കൊച്ചി: വളരെക്കുറഞ്ഞ പലിശ മാത്രമുള്ള പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) ഭവന വായ്പാ പദ്ധതി സംസ്ഥാനത്തെ ബാങ്കുകള്‍ അട്ടിമറിക്കുന്നു. സ്വന്തമായി സ്ഥലമുള്ള, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വീടു നിര്‍മ്മിക്കാന്‍ കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കാനാണ് കേന്ദ്രം പദ്ധതി കൊണ്ടുവന്നത്. എന്നാല്‍, വായ്പയ്ക്ക് അപേക്ഷകരില്ലെന്ന് പറഞ്ഞാണ് ബാങ്കുകള്‍ പദ്ധതിക്ക് തുരങ്കം വെയ്ക്കുന്നത്.
പിഎംഎവൈ ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കും സാധാരണ ഭവന വായ്പയ്ക്കുള്ള മാനദണ്ഡങ്ങള്‍ ബാങ്കുകള്‍ ബാധമാക്കുകയാണ്. നാലുചക്രവാഹനം കയറുന്നതിനുള്ള വഴി, ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള വിവരങ്ങള്‍, പാന്‍ നമ്പര്‍ തുടങ്ങിയവയാണ് വായ്പയ്ക്ക് ബാങ്കുകള്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍, കേന്ദ്രം നിഷ്കര്‍ഷിക്കാത്ത അനാവശ്യ മാനദണ്ഡങ്ങള്‍ ബാങ്കുകള്‍ നിര്‍ബന്ധമാക്കുകയാണെന്നാണ് പരാതി. ബാങ്കുകളുടെ നടപടിമൂലം ആയിരക്കണക്കിന് കുടുംബങ്ങളാണ് വഴിയാധാരമായത്.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്, കുറഞ്ഞ വരുമാനമുള്ളവര്‍, ഇടത്തരം വരുമാനമുള്ളവര്‍ എന്നിങ്ങനെ മൂന്നുവിഭാഗമായി തിരിച്ച് വായ്പ നല്‍കാനായിരുന്നു പദ്ധതിയില്‍ വ്യവസ്ഥ. ആറുലക്ഷം വരെയുള്ള വായ്പയ്ക്ക് 6.5 ശതമാനവും 12 ലക്ഷം വരെയുള്ള വായ്പയ്ക്ക് നാലുശതമാനവുമാണ് പലിശ സബ്സിഡി.
18 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് മൂന്നുശതമാനവും പലിശ സബ്സിഡി നല്‍കാനും വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍, അപേക്ഷകരില്ലെന്ന് മേലുദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് ബാങ്കുകള്‍ പദ്ധതി അട്ടിമറിച്ചത്.
പൊതു ഭവന വായ്പകള്‍ക്ക് ശരാശരി 8.5 ശതമാനമാണ് പലിശ. പലിശ സബ്സിഡി ലഭിക്കുന്നതോടെ സമൂഹത്തിലെ ഏറ്റവും ദുര്‍ബ്ബല വിഭാഗത്തില്‍പ്പെട്ട കുടുംബത്തിന് പരമാവധി രണ്ടുശതമാനം പലിശയ്ക്ക് പദ്ധതി പ്രകാരം വായ്പ കിട്ടും.
അതുകൊണ്ടുതന്നെ പദ്ധതിക്ക് അപേക്ഷകരില്ലെന്ന ബാങ്കുകളുടെ വാദം തെറ്റാണെന്നത് വ്യക്തം. വന്‍കിട ബിസിനസ്സുകാര്‍ക്കും മറ്റും വാരിക്കോരി വായ്പ നല്‍കുന്നതിനാണ് പല ബാങ്കുകളും പദ്ധതി അട്ടിമറിക്കുന്നതെന്നാണ് ആരോപണം.
1184 ചതുരശ്ര അടി വരെയുള്ള വീടുകള്‍ വാങ്ങുകയോ നിര്‍മ്മിക്കുകയോ ചെയ്യുന്നതിന് വായ്പ നല്‍കാനാണ് പദ്ധതി വ്യവസ്ഥ ചെയ്യുന്നത്. പരമാവധി 2.40 ലക്ഷം രൂപവരെയാണ് പലിശ സബ്സിഡി നല്‍കുന്നത്.
തിരിച്ചടവ് കാലാവധി 20 വര്‍ഷം വരെയും ലഭിക്കും. 2022 ഓടെ രാജ്യത്തെ എല്ലാവര്ക്കും അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യവുമായാണ് കേന്ദ്രം പദ്ധതി ആവിഷ്കരിച്ചത്. ബാങ്കുകളുടെ നിസ്സഹകരണം മൂലം പാവപ്പെട്ടവര്‍ക്ക് വീട് പണിയാനാവാത്ത സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: