ആലപ്പുഴ: കുട്ടനാട്ടിലെ മാര്‍ത്താണ്ഡം കായല്‍ തോമസ് ചാണ്ടിയുടെ ടൂറിസം കമ്പനി നികത്തിയതിനെതിരെ സമരം നടത്തുന്ന കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് മറനീക്കി.
മാര്‍ത്താണ്ഡം കായലിലെ കൃഷി ഭൂമി മറിച്ചു വില്ക്കാന് ചാണ്ടിയെ സഹായിച്ചത് ഐഎന്‍ടിയുസി നേതാക്കള്‍. മറ്റു ചില കോണ്‍ഗ്രസ് നേതാക്കളും തൊഴിലാളികളെ പ്രലോഭിപ്പിച്ച് കായല്‍ നിലങ്ങള്‍ സ്വന്തമാക്കി.
ചാണ്ടിക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ സമരപ്രഖ്യാപന കണ്വന്ഷന് ഉദ്ഘാടനം ചെയ്തത് മുന്‍ കെപിസിസി പ്രസിഡന്റ് വി. എം. സുധീരനാണ്. എന്നാല്‍ തോമസ് ചാണ്ടിയെ പിന്തുണച്ച് മുന്‍ എംഎല്‍എയും കെപിസിസി എക്സിക്യൂട്ടിവ് അംഗവുമായ ഡി. സുഗതന് രംഗത്തെത്തി.
കുട്ടനാട്ടുകാര്‍ അല്ലാത്ത ചിലര്‍ മാര്‍ത്താണ്ഡം കായലിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തുകയാണെന്നാണ് സുഗതന്റെ വിമര്‍ശനം.
1975ല്‍ അടിയന്തരാവസ്ഥ കാലത്ത് റാണി, ചിത്തിര, മാര്‍ത്താണ്ഡം കായലുകള്‍ തരിശിടുമെന്ന ഭീഷണി ഉണ്ടായപ്പോള്‍ അന്നത്തെ കൃഷി മന്ത്രി വക്കം പുരുഷോത്തമന് ഇടപെട്ട് ഡിഫന്‍സ് ഓഫ് ഇന്ത്യ ചട്ടം അനുസരിച്ച് സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. ഈ ഭൂമി മുഴുവന്‍ ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ക്കാണ് ഒരേക്കര്‍ വീതം പതിച്ചു കൊടുത്തത്.
തൊഴിലാളികളുടെ പ്രാതിനിധ്യം കണക്കിലെടുത്ത് മാര്‍ത്താണ്ഡം കായല്‍ ഐഎന്‍ടിയുസിയുടെ നേതൃത്വത്തിലും, റാണി കായല്‍ സിപിഎമ്മിന്റെ നേതൃത്വത്തിലും, ചിത്തിര കായല്‍ സിപിഐയുടെ നേതൃത്വത്തിലുമാണ് കൃഷി ചെയ്തത്. മാര്‍ത്താണ്ഡം കായലില്‍ ഭൂമി ലഭിച്ച തൊഴിലാളികള്‍ അവിടെ തന്നെ താമസിച്ചു കൃഷി ചെയ്യണം എന്ന സങ്കല്‍പ്പത്തില്‍ ഓരോ ഏക്കറിലും 5 സെന്റ് നികത്താന്‍ അനുവദിച്ചിട്ടുണ്ട്.
ഏതാനും ഭാഗം അങ്ങനെ നികത്തിയിട്ടുണ്ട്. അത് നിയമവിധേയമാണ്. 12 വര്‍ഷത്തേക്ക് ഈ ഭൂമി വില്ക്കാന് പാടില്ല എന്ന് പട്ടയത്തില്‍ വ്യവസ്ഥ ഉണ്ടായിരുന്നു. ആ കാലാവധി കഴിഞ്ഞപ്പോള്‍ പല തൊഴിലാളികളും നിലം വിറ്റിട്ടുണ്ട്. അതു വാങ്ങിയവര്‍ ഇപ്പോള്‍ കൃഷി ചെയ്തുവരുന്നു. തൊഴിലാളികള്‍ ഇങ്ങനെ വിറ്റ ചില നിലങ്ങള്‍ തോമസ് ചാണ്ടി വാങ്ങിയിട്ടുണ്ട്.
തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായലിലെ ഒരു കൃഷിക്കാരന് മാത്രമാണ്. തനിക്കും മാര്‍ത്താണ്ഡം കായലില്‍ ഒരേക്കര്‍ കൃഷിയുണ്ട്. നേരത്തേ പട്ടയം കിട്ടിയ ഒരു തൊഴിലാളി വിറ്റപ്പോള്‍ വാങ്ങിയതാണ്. ഒരേക്കറില്‍ 95 സെന്റ് നിലവും 5സെന്റ് വരമ്പിനോട് ചേര്‍ന്ന് സ്ഥലവുമാണ്. ഈ 5സെന്റ് നികത്തിയെടുക്കാന്‍ അവകാശമുണ്ടെന്നും സുഗതന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: