തിരുവനന്തപുരം: ചെണ്ടയും ചെണ്ടക്കോലും കണ്ടു മാത്രം പരിചയമുള്ള ബാലു വാസുദേവെന്ന അമേരിക്കന്‍ മലയാളിക്ക് തായമ്പക കൊട്ടിക്കയറാന്‍ മോഹം. മൂന്നു വര്‍ഷം മുന്‍പ് തന്റെ ആഗ്രഹം ബാലു നാട്ടിലുള്ള പലരുമായും പങ്കുവച്ചു. ഗുരുമുഖത്തു നിന്ന് നേരിട്ട് സ്വായത്തമാക്കേണ്ട വാദ്യകല അമേരിക്കയിലിരുന്ന് എങ്ങനെ പഠിക്കാന്‍.
കേട്ടവരൊക്കെ ബാലുവിനെ പരിഹസിച്ചു. ഇടയ്ക്ക് ബാലു നാട്ടില്‍ വന്നപ്പോള്‍ പ്രകാശന് പഴമ്പാലക്കോടന്റെ മേളം കാണാനിടയായി. തനിക്കും മേളം പഠിക്കണമെന്ന ആഗ്രഹം ബാലു പങ്കുവച്ചു. അതും അമേരിക്കയിലിരുന്ന്. മുപ്പത് വര്‍ഷം കൊണ്ട് ചെണ്ടയിലും ഇടക്കയിലും താളപ്പെരുമ തീര്‍ക്കുന്ന പഴമ്പാലക്കോടന് ബാലുവിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ആദ്യമായി വാദ്യകല പഠിപ്പിക്കുന്ന ഓണ്‍ലൈന്‍ സംവിധാനം പ്രകാശന് പഴമ്പാലക്കോടന് ആരംഭിക്കുന്നത്. കഴിഞ്ഞ മാസം പഠനം പൂര്‍ത്തിയാക്കിയ ബാലു കേരളത്തിലെത്തി ചെണ്ടയില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ അത് പരിഹസിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു.
600 വിദേശികളെ ഇതിനോടകം ഓണ്‍ലൈനില്‍ ചെണ്ടയും ഇടക്കയും അഭ്യസിപ്പിച്ച പഴമ്പാലക്കോടന് വാദ്യകല പഠിക്കാന്‍ നിലവില്‍ 40 ശിഷ്യന്മാര് ഓണ്‍ലൈനിലുണ്ട്. ദിവസേന ഒരാള്‍ക്ക് ഒരു മണിക്കൂര്‍ എന്ന കണക്കിലാണ് ക്ലാസ്. അതിവേഗ ഇന്റര്‍നെറ്റിന്റെ സഹായത്താല്‍ സ്കൈപ്പ് വഴിയാണ് മേളപ്പദങ്ങളും കൈസാധകവും ചെയ്യിക്കുന്നത്. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ പഴമ്പാലക്കോടന് ശിഷ്യ സമ്പത്തുണ്ട്.
കഠിന തപസ്യയിലൂടെ ഹൃദയത്തിന്റെ താളമാക്കിയ കല മറ്റുള്ളവരിലേക്ക് പകരാന്‍ സാമീപ്യം വേണ്ടെന്നതാണ് പഴമ്പാലക്കോടന്റെ പക്ഷം. ഈ മാസം 17ന് അമേരിക്കയില്‍ അഞ്ച് ശിഷ്യര്‍ തായമ്പകയില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. അവിടെ അഞ്ചാം കാലം കൊട്ടി ശിഷ്യര്‍ മേളപ്പെരുമ തീര്‍ക്കുമ്പോള്‍ ഉള്ളൂര്‍ പ്രശാന്ത് നഗറിലെ വസതിയിലിരുന്ന് ഓണ്‍ലൈനിലൂടെ പഴമ്പാലക്കോടനും അത് ആസ്വദിക്കും. താളം മുറുക്കി ഗുരുദക്ഷിണ അര്‍പ്പിക്കുന്ന, ഇതേവരെ നേരില്‍ കണ്ടിട്ടില്ലാത്ത പ്രിയപ്പെട്ട ശിഷ്യരെ അനുഗ്രഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: