെ വിറ്റ് വോട്ട് വാങ്ങുന്ന ഇടതു വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ നാളിതുവരെ മാറി മാറി ഭരിച്ചിട്ടും സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ വ്യക്തമായ രൂപരേഖ ഉണ്ടാക്കുവാന്‍ സാധിച്ചില്ല. വലിയ പ്രതിസന്ധികളും വിവാദങ്ങളുമാണ് വിദ്യാഭ്യാസമേഖലയില്‍ സൃഷ്ടിച്ചത്. ഫീസ് ഘടനയില്‍ സര്‍ക്കാര്‍ എന്നും മാനേജ്മെന്റുകള്‍ക്കൊപ്പം തന്നെയായിരുന്നുവെന്ന് സമീപകാലത്തെ സര്‍ക്കാര്‍ നയം പരിശോധിച്ചാല്‍ വ്യക്തമാകും.
അധികാരത്തില്‍ വന്നാല്‍ സ്വാശ്രയ മേഖലയില്‍ ശാശ്വത പരിഹാരം കാണുമെന്ന ഇടതുമുന്നണി നയം അധികാരത്തിലേറിയപ്പോള്‍ മുതല്‍ സര്‍ക്കാര്‍ മറന്നു. സ്വാശ്രയ മെഡിക്കല്‍ കോളേജിലെ പ്രവേശനം അവ്യക്തവും അനിശ്ചിതത്വവും ആശങ്കകളും നിറഞ്ഞു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഒന്നാംഘട്ട പ്രവേശന നടപടികള്‍ ജൂലായിലായിരുന്നു. വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ട പ്രവേശന നടപടികള്‍ സര്‍ക്കാരും മാനേജ്മെന്റുകളും ഒത്തുകളിച്ച് വൈകിച്ചത് 85 ശതമാനം സീറ്റുകളിലും കമ്മീഷന് നിശ്ചയിച്ചതിനേക്കാള്‍ ഇരട്ടി ഫീസ് ഈടാക്കാനുള്ള വിധി സമ്പാദിച്ചെടുക്കാന്‍ ആയിരുന്നു. ഇത് തികഞ്ഞ വിദ്യാഭ്യാസകച്ചവടമായിരുന്നു.
എംബിബിഎസ് പ്രവേശനം കിട്ടണമെങ്കില്‍ ആറ് ലക്ഷം ബാങ്ക് ഗ്യാരണ്ടി ഉള്‍പ്പടെ 11 ലക്ഷം രൂപ ഫീസായിതന്നെ ഇനി വിദ്യാര്‍ത്ഥികള്‍ കൊടുക്കണം. ബാങ്ക് ഗ്യാരണ്ടിയുടെ ബാധ്യത കുട്ടികള്‍ തന്നെ സഹിക്കുകയും വേണം. സര്‍ക്കാരുമായി കരാറുണ്ടാക്കാത്ത കെഎംസിടി ഉള്‍പ്പടെയുള്ള രണ്ട് സ്വാശ്രയ മാനേജുമെന്റുകളുടെ ആവശ്യം സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവില്‍ പൂര്‍ണമായും അംഗീകരിച്ചിട്ടുണ്ട്. 11 ലക്ഷം രൂപ വരെ ഫീസ് ഈടാക്കാന്‍ നേരത്തെ കോടതി അനുമതി നല്‍കിയിരുന്നുവെങ്കിലും ആറ് ലക്ഷം രൂപ ബോണ്ടായി നല്കിയാല് മതിയായിരുന്നു. അത് തിരുത്തി ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയാക്കി. അഞ്ച് ലക്ഷം രൂപ ഫീസ് വാങ്ങി പ്രവേശനം പൂര്‍ത്തിയാക്കിയ, സര്‍ക്കാരുമായി കരാറുണ്ടാക്കാത്ത സ്വാശ്രയ കോളേജുകള്‍ക്കും പുതിയ ഉത്തരവ് പ്രകാരം 11 ലക്ഷം രൂപ ഫീസ് ഈടാക്കാം. ഇതോടെ സ്വാശ്രയ കോളജുകളില്‍ ഇപ്പോള്‍ പ്രവേശനം നേടിക്കഴിഞ്ഞ കുട്ടികള്‍ക്കും ആറുലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി നല്‍കേണ്ടിവരും.
3085 എംബിബിഎസ് സീറ്റില്‍ 2999 സീറ്റിലെ അലോട്ട്മെന്റ് പൂര്‍ത്തിയായെന്നും, ഇനി ഫീസ് കൂട്ടരുതെന്നും സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ഫീസ് കൂട്ടാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ അപേക്ഷയും തള്ളുകയാണ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഈടാക്കിയ 10 ലക്ഷം രൂപ എന്തടിസ്ഥാനത്തില്‍ ഒറ്റയടിക്ക് അഞ്ച് ലക്ഷമാക്കി കുറച്ചുവെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. കൂടിയ ഫീസ് നല്കി പ്രവേശനം നേടാന്‍ ഭൂരിഭാഗം കുട്ടികളും തയ്യാറാണെന്നും കുറച്ചുപേര്‍ക്ക് മാത്രമാണ് പ്രശ്നമെന്നും കോടതി പറഞ്ഞു. ബാങ്ക് ഗ്യാരണ്ടി നല്കാന് കുട്ടികള്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ അത് സര്‍ക്കാരിന് നല്‍കാവുന്നതാണെന്ന് കോടതി പറഞ്ഞു.
സ്വാശ്രയ പ്രവേശനത്തിന് ഗ്യാരണ്ടി നല്‍കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതോടെ എങ്കില്‍ കുട്ടികള്‍തന്നെ ബാധ്യത സഹിക്കട്ടെ എന്നാണ് ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡേ, നാഗേശ്വര്‍ റാവു എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്. പ്രവേശന നടപടികള്‍ ഈ മാസം 31ന് അവസാനിക്കുന്നതു കൊണ്ട് സര്‍ക്കാര്‍ ലാഘവബുദ്ധിയോടെ സ്വീകരിച്ച സ്വാശ്രയ സമീപനം ഇതിനകം പാവപ്പെട്ട വിദ്യാര്‍ത്ഥികളെയും രക്ഷാകര്‍ത്താക്കളേയും പ്രതിസന്ധിയിലാക്കിക്കഴിഞ്ഞു.
പതിനൊന്ന് ലക്ഷം ഫീസ് എന്നത് പാവപ്പെട്ടവര്‍ക്ക് അപ്രാപ്യമായ ഒന്നാണ്. ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ച ഫീസില്‍ പണക്കാര്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കൂ എന്ന അവസ്ഥ വന്നിരിക്കുകയാണ്. ബാങ്ക് ലോണ്‍, ബാങ്ക് ഗ്യാരണ്ടി എന്നതും അനിശ്ചിതത്വത്തിലാണ്. പ്രവേശനം ‘നീറ്റ്’ അടിസ്ഥാനത്തിലാകുമ്പോള്‍ പെട്ടെന്ന് വര്‍ദ്ധിപ്പിച്ച ഫീസ് അടയ്ക്കാന്‍ കഴിയാത്ത പഠന നിലവാരത്തില്‍ മുന്നിലുള്ള പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ പണക്കാര്‍ക്ക് മുന്നില്‍ പിന്തള്ളപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. മെറിറ്റില്‍ പണമില്ലാത്തതിന്റെ പേരില്‍ പ്രവേശനം ലഭിക്കാത്ത സീറ്റില്‍ ലക്ഷങ്ങളുടെ കച്ചവടമാണ് നടക്കുന്നത്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ നടക്കുന്ന സ്വാശ്രയ മെഡിക്കല്‍ പ്രവേശനം താറുമാറാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം പിണറായി സര്‍ക്കാരിനാണ്.
വിദ്യാര്‍ഥികള്‍ക്ക് ആറ് ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി ലഭിക്കുന്നതിന് ബാങ്കുകള്‍ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കുമെന്ന് പറയുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബാങ്കുകളുടെ പ്രതിനിധികളുമായുള്ള സര്‍ക്കാര്‍ ചര്‍ച്ച എത്രമാത്രം ഫലിക്കുമെന്ന് കണ്ടറിയണം. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇപ്പോഴും ആശങ്കയിലാണ്. നിലവില്‍ ബാങ്ക് ഗ്യാരന്റിയില്ലാത്തതിനാല്‍ പലര്‍ക്കും പ്രവേശനം ലഭിച്ചില്ല. പ്രവേശനം നേടിയവര്‍ക്ക് അടച്ച തുക തിരിച്ചു കിട്ടുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
ഇതിനിടെ മെറിറ്റില്‍ അഡ്മിഷന് നേടിയവര്‍ക്കും മറ്റ് ഫീസുകള്‍ ചുമത്തി മാനേജ്മെന്റുകള്‍ വീണ്ടും തീവെട്ടിക്കൊള്ളക്കാണ് ശ്രമിച്ചത്. ഹോസ്റ്റല്‍ ഫീസിനത്തില്‍ ലക്ഷങ്ങളാണ് ആവശ്യപ്പെടുന്നത്. ഫീസ് അടയ്ക്കാന്‍ തന്നെ പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ നട്ടം തിരിയുന്ന വിദ്യാര്‍ഥികളോടാണ് മാനേജ്മെന്റുകളുടെ കൊള്ള. സ്പോര്‍ട്ടില്‍ അഡ്മിഷന് നേടിയ വിദ്യാര്‍ഥികളോട് ഹോസ്റ്റല്‍ ഫീസിനത്തില്‍ മൂന്ന് മുതല്‍ നാല് ലക്ഷം രൂപ വരെയാണ് ആവശ്യപ്പെട്ടത്.
സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് മുമ്പില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുട്ടുമടക്കി കഴിഞ്ഞു. പ്രകടനപത്രികയില്‍ സാധാരണക്കാര്‍ക്കൊപ്പമെന്ന് വാഗ്ദാനം നല്കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഡിവൈഎഫ്ഐ-എസ്എഫ്ഐ സമരസഖാക്കളും മനേജ്മെന്റ് കുത്തകകളുടെ കാല്കീഴില് ശുഭ്രപതാകയും ചെങ്കൊടിയും വച്ച് കീഴടങ്ങിയിരിക്കുന്നു. സ്വാശ്രയത്തിനെതിരെ സമരം ചെയ്ത്, കൂത്തപറമ്പ് വെടിവെയ്പ്പില്‍ കിടപ്പിലായ സഖാവ് പുഷ്പന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ 11 ലക്ഷം രൂപയുടെ സ്വാശ്രയ കച്ചവടം ഉറപ്പിച്ചാണ് പിണറായി വിജയന് സര്‍ക്കാര്‍ സ്വാശ്രയ നയം അരക്കിട്ട് ഉറപ്പിച്ചത്. ഇന്ന് സ്വാശ്രയ കൊള്ളക്കുതന്നെ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് വിദ്യാര്‍ത്ഥി വഞ്ചനയാണ്.
സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമല്ല, മാനേജ്മെന്റുകള്‍ക്കൊപ്പമാണ്. പ്രവേശന സമയത്ത് ഒത്തുകളിച്ച് അവ്യക്തതകള്‍ സൃഷ്ടിച്ച് പ്രതിസന്ധികള്‍ ഉണ്ടാക്കുക എന്നത് സമീപകാലത്ത് വിദ്യാഭ്യാസ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ സ്പ്പോണ്സേഡ് നാടകം ആണ്. മെറിറ്റും സംവരണവും സാമൂഹിക നീതിയും തുല്യതയും ഉറപ്പുവരുത്തേണ്ട സര്‍ക്കാര്‍ കുത്തക മുതലാളിമാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതും ഭരിക്കുന്നതും. കോടതിയില്‍ ഓരോ കോളേജിന്റെയും വരവുചെലവു കണക്കുകളും നിലവാരവും ഇന്‍ഫ്രാസ്ട്രക്ച്ചറും പഠിച്ച് നീതിയുക്തമായ ഒരു ഫീസ് ഘടനയ്ക്ക് രൂപംകൊടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നു. ഫീസ്ഘടനയെ സംബന്ധിച്ച അവ്യക്തതകള്‍ നീക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തില്ല. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ ദുരന്ത ഭൂമിയാക്കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: