ന്യൂദല്‍ഹി: മാതാ അമൃതാനന്ദമയീ ദേവിയെ ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് രാം റഹീം സിങ്ങിനോടുപമിച്ച് സിപിഎം. ഗുര്മീതിനെപ്പോലുള്ള കുപ്രസിദ്ധരുടെ ഗണത്തില്‍പ്പെടുത്തേണ്ട ആള്‍ദൈവമാണ് അമൃതാനന്ദമയിയെന്ന് പാര്‍ട്ടി മുഖപത്രമായ ‘പീപ്പിള്‍സ് ഡമോക്രസി’ മുഖപ്രസംഗത്തില്‍ ആരോപിച്ചു.
ഗുര്മീതിനെപ്പോലെ അമൃതാനന്ദമയിയും വന്‍ സാമ്രാജ്യമാണ് കെട്ടിപ്പടുത്തത്. ആര്‍എസ്എസ്സിന്റെ പൂര്‍ണ പിന്തുണയും അമൃതാനന്ദമയിക്കുണ്ട്. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ‘പീപ്പിള്‍സ് ഡമോക്രസി’യുടെ പത്രാധിപര്‍.
ആള്‍ദൈവ വിഷയത്തില്‍ മലയാള മുഖപത്രമായ ദേശാഭിമാനിയില്‍ കാരാട്ട് എഴുതിയ ലേഖനത്തില്‍ എന്നാല്‍ അമ്മയെക്കുറിച്ച് പരാമര്‍ശമില്ല. കേരളത്തില്‍ തിരിച്ചടിയാവുമെന്ന് ഭയന്ന് ദേശാഭിമാനി മാതാ അമൃതാനന്ദമയീ ദേവിയുടെ പേര് ഒഴിവാക്കുകയായിരുന്നുവെന്നാണ് സൂചന. പല വിഷയങ്ങളിലും കേരളത്തിലും ദേശീയതലത്തിലും പാര്‍ട്ടി പിന്തുടരുന്ന ഇരട്ട നിലപാടിന്റെ ഭാഗമാണ് ഇതും.
നേരത്തെ അമ്മക്കെതിരെ ആരോപണമുന്നയിച്ച വിദേശ വനിതയുടെ അഭിമുഖം പാര്‍ട്ടി ചാനല്‍ സംപ്രേഷണം ചെയ്തത് തെരഞ്ഞെടുപ്പില്‍ തീരദേശമേഖലകളില്‍ തിരിച്ചടിയായെന്ന് സിപിഎം വിലയിരുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇപ്പോള്‍ അമ്മയുടെ ആധ്യാത്മിക പരിപാടികളില്‍ സിപിഎം മന്ത്രിമാര്‍ പങ്കെടുക്കുന്നുണ്ട്.
ബാബ രാംദേവ്, ശ്രീ ശ്രീ രവിശങ്കര്‍, സദ്ഗുരു ജഗ്ഗി വാസുദേവ് തുടങ്ങിയ ആധ്യാത്മിക ആചാര്യന്മാരെയും ലേഖനത്തില്‍ കാരാട്ട് ആക്ഷേപിക്കുന്നുണ്ട്. പീഡനക്കേസില്‍ ജയിലിലുള്ള ആശാറാം ബാപ്പുവുമായാണ് ഇവരെ താരതമ്യപ്പെടുത്തുന്നത്.
ആശാറാം ബാപ്പുവിനെതിരെ ബിജെപി സര്‍ക്കാരാണ് നടപടിയെടുത്തതെന്നത് മറച്ചുവെച്ച് പാര്‍ട്ടിക്കെതിരെ കാരാട്ട് ആരോപണം ഉന്നയിക്കുന്നു. ഹിന്ദു ആത്മീയ ആചാര്യന്മാരെ മാത്രമാണ് കാരാട്ടും സിപിഎം മുഖപത്രങ്ങളും ആള്‍ദൈവമെന്ന് ആക്ഷേപിക്കുന്നത്. ഇതര മതങ്ങളിലുള്ള ആത്മീയ നേതാക്കളെ സംബന്ധിച്ച് ഇവര്‍ മൗനം പാലിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: