കൊച്ചി: ബാങ്കിംഗ് നിയമങ്ങള്‍ ഭേദഗതി ചെയ്യാനുള്ള തീരുമാനത്തിനെതിരെ പൊതുമേഖലാബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപകമായുള്ള പണിമുടക്ക് ഇന്നും തുടരുന്നു. പണിമുടക്കിനെ തുടര്‍ന്ന് ബാങ്കുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും തടസ്സപ്പെട്ടു. എടിഎമ്മുകളില്‍ പണമില്ലാതായത് ജനങ്ങള്‍ക്ക് ഇരുട്ടടിയായി.
കൊച്ചി ഉള്‍പ്പെടെയുള്ള വാണിജ്യപ്രാധാന്യമുള്ള നഗരങ്ങളിലാണ് എടിഎം മെഷീനുകള്‍ നോക്കുകുത്തിയായി മാറിയത്. തൊണ്ണൂറ്റിയൊമ്പതു ശതമാനം എടിഎമ്മുകളും ഇന്നലെ തന്നെ കാലിയായതായി ബാങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കി. മിക്ക എടിഎമ്മുകളിലും പണം നിറയ്ക്കുന്നത് സ്വകാര്യ ഏജന്‍സികളാണെങ്കിലും സമരം മൂലം ബാങ്ക് അധികൃതര്‍ ഇതു സംബന്ധിച്ച രേഖകളൊന്നും നല്കാത്തതിനാല് ഇത് മുടങ്ങുകയായിരുന്നു.
ഏകദേശം പത്ത് ലക്ഷത്തോളം ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. എറണാകുളത്ത് ദേശസാത്കൃത ബാങ്കുകളും വിദേശബാങ്കുകളുടെ ശാഖകളും ഉള്‍പ്പെടെ അടച്ചിട്ടിരിക്കുകയാണ്. വിദേശ നാണയവിനിമയ കാര്യാലയങ്ങളുടെ പ്രവര്‍ത്തനവും സ്തംഭിച്ച മട്ടാണ്.
റംസാന് പ്രമാണിച്ച് തിങ്കളാഴ്ച ബാങ്കുകള്‍ക്ക് അവധിയായിരുന്നു. ഇതിനുപിന്നാലെയാണ് പണിമുടക്ക് വന്നത്. അടുത്ത ആഴ്ചയും ബാങ്കുകള്‍ക്ക് മൂന്നു ദിവസം അവധിയാണ്.വിവാഹ, ആശുപത്രി ആവശ്യങ്ങള്‍ക്കായി അടിയന്തരമായി പണം കണ്ടെത്തേണ്ടി വന്നവരില്‍ പലരും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളെ ആശ്രയിക്കുകയായിരുന്നു.
ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ പാസാക്കുന്നതിനെതിരെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന് ദേശീയവ്യാപകമായി പണിമുടക്കുന്നത്. ബാങ്കുകളിലെ സ്വകാര്യ ഓഹരിയുടമകളുടെ വോട്ടവകാശ പരിധി എടുത്തുകളയാനുള്ള നിര്‍ദേശം ബില്ലിലുണ്ട്. ഇത് ഒഴിവാക്കുക, പുറംകരാര്‍ നല്‍കുന്നത് അവസാനിപ്പിക്കുക, ബാങ്ക് റിക്രൂട്ടിംഗ് ബോര്‍ഡ് പുനഃസംഘടിപ്പിക്കുക, ആശ്രിത നിയമനം പുനഃസ്ഥാപിക്കുക, പുതിയ ബാങ്കുകള്‍ക്കു ലൈസന്‍സ് നല്‍കാനുള്ള നീക്കം അവസാനിപ്പിക്കുക, ഗ്രാമീണ ബാങ്ക് ശാഖകള്‍ക്കു പകരം കറസ്പോണ്ഡന്റുമാരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: