ചേര്‍ത്തല: എസ്എന്‍ ട്രസ്റ്റിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ, സംസ്ഥാന സര്‍ക്കാരിന് പല കാര്യങ്ങളിലും ഗുരുതര വീഴ്ച സംഭവിച്ചതായും സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ വിമര്‍ശനം.
മൂന്നാര്‍ വിഷയം, ഐഎഎസ്- ഐപിഎസ് പോര്, രാഷ്ടിയ കൊലപാതകങ്ങള്‍, സ്വാശ്രയ കോളേജ് വിഷയം, വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ എന്നിവ സംസ്ഥാന സര്‍ക്കാരിന്റെ ശോഭ കെടുത്തി. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്കക്കാരന്റെയും ദളിതന്റെയും വികാരങ്ങളെ മനസിലാക്കാന്‍ കഴിയുന്ന സംവിധാനമാക്കി രാഷ്ട്രപതി ഭവനെ സജ്ജമാക്കിയ എന്‍ഡിഎയേയും പ്രധാനമന്ത്രിയേയും യോഗം അഭിനന്ദിച്ചു. 2020ല്‍ എല്ലാവര്ക്കും നീതിലഭിക്കണമെന്നും അപ്പോളാണ് ജനാധിപത്യ പ്രക്രിയ പൂര്‍ണമാകൂ എന്നുമുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാക്കുകള്‍ ഏറെ പ്രചോദനം നല്‍കുന്നതാണ്.
17 സംസ്ഥാനങ്ങള്‍ ഭരിക്കാന്‍ കഴിയുന്ന തരത്തിലേക്ക് ബിജെപി വളരുവാന്‍ നരേന്ദ്രമോദിയുടെ പ്രവര്‍ത്തനം പ്രേരകശക്തിയായി. കള്ളപ്പണക്കാരെ പൂട്ടിയ നോട്ട് നിരോധനവും 15 വര്‍ഷത്തോളം ഫ്രീസറില്‍ ഇരുന്ന ജിഎസ്ടി നടപ്പാക്കാന്‍ കാട്ടിയ ധൈര്യവും അഭിനന്ദനം അര്‍ഹിക്കുന്നു. തീവ്രവാദത്തിനെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തുന്നതും പാക്കിസ്ഥാന്റെ ഭീകരവാദത്തിനെതിരെ ആഗോളതലത്തില്‍ അഭിപ്രായ ഐക്യം രൂപീകരിക്കുവാന്‍ കഴിഞ്ഞതും കേന്ദ്രസര്‍ക്കാരിന്റെ നേട്ടമാണ്. ഭാരതത്തിന്റെ യശസ് അന്തര്‍ദേശീയ തലത്തില്‍ ഉന്നതിയില്‍ നില്‍ക്കുന്നുവെന്നത് ഓരോ ഭാരതീയനും അഭിമാനിക്കാവുന്നതാണ്.
കോണ്‍ഗ്രസ്സ് ഭാരതത്തില്‍ തകര്‍ന്നു. ഇടതുപക്ഷം ത്രിപുരയിലും കേരളത്തിലും മാത്രമായി ഒതുങ്ങി. ലോക നേതാവായി നരേന്ദ്രമോദി മാറി. ലോകത്തിന്റെ മുന്നില്‍ ഇന്ത്യയുടെ പ്രശസ്തി വര്‍ദ്ധിച്ചു, അടുത്ത തിരഞ്ഞെടുപ്പിലും മോദി ഇന്ത്യ ഭരിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ചെയര്മാന് ഡോ. എം.എന്‍. സോമന് അദ്ധ്യക്ഷനായി. അസി. സെക്രട്ടറി തുഷാര്‍ വെള്ളാപ്പള്ളി, ട്രഷറര്‍ ഡോ. ജി. ജയദേവന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: