ചേര്‍ത്തല: ഭരണത്തിന്റെ തണലില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ജനകീയമുന്നേറ്റം സംഘടിപ്പിക്കുമെന്ന് എന്‍ഡിഎ ചെയര്മാന് കുമ്മനം രാജശേഖരന്. എന്‍ഡിഎ സംസ്ഥാന നേതൃയോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രക്ഷോഭത്തിന് മുന്നോടിയായി എന്‍ഡിഎ നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ ബോദ്ധ്യപ്പെടുത്തും.
നേതാക്കള്‍ 22 ന് സെക്രട്ടറിയേറ്റ് പടിക്കല്‍ കൂട്ടധര്‍ണ നടത്തും. സംഘടനയുടെ പ്രവര്‍ത്തനം താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 14 മുതല്‍ 18 വരെ ജില്ലാ നേതൃയോഗങ്ങള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ മൂന്നിന് പയ്യന്നൂരില്‍ നിന്ന് ജനരക്ഷായാത്ര പുറപ്പെടും. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കും. വിവിധയിടങ്ങളില്‍ ഘടകകക്ഷി നേതാക്കള്‍ യാത്രയെ അനുഗമിക്കും.
കേന്ദ്രത്തിന്റെ ജനോപകാരപ്രദമായ പദ്ധതികള്‍ താഴേത്തട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. കേന്ദ്രപദ്ധതികളുടെ ഫണ്ട് വാങ്ങി പേരുമാറ്റി നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ കോളേജ് വിഷയത്തില്‍ ഒളിച്ചുകളി നടത്തുന്ന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ഭാവി പന്താടുകയാണ്. കേരളത്തില്‍ ദളിത് പീഡനങ്ങള്‍ വര്‍ദ്ധിച്ച് വരുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായങ്ങള്‍ ബിഡിജെഎസിന്റേതല്ലെന്നും എന്‍ഡിഎയില്‍ തുടരാനാണ് തീരുമാനമെന്നും കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഒ. രാജഗോപാല്‍ എംഎല്‍എ, പി.സി. തോമസ്, സി.കെ. ജാനു, വി. മുരളീധരന്, പി.കെ. കൃഷ്ണദാസ്, എ.എന്‍. രാജന്‍ബാബു, ആര്. പൊന്നപ്പന്, എം. മെഹബൂബ്, രമാ ജോര്‍ജ്, കുരുവിള മാത്യൂസ്, എം.എന്‍. ഗിരി, കെ.കെ. പൊന്നപ്പന്, ഇ.പി. കുമാരദാസ്, ബി. സുരേഷ്ബാബു, സുനില്‍കുമാര്‍ തെക്കന്‍, രാജന് കണ്ണാട്ട്, വി. ഗോപകുമാര്‍, അഹമ്മദ് തോട്ടത്തില്‍, എം.പി. ജോയി, വി.വി. രാജേന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: