പത്തനംതിട്ട: നദികള്‍ മലിനമാക്കുന്നവര്‍ക്ക് കഠിനശിക്ഷ ഉറപ്പാക്കുന്ന നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആദിപമ്പ, വരട്ടാര്‍ പുനരുജ്ജീവന ജനകീയ പ്രവര്‍ത്തനങ്ങളുടെ വിജയ പ്രഖ്യാപനം ഇരവിപേരൂര്‍ പുതുക്കുളങ്ങരയില്‍ നദീസംഗമ സ്ഥാനത്ത് നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നദി മലിനമാക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെയാണ് ബാധിക്കുന്നത്. ഇത് കുറ്റകരമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നദികളെ ഇല്ലാതാക്കുന്നത് മനുഷ്യര്‍ തന്നെയാണ്. വീണ്ടെടുത്ത വരട്ടാറിനെ നശിപ്പിക്കുന്നതിന് ആരെങ്കിലും ശ്രമിച്ചാല്‍ അത് തടയാന്‍ നാട്ടുകാരുടെ ജാഗ്രത ഉണ്ടാകണം. മാലിന്യങ്ങള്‍ വലിച്ചെറിയാനുള്ള ഇടമായി നദിയെ മാറ്റരുത്. നദി സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധ്യം ഉണ്ടാകണം. ആറന്മുളയിലെ പള്ളിയോടങ്ങള്‍ ചതുപ്പിലൂടെ വലിച്ചു കൊണ്ടുപോകേണ്ട ഗതികേടുണ്ടായതും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
മന്ത്രി മാത്യു ടി തോമസ് അദ്ധ്യക്ഷനായി. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന് മുഖ്യപ്രഭാഷണം നടത്തി. വരട്ടാര്‍ നാള്‍വഴിരേഖ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പ്രകാശനം ചെയ്തു. വൃക്ഷതൈ നടുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ. രാജു നിര്‍വ്വഹിച്ചു. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ വീണാജോര്‍ജ്, കെ.കെ. രാമചന്ദ്രന് നായര്‍, രാജു എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: