ചാവക്കാട്: വ്യാജപാസ്പോര്ട്ടെടുത്ത് ഗള്‍ഫിലെത്തി തുടങ്ങിയ ബിസിനസ്സിന്റെ പേരില്‍ കോടികള്‍ തട്ടിയെടുത്ത നാലംഗസംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍. ദുബായ്, ഖത്തര്‍ എന്നിവിടങ്ങളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പേരില്‍ 20 കോടിയിലധികം രൂപ തട്ടിയ മലപ്പുറം മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശികളായ കോഞ്ചാടത്ത് മുഹമ്മദ് മകന് ആബിദ്(32), ആലുങ്ങല്‍ കുഞ്ഞിമോന് മകന് മുസ്തഫ(32), ചാവക്കാട് തെക്കന്‍പാലയൂര്‍ പണിക്കവീട്ടില്‍ ഹംസ മകന് സുനോജ്(32) എന്നിവരെയാണ് ചാവക്കാട് സി.ഐ.കെ.സുദര്ശന്, എസ്.ഐ.കെ. മാധവന്‍കുട്ടി, എ.എസ്.ഐ സുരേന്ദ്രന് മുല്ലശ്ശേരി, സി.പി.ഒ മാരായ ശ്രീകൃഷ്ണകുമാര്‍, ബാബു, സുദേവ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. തെക്കന്‍ പാലയൂര്‍ സ്വദേശിയായ സക്കീര്‍ ഹുസൈനെ പിടികിട്ടാനുണ്ട്. ഇയാള്‍ ഗള്‍ഫിലാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ ഫാമിലി ഫുഡ്സെന്റര്‍ എന്ന സ്ഥാപനങ്ങള്‍ നടത്തുന്ന വടക്കേകാട് സ്വദേശി ഹൈദ്രോസ് ഹാജിയും, ഖത്തറില്‍ അറബിയുടെ ഉടമസ്ഥതയിലുള്ള കമ്പനി എക്സിക്യൂട്ടീവായ പാലയൂര്‍ സ്വദേശി മുഹമ്മദ് ഇഖ്ബാലും തൃശൂര്‍ എസ്.പി പി.എച്ച്.അഷറഫിന് നല്കിയ പരാതിയിന്‍ മേല്‍ ചാവക്കാട് സി.ഐ.കെ.സുദര്‍ശന്റെ നേതൃത്വത്തില്‍ രണ്ടാഴ്ച നടത്തിയ അന്വേഷണത്തിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികള്‍ മലയാളികളെ തട്ടിച്ച് കോടികളുണ്ടാക്കുന്ന സംഭവങ്ങള്‍ മറനീക്കിപുറത്തുവന്നത്.
വ്യാജപാസ്പോര്ട്ടെടുത്ത് ഗള്‍ഫിലെത്തി സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയാണ് തട്ടിപ്പിനുകളമൊരുക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റിന്റെ പേരില്‍ ബാങ്കുകളില്‍ എക്കൗണ്ടു തുടങ്ങി ചെക്കുബുക്കുകള്‍ കൈവശപ്പെടുത്തും. തുടര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റിലേക്കുള്ള സാധനങ്ങള്‍ മൊത്തമായി വിവിധ കമ്പനികളില്‍നിന്നും വാങ്ങി ചെക്ക് നല്‍കും. ഇങ്ങനെ വാങ്ങിക്കുന്ന സാധനങ്ങള്‍ സംഘം അപ്പോള്‍ തന്നെ കിട്ടിയവിലക്ക് വിറ്റ് പണമാക്കി നാട്ടിലേക്ക് പോരുന്നതാണ് ശൈലി. ഖത്തറില്‍ 30 ലക്ഷം രൂപ മുടക്കി 10 കോടിരൂപയും, ദുബായില്‍ ഇതേരീതിയില്‍ 10 കോടിരൂപയുമാണ് സംഘം തട്ടിപ്പുനടത്തിയതെന്നാണ് ഇപ്പോള്‍ ലഭിച്ച വിവരം. സംഘം മറ്റു ഗള്‍ഫുനാടുകളിലും തട്ടിപ്പു നടത്തിയതായി സൂചനയുണ്ട്.
സംഭവത്തില്‍ പരാതിക്കാരിലൊരാളായ ഹൈദ്രോസ് ഹാജിയുടെ സ്ഥാപനത്തില്‍ നിന്നും സാധനം വാങ്ങിയ വകയില്‍ ഒരു കോടി രൂപയോളം നല്കാന്നുണ്ട്. മുഹമ്മദ് ഇഖ്ബാല്‍ ജോലിചെയ്യുന്ന കമ്പനിയില്‍ തട്ടിപ്പ് സംഘം കൊടുക്കാനുള്ള സംഖ്യകൊടുക്കാത്തതിനാല് ഇയാളെ കമ്പനി ശമ്പളം നല്‍കാതെ തടഞ്ഞുവെച്ചിരിക്കുകയാണ്. മുഹമ്മദ് ഇഖ്ബാല്‍ ഇന്ത്യന്‍ എംബസിവഴിയും പിതാവ് അബൂബക്കര്‍ വഴിയുമാണ് പരാതി നല്‍കിയത്.
ഗള്‍ഫില്‍ വിവിധ കമ്പനികളില്‍ ജോലിചെയ്യുന്ന മലയാളികളായ ജീവനക്കാരെ ഉപയോഗിച്ചും സ്വാധീനിച്ചുമാണ് തട്ടിപ്പുനടത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നൂര്കണക്കിനാളുകള് തട്ടിപ്പുസംഘത്തിന്റെ വലയില്കുടുങ്ങികിടക്കുന്നുണ്ട്. പിടിയിലായവര്‍ക്കു പുറമെ വന്‍ശൃംഖല തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി വിവരമുണ്ടെന്ന് പോലീസ് പറഞ്ഞു. കൊല്ലം, പൊന്നാനി, വടക്കേക്കാട്, ചെമ്മണ്ണൂര്‍, മാറഞ്ചേരി പാടൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരും ശൃംഖലയിലെ കണ്ണികളാണ്.
രണ്ടാംപ്രതി മുസ്തഫയാണ് തട്ടിപ്പാശയത്തിന്റെ സൂത്രധാരന്‍. 2006ല്‍ മുസ്തഫ വ്യാജപാസ്പോര്‍ട്ട് എടുത്ത് ഗള്‍ഫില്‍ പോയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. മറ്റുള്ളവരെ പിന്നീട് കൂടെകൂട്ടുകയായിരുന്നു. ഗള്‍ഫിലെ പ്രമുഖരായ പല ബിസിനസ്സുകാരായ മലയാളികളുടെ പിന്തുണയും സംഘത്തിനു ലഭിക്കുന്നുണ്ട്. തട്ടിപ്പ് നടത്തി പണവുമായി മുങ്ങിയാല്‍ പിടികൂടപ്പെടാതിരിക്കാനാണ് വ്യാജപാസ്പോര്‍ട്ടില്‍ ഗള്‍ഫില്‍ പോകുന്നത്. സൂപ്പര്‍മാര്‍ക്കറ്റിന്റെ പേരില്‍ ബാങ്കില്‍ നിന്നും വായ്പയെടുത്തതും തിരിച്ചടക്കാതെ സംഘം തട്ടിപ്പു നടത്തിയിട്ടുണ്ട്.
പാസ്പോര്‍ട്ടു മുതല്‍ ബിസിനസ് രേഖകള്‍വരെ സംഘം വ്യാജമായാണ് നിര്‍മ്മിക്കാറ്. തട്ടിപ്പു നടത്തി ലഭിക്കുന്ന പണം നാട്ടില്‍ ആര്‍ഭാടജീവിതവും, ധൂര്‍ത്തും നടത്തിയാണ് ചെലവഴിക്കുന്നത്. വിലകൂടിയ വാഹനങ്ങളും, വീടും, പറമ്പും പ്രതികള്‍ വാങ്ങികൂട്ടിയിട്ടുണ്ട്. ഖത്തറില്‍ തട്ടിപ്പു നടത്താന്‍ സംഘം തുടങ്ങിയ സൂപ്പര്‍മാര്‍ക്കറ്റിന്റെ പേര് അല്‍ഷംസി സൂപ്പര്‍മാര്‍ക്കറ്റ് എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: