കണ്ണൂര്‍: ഓണത്തോടനുബന്ധിച്ച് കണ്ണൂര്‍ നഗരത്തില്‍ നടക്കുന്ന വിപണനമേളകളിലേക്കെത്തിയ ആയിരങ്ങള്‍ പ്രാഥമിക കൃത്യത്തിന് സൗകര്യമില്ലാതെ വലഞ്ഞു. നഗരങ്ങളില്‍ സ്ഥാപിച്ച ഇ-ടോയ്ലറ്റുകള് മുഴുവന്‍ കഴിഞ്ഞ ദിവസം അധികൃതര്‍ അടച്ചിട്ടിരുന്നു. കലക്ടറേറ്റ്, ജില്ലാ ബാങ്ക്, ജില്ലാ പഞ്ചായത്ത് ഓഫീസ്, കോര്പ്പറേഷന് പരിസങ്ങളിലുള്ള ഇ- ശുചിമുറികളാണ് കഴിഞ്ഞദിവസം അടച്ചിട്ടത്.
ഇ-ശുചിമുറികള്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ സ്വകാര്യതയില്ലാത്തതും ഇവ ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്തും പലരും ഉപയോഗിക്കാന്‍ മടിക്കുകയാണ്. എന്നാല്‍ അത്യാവശ്യത്തിന് ശൗചാലയങ്ങളില്‍ പോകേണ്ടവര്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ ദിവസം നഗരത്തിലെത്തിയവര്‍ ആശ്രയിച്ചത് കോടതിവളപ്പിലെ ശുചിമുറിയാണ്.
സബ് കോടതി, കുടുംബ കോടതി, മജിസ്ട്രേറ്റ് കോടതികള്‍, മുന്‍സിഫ് കോടതികള്‍, എന്നിവയടക്കം ഏഴ് കോടതികളാണ് ഈ സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്നത്. വൈകിട്ട് അഞ്ചുമണി കഴിഞ്ഞാല്‍ കോടതിയിലേക്കുള്ള ഗേറ്റും അടക്കും. പിന്നീട് അത്യാവശ്യത്തിന് വഴിയൊന്നുമില്ല. പ്രതീക്ഷയോടെ പഴയ ബസ് സ്റ്റാന്റില്‍ ചെന്നാല്‍ അടഞ്ഞുകിടക്കുന്ന ഷട്ടറുകളാണ് കാണാന്‍ സാധിക്കുക. അറ്റകുറ്റപ്പണിക്ക് വേണ്ടി ദിവസങ്ങളായി ഇവിടുത്തെ ശുചിമുറി അടഞ്ഞുകിടക്കുകയാണ്. സ്ത്രീകളും കുട്ടികളുമാണ് ശുചിമുറിയില്ലാത്തതിന്റെ പ്രയാസം ഏറെ അനുഭവിക്കുന്നത്. കെഎസ്ആര്‍ടിസി ഡിപ്പോയിലെ ശുചിമുറി ഏറെ പരിതാപകരമാണ്. ഓണം പോലുള്ള വിശേഷാവസരങ്ങളില്‍ ലക്ഷക്കണക്കിനാളുകളാണ് നഗരത്തിലെത്തുന്നത്. കോര്പറേഷന് ലക്ഷങ്ങളുടെ വരുമാനമുണ്ടാകുമ്പോഴും പ്രാഥമിക സൗകര്യങ്ങളൊരുക്കുന്നതില്‍ അധികൃതര്‍ നിസ്സംഗത പുലര്‍ത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: