ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്ക്കൂള് വിദ്യാര്‍ഥിനികള്‍ ക്ലാസ് മുറിയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ സാക്ഷി വിസ്താരം അനന്തമായി നീളുന്നു. കേസില്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷ കൈവിട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍.
2008 നവംബര്‍ 17നാണ് അമ്പലപ്പുഴ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥിനികളായ ജൂലി വര്‍ഗീസ്(17), വേണി വേണുഗോപാല്‍(17), അനിലാബാബു(17) എന്നിവരെ ക്ലാസ്മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ത്ഥിനികളുടെ സഹപാഠികളായ ഷാനവാസ്, സൗഫര്‍ എന്നിവരാണ് പ്രതികള്‍.
ഏറെ രാഷ്ട്രീയ ഇടപെടലുകളും പണത്തിന്റെ ശക്തിയും കരുത്ത് തെളിയിച്ച കേസില്‍ മൂന്ന് പെണ്‍കുട്ടികളുടെയും കുടുംബത്തിന് നീതി ലഭിച്ചില്ല.
കേസ് കൃത്യമായി നടത്തുന്നതില്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളുടെ സഹപാഠികള്‍ സാക്ഷി പറയാന്‍ തയ്യാറായിരുന്നു. ഇപ്പോള്‍ അവരെല്ലാം വിവാഹം കഴിച്ച് കുടുംബവുമായി കഴിയുകയാണ്. ഇതിനിടെ സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് വിദ്യാര്‍ഥിനികളുടെ മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞ മാസം 18ന് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സാക്ഷി വിസ്താരം ആരംഭിക്കേണ്ടതായിരുന്നു. ഈ മാസം 18 ലേക്ക് മാറ്റി. മൂന്ന് പേര്‍ക്ക് സാക്ഷി വിസ്താരത്തിനായി നോട്ടീസ് അയച്ചിട്ടുണ്ട്.
കേസില്‍ 106 സാക്ഷികളാണുള്ളത്. അഡ്വ. കല്ലേലില്‍ ശങ്കരന്‍കുട്ടിയാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍.
പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനു ശേഷം രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായി പ്രതികള്‍ സമ്മതിച്ചെന്നും ഇതു കാട്ടി പ്രതികള്‍ പലതവണ വിദ്യാര്‍ത്ഥിനികളെ പലയിടങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
എന്നാല്‍ ഇവരെക്കൂടാതെ മറ്റു ചിലരും പ്രതിസ്ഥാനത്ത് വരേണ്ടിയിരുന്നെങ്കിലും അവരെ രാഷ്ട്രീയ, മതനേതൃത്വങ്ങള്‍ ഇടപെട്ട് സംരക്ഷിച്ചു. കേസിലെ പ്രധാന സാക്ഷികളായ അന്വേഷണ ഉദ്യോഗസ്ഥര്‍ യഥാസമയം കോടതിയില്‍ ഹാജരാകുന്നതില്‍ വീഴച വരുത്തിയതും കേസ് പരിഗണിക്കുന്ന ജഡ്ജിമാരുടെ സ്ഥലം മാറ്റവുമൊക്കെയാണ് കേസ് വൈകാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: