കണ്ണൂര്‍: അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ റിമാഡിലായിരുന്ന ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് എംഎല്‍എ ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങി. രാജേഷിനു ഹൈക്കോടതി ചൊവ്വാഴ്ച ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു. ഇതേതുടര്‍ന്നാണ് രാജേഷിനെ മോചിപ്പിച്ചത്. എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തിന്റെ താത്പര്യം സംരക്ഷിക്കേണ്ട ചുമതല പരിഗണിച്ചും കേസിലെ മറ്റു ചില പ്രതികള്‍ക്കു ജാമ്യം അനുവദിച്ചതും കണക്കിലെടുത്താണ് രാജേഷിന് കോടതി ജാമ്യം നല്‍കിയത്.
25,000 രൂപയുടെ സ്വന്തം ജാമ്യത്തിലും അത്രയും തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യത്തിലുമാണ് ജാമ്യം. കേസന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സി.പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രാജേഷിനെ മാലയിട്ടു സ്വീകരിച്ചു. കള്ളക്കേസില്‍ കുടുക്കി സി.പിഎമ്മിനെ തകര്‍ക്കാനാവില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ജയിലില്‍ നിന്നും പുറത്ത് വന്ന രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: