ന്യൂദല്‍ഹി: കല്‍ക്കരി കുംഭകോണത്തില്‍ ആരോപണം നേരിടുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ രാജിക്കുവേണ്ടിയുള്ള ബഹളത്തില്‍ പാര്‍ലമെന്റ് ഇന്നലെയും സ്തംഭിച്ചു. പ്രധാനമന്ത്രി രാജിവെക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന നിലപാടിലാണ് മുഖ്യപ്രതിപക്ഷമായ ബിജെപി.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലത്ത് ലേലം കൂടാതെ കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചതുവഴി രാജ്യത്തിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായതായി സിഎജി കണ്ടെത്തിയതോടെയാണ് സംഭവം വിവാദമായത്. ഇന്നലെ ഇരുസഭകളും സമ്മേളിച്ചയുടന്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെതിരെ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു. ബഹളം രൂക്ഷമായതോടെ രണ്ട് മണിക്കുള്ളില്‍ ലോക്സഭ രണ്ടുതവണയും രാജ്യസഭ മൂന്നുതവണയും നിര്‍ത്തിവെച്ചു. തുടര്‍ന്ന് പിരിയുകയും ചെയ്തു. കല്‍ക്കരി ഇടപാടിലെ തട്ടിപ്പില്‍ കോണ്‍ഗ്രസ് അപ്പാടെ കറുത്തിരിക്കയാണെന്നും പ്രധാനമന്ത്രി രാജിവെക്കണമെന്നുമുള്ള മുദ്രാവാക്യങ്ങള്‍ ഇരുസഭകളിലും മുഴങ്ങി. പ്രധാനമന്ത്രി രണ്ട് സഭകളിലും ഉണ്ടായിരുന്നില്ല. ബിജെപിക്ക് പുറമെ ശിവസേന, ജനതാദള്‍ (യു), ടിഡിപി, ബിജെഡി, എഐഎഡിഎംകെ അംഗങ്ങളും ലോക്സഭയുടെ നടുത്തളത്തിലിറങ്ങി. കല്‍ക്കരി പ്രശ്നത്തില്‍ ഇടതുപാര്‍ട്ടികളും പ്രതിഷേധിച്ചെങ്കിലും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടാതെ പ്രസ്താവന തേടുകയായിരുന്നു. ലോക്സഭയില്‍ ബഹളം മൂര്‍ധന്യത്തിലെത്തിനില്‍ക്കെ എന്‍ഡിഎ കണ്‍വീനറും ജനതാദള്‍ (യു) അധ്യക്ഷനുമായ ശരത് യാദവും ബിജെപി നേതാവ് രാജ്നാഥ്സിംഗും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിംഗ് യാദവുമായി കൂടിയാലോചന നടത്തുന്നതും കാണാന്‍ കഴിഞ്ഞു. ടിഡിപി നേതാവ് നമോ നാഗേശ്വര്‍ റാവുവുമായും അദ്ദേഹം ചര്‍ച്ച നടത്തി. ഇന്നലെ സഭ സമ്മേളിച്ചയുടന്‍ സ്പീക്കര്‍ മീരാകുമാര്‍ അന്തരിച്ച മുന്‍ അംഗം പ്രഭാത്സിംഗ് ചൗഹാന് ആദരാഞ്ജലിയര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്നായിരുന്നു ബഹളം.
രാജ്യസഭയിലും സമാന രംഗങ്ങള്‍ അരങ്ങേറി. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ അംഗങ്ങള്‍ ബഹളമുണ്ടാക്കി. മുദ്രാവാക്യങ്ങള്‍ മുഴക്കരുതെന്ന ചെയര്മാന് ഹമീദ് അന്‍സാരിയുടെ അഭ്യര്‍ത്ഥന തള്ളിയ അംഗങ്ങള്‍ പ്രധാനമന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടി. എന്ത് ആവശ്യമാണ് ഉന്നയിക്കാനുള്ളതെന്ന് അന്‍സാരി മുതിര്‍ന്ന ബിജെപി നേതാവ് വെങ്കയ്യ നായിഡുവിനോട് ചോദിച്ചു. പ്രധാനമന്ത്രി രാജിവെച്ചേ തീരൂവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബഹളത്തിനും മുദ്രാവാക്യം വിളികള്‍ക്കുമിടെ അന്‍സാരി അര മണിക്കൂര്‍ സഭ നിര്‍ത്തിവെച്ചു. വീണ്ടും ചേര്‍ന്നപ്പോഴും സമാന രംഗങ്ങള്‍ ആവര്‍ത്തിച്ചതോടെ ഉച്ചവരെ സഭ നിര്‍ത്തിവെച്ചു. 12 മണിക്ക് ചേര്‍ന്നപ്പോഴും പ്രധാനമന്ത്രി രാജിവെക്കണമെന്ന് ഒരേ സ്വരത്തില്‍ എന്‍ഡിഎ, ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി സിന്ദാബാദ് വിളികളുമായി ഭരണപക്ഷവും രംഗത്തിറങ്ങിയതോടെ സഭ ബഹളമയമായി. തുടര്‍ന്ന് അധ്യക്ഷപദവിയിലുണ്ടായിരുന്ന ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് രണ്ടുമണിവരെ സഭ നിര്‍ത്തി.
കല്‍ക്കരി പ്രശ്നത്തെക്കുറിച്ച് ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഇരുസഭകളിലും പറഞ്ഞു. ലോക്സഭയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി വി. നാരായണസ്വാമിയും രാജ്യസഭയില്‍ പാര്‍ലമെന്ററികാര്യസഹമന്ത്രി രാജീവ് ശുക്ലയുമാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: