ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ഗതിനിര്‍ണ്ണയ സംവിധാനത്തിലെ ( നാവിക് ) ഉപഗ്രഹവും വഹിച്ച് കൊണ്ടുള്ള പി. എസ്. എല്‍. വി. സി. 39 വിക്ഷേപണം പരാജയപ്പെടാന്‍ കാരണം അമിത ഭാരമെന്ന് റിപ്പോര്‍ട്ട്. അനുവദനീയമായമായതിലും ഒരു ടണ്‍ അധികഭാരം റോക്കറ്റിന് ഉണ്ടായിരുന്നെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന.അമിതഭാരം കാരണം വേഗം കുറഞ്ഞതാണ് ദൗത്യം പരാജയപ്പെടാന്‍ ഇടയാക്കിയത്. വേഗം കുറഞ്ഞതോടെ പ്രതീക്ഷിച്ചിരുന്ന ഉയരത്തിലേക്കു റോക്കറ്റിന് എത്താനായില്ലെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍ ഐ.എസ്.ആര്.ഒ ഉപഗ്രഹ കേന്ദ്രം മേധാവി എസ്.കെ.ശിവകുമാര്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ‘ഡിസൈനില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ആയിരം കിലോയോളം ഭാരം റോക്കറ്റിന് കൂടുതലുണ്ടായിരുന്നു. ഇതാണ് റോക്കറ്റിന്റെ ഹീറ്റ് ഷീല്‍ഡ്(വിക്ഷേപണ സമയത്തെ ചൂടില്‍ നിന്ന് ഉപഗ്രഹത്തെ സംരക്ഷിക്കുന്ന സംവിധാനം)വേര്പെടാത്തതിന് കാരണമായത്. ഇത് റോക്കറ്റിന്റെ പ്രവേഗത്തെ ബാധിച്ചു.
വിക്ഷേപണത്തിനൊടുവില് സെക്കന്റില്‍ 9.5 കിലോ മീറ്റര്‍ വേഗത കൈവരിക്കേണ്ട റോക്കറ്റ് സെക്കന്റില്‍ 8.5 കിലോ മീറ്റര്‍ വേഗതയിലേക്ക് താഴ്ന്നതാണ് പരാജയത്തിന് കാരണം. ഭ്രമണ പഥത്തിലേക്ക് ഉപഗ്രഹത്തെ എത്തിച്ചു കഴിഞ്ഞാല്‍ നേരത്തെ ചെയ്ത് വച്ചിരിക്കുന്ന പ്രോഗ്രാമുകളുടെ അടിസ്ഥാനത്തില്‍ താപകവചം താനേ വേര്‍പെടേണ്ടതാണ്. എന്നാല്‍ ഇത് നടപ്പിലായില്ല. മാത്രവുമല്ല ഈ ഭാഗം റോക്കറ്റില്‍ അമിത ഭാരം ഏല്‍പ്പിക്കുവാനും വേഗത കുറയ്ക്കാനും കാരണമായെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ 24 വര്‍ഷത്തിനിടെ ഉണ്ടായ വിക്ഷേപണ പരാജയം ഐ.എസ്.ആര്.ഒയുടെ ഭാവി ഗവേഷണങ്ങളെ ബാധിക്കില്ലെന്ന് ചെയര്മാന് കിരണ്‍ കുമാര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ഐ.എസ്.ആര്.ഒയുടെ വിദഗ്ദ്ധസംഘം അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് കേന്ദ്രത്തില്‍ നിന്നും വിക്ഷേപിച്ച ഐ.ആര്.എന്‍. എസ്.എസ്-1 എച്ച് എന്ന ഉപഗ്രമാണ് പരാജയപ്പെട്ടത്. ആദ്യ മൂന്ന് ഘട്ടങ്ങള്‍ പിന്നിട്ടെങ്കിലും നാലാം ഘട്ടത്തില്‍ ഹീറ്റ് ഷീല്‍ഡ് വേര്‍പെടാത്തത് തിരിച്ചടിയായി. ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പി. എസ്. എല്‍. വി-സി 39 റോക്കറ്റായിരുന്നു വിക്ഷേപണത്തിനായി ഉപയോഗിച്ചത്. 1425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തില്‍ സ്ഥാനനിര്‍ണ്ണയം കൃത്യമാക്കാന്‍ അനിവാര്യമായ മൂന്ന് അറ്റോമിക് ഫ്രീക്വന്‍സി സ്റ്റാന്‍ഡേര്‍ഡ് ക്ളോക്കുകളാണുണ്ടായിരുന്നത്. 2013 ജൂലായ് ഒന്നിന് അയച്ച ആദ്യ ഉപഗ്രഹത്തിലെ ക്ളോക്കുകള്‍ കേടായതിനാലാണ് പുതിയ വിക്ഷേപണം അനിവാര്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: