ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഇളന്തോട്ടത്തില്‍ മനോജിനെ കൊലചെയ്ത ക്രൂരസംഭവത്തില്‍ 25-ാം പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഗൂഢാലോചനാക്കുറ്റത്തില്‍ പ്രതി ചേര്‍ത്ത്സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. കണ്ണൂരില്‍ വ്യാപകമായി സംഘര്‍ഷമുണ്ടാക്കാന്‍ ജയരാജന് ശ്രമിച്ചതായും സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം വ്യക്തമാക്കുന്നു. യുഎപിഎ 18-ാം വകുപ്പ് പ്രകാരം ജയരാജനെതിരെ കേസ്സെടുക്കാനും തീരുമാനമായി.
കൊലപാതകത്തിലെ മുഖ്യ ആസൂത്രകന്‍ പി. ജയരാജനാണെന്നാണ് കുറ്റപത്രത്തിലുള്ളത്. തന്റെ സന്തത സഹചാരിയും ഡ്രൈവറുമായിരുന്ന വിക്രമന് മുഖേനയാണ് മനോജിന്റെ കൊലപാതകം ആസൂത്രണം ചെയ്തത്. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് സിബിഐ കണ്ടെത്തി.
ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കി, വ്യത്യസ്ത ചിന്താഗതികള്‍ക്കും ജീവിതരീതികള്‍ക്കും നിലനില്‍ക്കാനുള്ള അവകാശം അനുവദിക്കുന്നതാണ് ജനാധിപത്യ സംവിധാനം. രാഷ്ട്രീയ അഭിപ്രായം വ്യത്യസ്തമാണെന്നതുകൊണ്ട് അവരെ ജീവിക്കാനനുവദിക്കരുതെന്ന പ്രാകൃത നീതിയാണ് കണ്ണൂരില്‍ സിപിഎം നേതൃത്വം നടപ്പിലാക്കിക്കൊണ്ടിരുന്നത്. നേതാക്കന്മാര് മാറുമ്പോള്‍ അതിന്റെ തീവ്രതയും രീതികളും മാറുന്നുവെന്ന് മാത്രമേയുള്ളൂ. അധികാരശക്തിയും സംഘടനാ ശക്തിയും സാമ്പത്തിക പിന്‍ബലവും ഉപയോഗിച്ച് എതിരാളികളെ ഉന്മൂലനം ചെയ്യുക എന്ന ഫാസിസ്റ്റ് രീതികളാണ് അവര്‍ നടപ്പാക്കുന്നത്.
അധികാരത്തിന്റെ ഉപകരണങ്ങളെ മര്‍ദ്ദനോപാധികളാക്കി മാറ്റി എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്ന സമീപനമാണ് അവര്‍ പിന്തുടരുന്നത്. ഈ സമീപനത്തെ ഏറ്റവും ക്രൂരമായി ഉപയോഗിച്ച നേതാവിനെയാണ് ഗൂഢാലോചനയിലെ പ്രതിയായും സിബിഐ കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്. കൂത്തുപറമ്പിലെ പി.പി. മോഹനന്, അരിയില്‍ ഷുക്കൂര്‍ തുടങ്ങി നിരവധി രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട നേതാവാണിയാള്‍. പുറത്തുവരാത്ത നിരവധി നികൃഷ്ട കൃത്യങ്ങളിലെ ആസൂത്രകനെന്ന് രാഷ്ട്രീയ എതിരാളികള്‍ തെളിവുകള്‍ നിരത്തി വിരല്‍ചൂണ്ടിയ നേതാവ്. പാര്‍ട്ടിയിലെ ഉന്നത ബന്ധങ്ങളും അധികാരത്തിന്റെ പിന്‍ബലവുംകൊണ്ട് ഒന്നിലും പിടിക്കപ്പെടാതെ സമര്‍ത്ഥമായി നീങ്ങുകയായിരുന്നു ജയരാജന്.
പോലീസിനെയും കോടതികളെയും വെല്ലുവിളിച്ച് അധികാരശക്തി പ്രകടിപ്പിച്ച നേതാവാണ് ഇന്ന് പ്രതിക്കൂട്ടിലായിരിക്കുന്നത്. അക്രമത്തിന് ആസൂത്രണം ചെയ്യുകയും പ്രതികള്‍ക്ക് സംരക്ഷണം നല്‍കുകയും തെളിവുകള്‍ നശിപ്പിക്കുകയും അന്വേഷണ സംഘങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയും ചെയ്ത രാഷ്ട്രീയ പ്രമാണിത്തത്തിന് നേരെയാണ് വെല്ലുവിളി ഉയര്‍ന്നിരിക്കുന്നത്. സത്യസന്ധവും നിഷ്പക്ഷവുമായ കേസന്വേഷണം നടന്നിരുന്നുവെങ്കില്‍ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് എന്നേ അറുതി വരുമായിരുന്നുവെന്നതിന്റെ തെളിവാണിത്. കൊലയാളികള്‍ സംരക്ഷിക്കപ്പെടുമെന്ന പതിവുകളാണ് അക്രമത്തിന് പ്രചോദനമായത്. സിബിഐയുടെ വസ്തുനിഷ്ഠമായ അന്വേഷണമാണ് ഈ പതിവിന് അറുതിവരുത്തിയിരിക്കുന്നത്.
കണ്ണൂരിലെ കണ്ണുനീര് വറ്റിയ അമ്മമാരുടെ അടങ്ങാത്ത വേദനയില്‍ നിന്നാണ് ഈ കുറ്റപത്രം ഉയര്‍ന്നുവന്നത്. യൗവനാരംഭത്തില്‍ തന്നെ ജീവിതം ഹോമിക്കേണ്ടിവന്ന യുവാക്കളുടെ ബലിദാനത്തിന് ഇത് പരിഹാരമാവില്ലെങ്കിലും ക്രൂരതകളുടെ തനിയാവര്‍ത്തനം ഈ മേഖലയില്‍ വരാതിരിക്കാനുള്ള തുടക്കമാണിത്. തരിമ്പുപോലുമില്ലാതെ തെളിവുകള്‍ നശിപ്പിച്ചാലും എല്ലാം തെളിയിക്കുന്ന ഒരു തുമ്പ് പ്രകൃതി അവശേഷിപ്പിക്കുമെന്ന വിശ്വാസത്തിനാണ് ഇത് പിന്‍ബലമേകുന്നത്.
അഭിപ്രായ വ്യത്യാസങ്ങളെ അടിച്ചമര്‍ത്തുന്ന സിപിഎം ഫാസിസത്തിന്റെ നടപ്പുരീതികള്‍ക്ക് ആഘാതമേല്‍പ്പിക്കുന്നതാണ് ഈ കുറ്റപത്രം. നീതിന്യായ വ്യവസ്ഥയും നീതി നിര്‍വഹണവും നിഷ്പക്ഷമാകുമ്പോഴാണ് ജനാധിപത്യത്തിന് പുലരാനാവുക. കേരള രാഷ്ട്രീയത്തിന് പുതിയ ഭാവി നല്കുന്നതായിരിക്കണം ഈ കുറ്റപത്രത്തില്‍ നിന്നുള്ള പാഠം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: