തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ നോക്കുകുത്തിയാക്കി ബോണക്കാട് കറിച്ചട്ടി മലയില്‍ വീണ്ടും കുരിശുനാട്ടി. ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ നല്കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി തത്സ്ഥിതി തുടരണമെന്ന് ഉത്തരവിട്ടിരുന്നു. ഈ വിധി ലംഘിച്ചാണ് വികാരിയുടെ നേതൃത്വത്തില്‍ ഒരു സംഘം വനത്തില്‍ കടന്നുകയറി കുരിശ് വീണ്ടും വച്ചത്.
അതീവ സുരക്ഷാ മേഖലയും ജൈവ വൈവിദ്ധ്യ മേഖലയുമായ ബോണക്കാട് കറിച്ചട്ടി മലയില്‍ കുരിശ് സ്ഥാപിക്കാനോ ആരാധനയ്ക്കായി വിട്ടുകൊടുക്കാനോ പാടില്ലെന്ന ഹിന്ദുഐക്യവേദിയുടെ ഹര്‍ജിയിലെ ആവശ്യം പരിഗണിച്ച് ഹൈക്കോടതി സ്റ്റേ പുറത്തുവന്നതിനു പിന്നാലെയാണ് പോലീസ്-വനം വകുപ്പുകളുടെ മൗനാനുവാദത്തോടെ വീണ്ടും വനത്തില്‍ കുരിശ് സ്ഥാപിച്ചത്.
നെയ്യാറ്റിന്‍കര അതിരൂപത കറിച്ചട്ടി മലയില്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് കുരിശുകള്‍ മുഴുവന്‍ നേരത്തെ വനംവകുപ്പ് നശിപ്പിച്ചിരുന്നു. തുടര്‍ന്ന് സഭയുടെ നേതൃത്വത്തില്‍ പ്രദേശത്ത് ഹര്‍ത്താല്‍, റോഡുപരോധം, അക്രമങ്ങള്‍ എന്നിവ നടന്നു. പ്രദേശത്ത് ബോധപൂര്‍വ്വം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും രൂപതയുടെ കീഴിലുള്ള പള്ളികളില്‍ ഇടയലേഖനങ്ങള്‍ വായിക്കുകയും ചെയ്തു. അവസാനം വനംമന്ത്രി കെ. രാജുവിനെ ഭീഷണിപ്പെടുത്തി ബോണക്കാട് മരക്കുരിശ് സ്ഥാപിക്കാനുള്ള അനുമതി നേടുകയും ചെയ്തു. മരക്കുരിശ് സ്ഥാപിച്ച് ആരാധന നടത്തുന്നതിനെ സര്‍ക്കാര്‍ തടയില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. ഇതിനെതിരെയാണ് ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ആരാധനയ്ക്കോ മറ്റ് വനേതര ആവശ്യങ്ങള്‍ക്കോ റിസര്‍വ് ഫോറസ്റ്റ് വിട്ടുനല്‍കണമെങ്കില്‍ 1980 ലെ കേന്ദ്ര വനനിയമമനുസരിച്ച് കേന്ദ്ര വനംമന്ത്രാലയത്തിന്റെ അനുമതി വാങ്ങണമെന്നും ഹൈക്കോടതി സ്റ്റേ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരുള്‍പ്പെടെ എതിര്‍കക്ഷികളോട് വിശദീകരണം തേടിയ കോടതി കേസ് പിന്നീട് പരിഗണിക്കുന്നതിലേക്ക് മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി ഉത്തരവ് പുല്ലുപോലെ തള്ളിക്കളഞ്ഞ് ബോണക്കാട് കറിച്ചട്ടി മലയില്‍ കുരിശു സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: