ആലപ്പുഴ: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പണം വെച്ചുള്ള ചീട്ടുകളി നടക്കുന്നുണ്ടെന്ന് വിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ 34 പേരെ പിടികൂടി. ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്റെ നിര്‍ദേശപ്രകാരം സ്പെഷ്യല്‍ ബ്രാഞ്ച് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഏഴു സ്ഥലങ്ങളില്‍ നിന്നായ് 34 പേരെ പിടികൂടിയത്.
ഇവരില്‍ നിന്ന് 43,890 രൂപയും മൂന്ന് ബൈക്കുകളും മൂന്ന് മൊബൈല്‍ ഫോണും പിടികൂടി. ഓണത്തോടനുബന്ധിച്ച് റിസോര്‍ട്ടുകള്‍, ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപക ചീട്ടുകളി നടക്കുന്നുണ്ടെന്ന് പോലീസിനു കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് സ്പെഷ്യന്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്ക്വാഡ് പരിശോധന നടത്തിയത്. ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് ഗൗരി സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് ഏഴുപേരെ പിടികൂടിയത്.
ആലപ്പുഴ സ്വദേശികളായ ദിനേശന്, അനീഷ്, വിനോദ്, മുഹമ്മ സ്വദേശി സേതുരാമന്, തത്തംപള്ളി സ്വദേശി ജോസഫ്, ചേര്‍ത്തല സ്വദേശി രാജീവ്, ആര്യാട് സ്വദേശി രാധാകൃഷ്ണന് എന്നിവരെ പിടികൂടിയത്. ഇവരെ ഇന്നലെ ജാമ്യത്തില്‍ വിട്ടു. ഇവരില്‍ നിന്നാണ് 36,250 രൂപ പിടികൂടിയത്.
ചേര്‍ത്തല പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് 4,000 രൂപയും, വള്ളികുന്നം സ്റ്റേഷന് പരിധിയില്‍ 690രൂപയും, കുത്തിയതോട് സ്റ്റേഷന് പരിധിയില്‍ നിന്ന് 390 രൂപയും ഹരിപ്പാട് സ്റ്റേഷന് പരിധിയില്‍ നിന്ന് 2000 രൂപയും അമ്പലപ്പുഴ സ്റ്റേഷന് പരിധിയില്‍ 160 രൂപയും തൃക്കുന്നപ്പുഴ സ്റ്റേഷന് പരിധിയില്‍നിന്ന് 400 രൂപയുമാണ് പിടികൂടിയത്. വരുംദിവസങ്ങളിലും ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പോലീസ് പരിശോധന ശക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: