ആലപ്പുഴ: ലോകത്തെ ഏറ്റവും വലിയ വ്യവസായ മ്യൂസിയം 30 കോടി രൂപ ചെലവില്‍ ആലപ്പുഴയില്‍ സ്ഥാപിക്കുമെന്ന് മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ഗുജറാത്തി പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 28,29 തീയതികളില്‍ ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന സെമിനാറിന്റെ സ്വാഗതസംഘരൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഞ്ചാരികള്‍ക്ക് ആലപ്പുഴ നഗരത്തിന്റെ വ്യത്യസ്തപൈതൃക പ്രൗഢിയറിയാന് ഒരു ദിവസം മുഴുവന്‍ കാണാനുള്ള കാഴ്ചകളൊരുക്കുകയാണ് ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായ പൈതൃക സംരക്ഷണ പദ്ധതിയുടെ ലക്ഷ്യം. ആലപ്പുഴയിലെ തൊഴിലാളി യൂണിയന്റെ ചരിത്രം, കയര്‍ മേഖലയുടെ ചരിത്രം അടക്കം ആലപ്പുഴയുടെയും കേരളത്തിന്റെയും വ്യവസായ ചരിത്രം വ്യവസായ മ്യൂസിയത്തിലൂടെ സന്ദര്‍ശകര്‍ക്കു പകര്‍ന്നു നല്‍കും.
പഴയ കെട്ടിടങ്ങള്‍ പ്രൗഢിയോടെ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളും നിര്‍മാണങ്ങളും നടക്കും. ഇതു കൂടാതെ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗാന്ധി മ്യൂസിയവും ഗുജറാത്തി ചരിത്രമ്യൂസിയവും സ്ഥാപിക്കും. പുരാതന വീടുകളും സ്ഥാപനങ്ങളും ഗുജറാത്തി തെരുവും ക്ഷേത്രങ്ങളും സ്കൂളും ഉടമസ്ഥരുടെ അനുവാദത്തോടെ സംരക്ഷിച്ച് പ്രൗഢിയും തനിമയും നിലനിര്‍ത്തി സംരക്ഷിക്കാനുള്ള നിര്‍മാണപ്രവര്‍ത്തനം എന്തൊക്കെ നടത്തണം എന്നതു പഠിക്കാന്‍ ആര്‍ക്കിടെക്റ്റുമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഇവര്‍ കെട്ടിടത്തിന്റെ രൂപരേഖകള്‍ പരിശോധിച്ച് പഠനം ആരംഭിച്ചുകഴിഞ്ഞു. ആലപ്പുഴയിലെത്തിയ ഗുജറാത്തി കുടുംബങ്ങളില്‍നിന്ന് തിരികെ വിവിധ സംസ്ഥാനങ്ങളിലേക്ക് പോയവരടക്കം പങ്കെടുക്കുന്ന സെമിനാറിലൂടെ ആലപ്പുഴയിലെ ഗുജറാത്തി കച്ചവടചരിത്രമടക്കം രേഖപ്പെടുത്തുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: