രണ്ടരമാസത്തോളം ഭൂട്ടാനിലെ ദോക്ലായില്‍ ഇന്ത്യയും ചൈനയും നേര്‍ക്ക്നേര്‍ നിലയുറപ്പിച്ചിരുന്നു. ദോക്ല തര്‍ക്ക പ്രദേശമാണെന്നാണ് ചൈനയുടെ വാദം. ഭൂട്ടാന്റെ മണ്ണില്‍ എന്തിനാണ് ചൈന തര്‍ക്ക മുന്നയിച്ചത്? എന്തിനാണ് അവിടെ സൈനിക നീക്കത്തിന് ചൈന റോഡു വെട്ടുന്നത്. ഉത്തരം അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം അറിയാം.
ദോക്ലാ വരുതിയിലാക്കിയാല്‍ ഇന്ത്യയെ പൂട്ടാം. ദശാബ്ദങ്ങളായി ചൈനയുടെ ഒരാഗ്രഹമാണത്. ഭൂട്ടാനെയും ടിബറ്റിനേയും വരുതിയിലാക്കിയാല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍നിന്നും ഒറ്റപ്പെടുത്താം.
കോഴിക്കഴുത്ത് എന്ന് അറിയപ്പെടുന്ന തന്ത്രപ്രധാനമായ ‘സിലിഗുഡി’ ഇടനാഴി ചൈനയുടെ അധീനത്തിലാകും. ചൈനയുടെ നിഗൂഢലക്ഷ്യം മനസ്സിലാക്കാന്‍ ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടത്തിന് കഴിഞ്ഞു. ദോക്ലായില്‍ സൈന്യത്തെ വിന്യസിച്ചുകൊണ്ടാണ് ചൈനയുടെ റോഡ് വെട്ടല്‍ തടഞ്ഞത്.
ബന്ധം എത്രമാത്രം മോശമായി എന്നതിന് തെളിവാണ് രണ്ടരമാസമായി നടക്കുന്ന അസാധാരണമായ, വളരെ ശക്തമായ ഭാഷയിലുള്ള, വിമര്‍ശനവും ശക്തിപ്രകടനവും. 1962ന് ശേഷമുള്ള ഏറ്റവും വലിയ സംഘര്‍ഷാവസ്ഥയാണ് അതിര്‍ത്തിയില്‍ നിലനിന്നത്. കഴിഞ്ഞവര്‍ഷങ്ങളില്‍ നടന്ന അതിര്‍ത്തി തര്‍ക്കങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ഒരു മൂന്നാം രാജ്യം കൂടി ഉള്‍പ്പെട്ടിട്ടുണ്ട് എന്നത് ഇതിന്റെ സങ്കീര്‍ണത സൂചിപ്പിച്ചു.
മൂന്നു രാജ്യങ്ങളുടെയും സന്ധി പ്രദേശമായ സ്ഥലത്താണ് ദോക്ലാ സ്ഥിതിചെയ്യുന്നത്. ഈ പ്രദേശം തങ്ങളുടേതാണ് എന്ന് അവകാശപ്പെട്ട ചൈന, ടിബറ്റിലെ ചുംബി താഴ്വരയിലൂടെ ദോക്ലാംവരെ സഞ്ചാരയോഗ്യമായ റോഡ് നിര്‍മ്മിക്കാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ഭൂട്ടാന് വിദേശകാര്യമന്ത്രാലയം ഇതില്‍ പ്രതിഷേധമറിയിച്ച് ജൂണില്‍ കത്ത് അയച്ചിരുന്നു.
ജൂണ്‍ 20ന് ഇന്ത്യയിലെ ഭൂട്ടാന് അംബാസഡര്‍, ദല്‍ഹിയിലെ ചൈനീസ് എംബസിയിലെത്തി റോഡ് പണി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അതോടെയാണ് കാര്യങ്ങള്‍ ഗൗരവമുള്ളതാണെന്ന് വ്യക്തമാകുന്നത്. പ്രധാനമന്ത്രിയുടെ അമേരിക്ക സന്ദര്‍ശനവേളയിലാണ് ഇന്ത്യന്‍ സൈന്യം സിക്കിം അതിര്‍ത്തി കടന്ന് റോഡ് പണി നിര്‍ത്തിവയ്പ്പിച്ചതായി വാര്‍ത്ത പുറത്തുവന്നത്.
ചൈനയും ഭൂട്ടാനും തമ്മിലുള്ള അതിര്‍ത്തി ഇനിയും നിശ്ചയിക്കാനായിട്ടില്ല. 1984മുതല്‍ ഇരുപത്തിനാല് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും രണ്ട് താല്കാലിക ഉടമ്പടികള്‍ അല്ലാതെ കാര്യമായ മറ്റൊരു പുരോഗതിയും നേടാനായിട്ടില്ല. ഭൂട്ടാന്റെ വടക്കന്‍ പ്രദേശത്തെ 495 ചതുരശ്ര കിലോമീറ്ററിന് പകരം പടിഞ്ഞാറന്‍ ഭാഗത്തുള്ള 269 ചതുരശ്ര കിലോമീറ്റര്‍ ഭൂമി വിട്ടുനല്‍കണം എന്നാണ് ചൈന ആവശ്യപ്പെട്ടത്.
അകാരണമായി ചൈന ഇന്ത്യയുമായി യുദ്ധത്തിന് മുതിര്‍ന്ന 1962ലെ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ല. എന്നിട്ടും ഇന്ത്യ സൈന്യത്തെ വിന്യസിച്ചതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് നയതന്ത്രപരവും മറ്റൊന്ന് സുരക്ഷാപരവും. 1949ല്‍ ഒപ്പിട്ട സൗഹൃദ ഉടമ്പടി പ്രകാരം ഭൂട്ടാന്റെ രാജ്യസുരക്ഷയും വിദേശകാര്യനയവും തീരുമാനിച്ചിരുന്നത് ഇന്ത്യയാണ്.
പൊതുവെ ഇന്ത്യയുടെ സമാന്തരാജ്യം എന്ന് ഭൂട്ടാനെ കരുതപ്പെട്ടിരുന്നു. 2007ല്‍ ഈ ഉടമ്പടി പരിഷ്കരിച്ചപ്പോഴും മറുരാജ്യത്തിന്റെ രാജ്യസുരക്ഷയേയും രാജ്യതാത്പര്യത്തെയും ബാധിക്കുന്ന കാര്യങ്ങള്‍ക്കായി തങ്ങളുടെ പരാമാധികാരത്തിലുള്ള ഭൂമിയെ ഉപയോഗിക്കില്ല എന്നത് കൂട്ടിച്ചേര്‍ക്കുകയുണ്ടായി. അതിനാല്‍ ഇന്ത്യയുടെ ഇടപെടല്‍ അനിവാര്യമായിരുന്നു.
എന്നാല്‍ സുരക്ഷാപരമായ മറ്റൊരു കാരണവും ഈ നീക്കത്തിന് പിന്നിലുണ്ട്. ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോള് എന്ന ഇന്ത്യ ചൈന അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം നടക്കുന്ന ഏതൊരു നിര്‍മാണപ്രവര്‍ത്തനത്തേയും സംശയത്തിന്റെ ദൃഷ്ടിയില് മാത്രമേ ഇരുരാജ്യങ്ങളും കണ്ടിട്ടുള്ളൂ.
ചുംബി താഴ്വരയില് ചൈന പണിഞ്ഞുകൊണ്ടിരുന്ന റോഡ് ടിബറ്റിന്റെ തലസ്ഥാനമായ ലാസ നഗരത്തില്‍നിന്നും ദോക്ലാമിലെ ദോകാലാ എന്ന മലയിടുക്കിലേക്ക് ആയിരുന്നു. റോഡ് പൂര്‍ത്തിയാല്‍ ചൈനയുടെ നിയന്ത്രണം അഞ്ചുകിലോമീറ്റര്‍ തെക്കോട്ട് വരെ നീളും. ചൈന നടത്തുന്ന നീക്കത്തെ മുളയിലേ നുള്ളിക്കളയാന്‍ സൈനികനീക്കത്തിലൂടെ ആകും എന്ന് ഇന്ത്യ കരുതി. അത് ഫലപ്രദമാണ് എന്നത് തെളിയിക്കപ്പെട്ടിരിക്കുകയാണ്.
ചൈനയ്ക്ക് ഇന്ത്യയോട് വിരോധം പുലര്‍ത്താന്‍ കാരണങ്ങള്‍ പലതാണ്. അമേരിക്കയുമായി പ്രതിരോധം ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളില്‍ സഹകരണം ഇന്ത്യക്ക് കൂടിവരുന്നു. ജൂലൈയില്‍ നടന്ന മലബാര്‍ നാവിക അഭ്യാസം (ഇന്ത്യ-ജപ്പാന്- അമേരിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട) 2006 മുതല്‍ വാര്‍ഷികമായി നടന്നുവന്ന ഒന്നാണ്.
ഈ വര്‍ഷത്തെ അഭ്യാസം ഏറ്റവും വലുതായിരുന്നു എന്നത് ഈ നയത്തിന്റെ ഭാഗമായി കാണാം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് നാവിക സ്വാധീനം ചെറുക്കാന്‍ സഹകരിക്കും എന്ന് അമേരിക്കന്‍ നാവികസേനയുടെ പസിഫിക് കമാന്‍ഡ് തലവന്‍ ഈയിടെ പറയുകയുണ്ടായി. ഇതുകൂടാതെ ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യയുടെ സഹകരണം പല മേഖലകളില്‍ മെച്ചപ്പെടുന്നതും ദക്ഷിണ ചൈനാ കടലിലെ അതിര്‍ത്തി തര്‍ക്കത്തില്‍ മറ്റ് രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ചൈനയെ ഒറ്റപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുന്നു എന്നും ചൈന കരുതുന്നു.
കാശ്മീരില്‍ മൂന്നാമതൊരു രാജ്യത്തിന്റെ സൈന്യം ഇടപെടുന്നതിനെക്കുറിച്ച് ചൈന ഇപ്പോഴേ സൂചിപ്പിച്ചുകഴിഞ്ഞു. വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് എന്ന ചൈനീസ് പദ്ധതിയെ എതിര്‍ത്തതും ടിബറ്റന്‍ വിഘടനവാദികള്‍ക്ക് താവളം കൊടുത്തു എന്നതും ബന്ധത്തില്‍ കല്ലുകടിയായി. അതിര്‍ത്തിതര്‍ക്കത്തിന് പൂര്‍ണമായ വിരാമമിടാന്‍ സമയമായിരിക്കുന്നു.
14 രാജ്യങ്ങളുമായി കരയില്‍ അതിര്‍ത്തി പങ്കിടുന്ന ചൈനയ്ക്ക് 12 രാജ്യങ്ങളുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനായി. പരിഹരിക്കാനാകാത്തത് ഇന്ത്യയും ഇന്ത്യയുടെ ഉപദേശം സ്വീകരിച്ച ഭൂട്ടാനുമായുള്ള അതിര്‍ത്തികളില്‍ മാത്രമാണ്. പ്രശ്നപരിഹാരത്തിന് ഭൂട്ടാനിലെ പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും സ്വതന്ത്ര നിലപാടുകള്‍ ആരായുന്നതും അനിവാര്യമാണ്. ഇത് ഇന്ത്യയുടെ പ്രതിച്ഛായയെ വളര്‍ത്തും എന്നതില്‍ സംശയമില്ല.
ദുരഭിമാനവും ദേശീയതയും പറഞ്ഞ് കാലാകാലങ്ങളായി പല സര്‍ക്കാരുകളും അതിര്‍ത്തി ചര്‍ച്ചകള്‍ക്ക് വേണ്ടത്ര ശ്രദ്ധകൊടുത്തില്ല. കാരണം ഇത്തരം ചര്‍ച്ചകളില്‍ വിട്ടുവീഴ്ച അനിവാര്യമാണ്. വലിയ ജനസമ്മതിയുള്ള നരേന്ദ്രമോദി സര്‍ക്കാരിന് രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ വകവയ്ക്കാതെ ഒരു ദീര്‍ഘകാല പരിഹാരത്തിനായി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുവാന്‍ സാധിക്കും.
അതിര്‍ത്തി തീരുമാനിക്കുന്നതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ല എന്ന് ചൈനയെക്കൊണ്ട് ഉറപ്പുവരുത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി അതിര്‍ത്തി നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ക്ക് 3500 കിലോമീറ്റര്‍ നീളമുള്ള ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമാണ്. അതിന്റെ ഭാഗമാണ് ഭോക്ലാമിലെ സൈന്യത്തിന്റെ പിന്മാറ്റം.
ആദ്യം സൈന്യത്തെ പിന്‍വലിച്ചത് ഇന്ത്യയാണെന്നാണ് ചൈനയുടെ അവകാശവാദം. അതെ. പക്ഷേ അത് തോറ്റുകൊണ്ടുള്ള പിന്മാറ്റമല്ല. പുലി പതുങ്ങുന്നത് ഒതുങ്ങിക്കൊടുക്കലല്ലേ?. കുതിക്കാനാണെന്ന് ചൈന മനസ്സിലാക്കുന്നില്ലെ. അന്നത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. 1962 ”ഇന്ത്യാ ചൈനാ ഭായിഭായി” പാടിക്കൊണ്ടിരിക്കെയാണ് ചൈന യുദ്ധത്തിനൊരുങ്ങിയത്. അന്ന് പ്രധാനമന്ത്രി നെഹ്റു അന്ധാളിച്ചുപോയി. പട്ടാളവും പതറി.
പല മേഖലയിലും സേവനത്തിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി. ഇതിന്റെ അംഗീകാരമായി 1963 ലെ റിപ്പബ്ലിക് പരേഡില്‍ ആര്‍എസ്എസിനെ നെഹ്റു ക്ഷണിച്ചു. യൂണിഫോം അണിഞ്ഞ സംഘപ്രവര്‍ത്തകരുടെ ഒരു നിരയെ അണിനിരത്തി. നെഹ്റുവിനെ പോലെയല്ല, ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാം മുന്‍കൂട്ടി കാണുന്നു.
തയ്യാറെടുപ്പുകള്‍ നടത്തുന്നു. അതിന്റെ ഭാഗമായാണ് സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കാര്യങ്ങള്‍ നിരീക്ഷിക്കാനും ചൈനയെ കാര്യങ്ങള്‍ പറഞ്ഞ് ബോദ്ധ്യപ്പെടുത്താനും നിയോഗിച്ചത്. ഡോവലും സംഘവും ദൗത്യം ഭംഗിയായി നിര്‍വഹിച്ചു. ചൈന റോഡുപണി നിര്‍ത്തി. ഇന്ത്യ സൈന്യത്തെ പിന്‍വലിക്കുകയും ചെയ്തു.
യുദ്ധമല്ല എല്ലാറ്റിനും പരിഹാരമെന്ന് ഉത്തമബോദ്ധ്യമുള്ള കേന്ദ്രസര്‍ക്കാര്‍, ലോകത്തിന്റെ ആദരവും അംഗീകാരവും പിടിച്ചുപറ്റിയത് നയതന്ത്രനീക്കത്തിലൂടെയാണ്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചിട്ടുള്ളത്.
ഇന്ത്യ ഒരിക്കലും അതിര്‍ത്തി മാന്തുന്ന പണി ചെയ്യാറില്ല. സാമ്രാജ്യത്വമോഹം ഇന്ത്യക്കില്ല. ഉണ്ടെങ്കില്‍ കിഴക്കന്‍ പാക്കിസ്ഥാന് ‘ബംഗ്ലാദേശാകു’മായിരുന്നില്ല. അഖണ്ഡഭാരതത്തിന് 79 ലക്ഷം ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണമുണ്ടായിരുന്നു.
ഭാരതത്തിന് ഇപ്പോള്‍ 39 ലക്ഷം ചതുരശ്രകിലോമീറ്റര്‍ മാത്രം. ഇത് ലോകം മനസ്സിലാക്കുന്നു. ചൈനയ്ക്ക് മാത്രം അത് മനസ്സിലാകുന്നില്ലെങ്കില്‍ കൊണ്ടാല്‍ പഠിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: