മൈസൂരു/കല്‍പ്പറ്റ: കെഎസ്ആര്‍ടിസി യാത്രക്കാരെ ബൈക്കിലെത്തിയ സംഘം കൊള്ളയടിച്ചു. ബുധനാഴ്ച വൈകുന്നേരം കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിലെ യാത്രക്കാരെയാണ് കൊള്ളയടിച്ചത്. ഇന്നലെ പുലര്‍ച്ചെ 2.45ന് ബസ് കര്‍ണാടകയിലെ ചന്നപട്ടണത്താണ് സംഭവം.
ബസിനെ പിന്തുടര്ന്നെത്തിയ മോഷ്ടാക്കള്‍ ബസ് തടഞ്ഞുനിര്‍ത്തി ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി യാത്രക്കാരുടെ ആഭരണങ്ങളും പണവും തട്ടിയെടുക്കുകയായിരുന്നു.
കണ്ടക്ടറെ കത്തി കാട്ടി ഭീഷണിപെടുത്തിയായിരുന്നു കൊള്ള. പ്രാണഭയത്താല്‍ ആരുംതന്നെ എതിര്‍ത്തില്ല. തുടര്‍ന്ന് നാലംഗ കൊള്ളസംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടു. യാത്രക്കാര്‍ ചിക്കനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. ബസ്സ് പിന്നീട് ബാംഗ്ലൂരിലേയ്ക്ക് യാത്രതുടര്‍ന്നു.
ഓടുന്ന സ്വകാര്യ വാഹനത്തിന്റെ ചില്ലില്‍ മുട്ട എറിഞ്ഞും വാഹനത്തില്‍ ബൈക്ക് തട്ടിച്ച് സംഘര്‍ഷമുണ്ടാക്കിയും പണം തട്ടുന്നത് ഇവിടെ പതിവാണ്.
നടപടി സ്വീകരിക്കണമെന്ന് പോലീസ് മേധാവി
തിരുവനന്തപുരം: കോഴിക്കോടുനിന്ന് ബെംഗളൂരുവിനു പോയ കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരില്‍ നിന്ന് പണവും ആഭരണങ്ങളും കവര്‍ന്നതുമായി ബന്ധപ്പെട്ട് പ്രതികളെ എത്രയും വേഗം അറസ്റ്റു ചെയ്യുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ കര്‍ണാടക ഡിജിപിയോട് അഭ്യര്‍ഥിച്ചു.
ടെലിഫോണില്‍ കര്‍ണ്ണാടക ഡിജിപി ആര്.കെ ദത്തയുമായി ഇക്കാര്യം സംസാരിച്ചതായി ബഹ്റ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന് തമിഴ്നാട് ഡിജിപിയോടും അഭ്യര്‍ഥിച്ചതായും അദ്ദേഹം അറിയിച്ചു.
കേരളത്തിലെത്തുന്ന അന്തര്‍സംസ്ഥാന ബസുകള്‍ക്ക് വേണ്ട സുരക്ഷ ഏര്‍പ്പാടാക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്കും ബെഹ്റ നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: