കോഴിക്കോട്: ആഘോഷത്തിന്റെ ആരവങ്ങള്‍ക്കിടയിലും സഹജീവികളോടുള്ള സ്നേഹമാണ് വലുതെന്ന സന്ദേശവുമായി വിദ്യാര്‍ത്ഥികള്‍. കോട്ടൂളി സരസ്വതി വിദ്യാമന്ദിരം ഹൈസ്കൂളിലെ ഓണാഘോഷം വ്യത്യസ്തമായി. സേവാസംഗമം എന്ന പേരില്‍ ആര്‍എസ്എസ് സേവാവിഭാഗവുമായി ചേര്‍ന്ന് സംഘടിപ്പിച്ച വിദ്യാലയത്തിലെ ഓണാഘോഷം കുട്ടികളില്‍ നന്മയുടെ പുതുനാമ്പുകള്‍ വളര്‍ത്തുന്നതായി.
അരയ്ക്കുതാഴെ തളര്‍ന്ന മുപ്പത്തിമൂന്നോളം പേര്‍ക്ക് ആഘോഷത്തിന്റെ ഭാഗമായി വീല്‍ചെയറുകള്‍ വിതരണം ചെയ്തു. തെരഞ്ഞെടുത്ത നാനൂറോളം പേര്‍ക്ക് ഓണക്കിറ്റും ഓണപ്പുടവയും നല്കി. ട്രാന്സ്ജെന്റര് വിഭാഗത്തില്‍പ്പെട്ടവര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഓണാഘോഷത്തിന് മാറ്റുകൂട്ടി. സ്കൂള്‍ കുട്ടികളും അധ്യാപകരും ചേര്‍ന്ന് സമാഹരിച്ചതാണ് വിതരണം ചെയ്ത ഓണപ്പുടവകള്‍. ആഘോഷ പരിപാടികളുടെ ഭാഗമായി പൂക്കളമത്സരം, ഓണക്കളികള്‍, ഓണസദ്യ, കമ്പവലി എന്നിവയും നടന്നു.
രാവിലെ നടന്ന ചടങ്ങില്‍ റിട്ട. കേണല്‍ എന്‍.ആര്. ആര്. വര്‍മ്മ അധ്യക്ഷത വഹിച്ചു. കെ.ടി. ബാലഗോപാലന് നിലവിളക്ക് തെളിയിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ എസ്. പ്രബോധ്കുമാര്‍ പ്രഭാഷണം നടത്തി. ആര്‍എസ്എസ് വിഭാഗ് പ്രചാരക് വി. ഗോപാലകൃഷ്ണന്, കെഎന്‍പി വിഹാന് സിഎസ്സി പ്രൊജക്ട് ഡയറക്ടര്‍ ജോസഫ്മാത്യു, സ്കൂള്‍ മാനേജര്‍ വി. അനില്‍കുമാര്‍, സ്റ്റാഫ് സെക്രട്ടറി എ. ദിവ്യ എന്നിവര്‍ സംസാരിച്ചു. ബാലകൃഷ്ണന്, സര്‍ജിത്ത്ലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: