മലയാളികളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് വീണ്ടും ഒരു ഓണം. പുഞ്ചിരി പൊഴിഞ്ഞുനില്‍ക്കുന്ന മലയാളത്തിന്റെ ഐശ്വര്യചൈതന്യം നിലനിര്‍ത്തിയ നാട്. ഓണത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യവും സൗഭാഗ്യവും ഏറ്റുവാങ്ങിയ നാട്. അതിനെ നമുക്കിന്ന് തനതായ നിലയില്‍ സാക്ഷാല്‍ക്കരിക്കാന്‍ കഴിയുന്നില്ല. എന്നിരുന്നാലും ഓണവേള സമ്പന്നമാര്‍ന്ന ഒരു കാലഘട്ടത്തിന്റെ മഹനീയ വാഴ്ച. അത് മനുഷ്യചരിത്രത്തിന്റെ അസാധാരണ പ്രതീക്ഷകള്‍ക്ക് എന്നെന്നും മകുടമണിയുന്നു. തിരുവോണ നാളില്‍ പൂക്കളത്തിനു തൊട്ടുമുന്പില് ശുദ്ധിചെയ്ത ഒരു മരപ്പലകമേല്‍ ചെറുതും വലുതുമായ ക്രമീകൃത ഉയരത്തില്‍ ഏഴും ഒമ്പതും തൃക്കാക്കരയപ്പനെ വയ്ക്കുകയാണ് പതിവ്.
തിരുവോണനാളില്‍ നിലവിളക്കുവച്ച് അവര്‍ക്ക് അപ്പവും പഴയും നിവേദിച്ച് പൂജ ചെയ്യുന്നു. പണ്ട്. തിരുവോണ നാളില്‍ കോടി ചുറ്റാത്തവരെ കാണില്ല. കോടിയാണെങ്കില്‍ പാവുമുണ്ടിനാണ് പരക്കെ പ്രിയം. കുട്ടികള്‍ക്കുപോലും കാലേ കുളികഴിഞ്ഞ് കുഞ്ഞിപ്പാവുമുണ്ടുടുത്ത് ചന്ദനക്കുറിചാര്‍ത്തി അങ്കണത്തിലും അമ്പലപ്പറമ്പുകളിലും ഉലാത്തി ഉല്ലസിക്കുന്ന കാഴ്ച അത്തം മുതല്‍ ഓണം വരെ അനുഭവപ്പെടുന്നു. തിരുവോണനാളിലെ സദ്യയ്ക്കാണ് ഓണം ഉണ്ണല്‍ എന്നു പറയുന്നത്. പഴയകാലത്ത് കാണം വിറ്റിട്ടായാലും ഓണം ഉണ്ണണം എന്ന് ഉന്നം വച്ച് പ്രയത്നിക്കുന്നവരെ കാണാമായിരുന്നു. ഇന്നാകട്ടെ കാണത്തിന്റെ പൊരുള്‍ പറഞ്ഞു മനസ്സിലാക്കേണ്ടിയിരിക്കുന്നു.
തിരുവോണ സദ്യ കഴിഞ്ഞാല്‍ ഓണം കഴിഞ്ഞു എന്ന് പറയാറുണ്ടെങ്കിലും വിനോദവും ഉല്ലാസവും രംഗപ്രവേശനം ചെയ്യുന്നത്. തദനന്തമാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും യുവാക്കളും യുവതികളും വൃദ്ധന്മാരും അടക്കം ഓണവിനോദങ്ങളില്‍ പങ്കുചേരുന്നു. ഓണവില്ല്, ഓണപ്പന്ത്, ഊഞ്ഞാല്, കൈകൊട്ടിക്കളി, പുലികളി ഓണത്തല്ല് വരെ വിവിധതരം ഓണവിനോദങ്ങളുണ്ട്. ഓണം ഓരോ വര്‍ഷവും കൂടുതല്‍ കൂടുതല്‍ പ്രകടനപരമായി വരുമ്പോള്‍ അതിന്റെ സ്വകാര്യതയും ആത്മീയതയും കൈവിട്ടുപോകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: