രാഷ്ട്രീയ തിമിരം ബാധിച്ച ധനതത്വശാസ്ത്രജ്ഞന്മാര്‍ യുക്തി ഉപയോഗിക്കാതെ വാക്കുകള്‍കൊണ്ട് കുട്ടിക്കരണം മറിഞ്ഞ് ബുദ്ധിജീവികളാകാന്‍ വിണ്ടും ശ്രമിക്കുന്നു. നോട്ട് നിരോധനം തെളിയിക്കപ്പെട്ടതുപോലെ വന്‍ വിജയമാണെന്ന് പറയാന്‍ അവരുടെ രാഷ്ട്രീയ മനസ്സ് അനുവദിക്കുന്നില്ല. സംഖ്യകള്‍ സത്യം പറയുമ്പോള്‍ അത് വിശ്വസിക്കാന്‍ അവര്‍ വിമുഖത കാണിക്കുന്നു. പല വാര്‍ത്തകളോടും മുഖംതിരിഞ്ഞ് പ്രതികരിക്കുന്നു.
നോട്ട് നിരോധന ചര്‍ച്ചകളില്‍ വേറിട്ട വിഷയങ്ങള്‍ കടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നു. നോട്ട് നിരോധനത്തെ സ്വതന്ത്ര ഭാരതത്തിലെ മനുഷ്യനിര്‍മ്മിതമായ ഏറ്റവും വലിയ ദുരന്തമായി കാണുന്ന ഒരു വിഭാഗത്തെ ബുദ്ധിജീവികളെന്ന് വിളിക്കേണ്ടി വരുന്നതുതന്നെ ദുരന്തമാണ്. സംശയമില്ല, കള്ളപ്പണക്കാര്‍ക്ക് അത് എറ്റവും വലിയ ദുരന്തം തന്നെയായിരുന്നു.നിരോധിച്ച 1000 രൂപയുടെ നോട്ടുകളില്‍ 99 ശതമാനവും തിരിച്ചുവന്നുവെന്ന് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) പ്രഖ്യാപിച്ചപ്പോള്‍ പലരും സര്‍ക്കാരിനെ പരിഹസിച്ചു. അതുകൊണ്ട് എന്തു നേട്ടമെന്ന് ചിലര്‍ കുട്ടികളെപ്പോലെ ആവര്‍ത്തിച്ച് ചോദിക്കുന്നു. ഈ ബാലിശമായ ചോദ്യം ചോദിക്കുന്നവരും പരിഹസിക്കുന്നവരും ഒരു കാര്യം മറന്നു. വിപണിയില്‍ ഒഴുകുന്ന എല്ലാ നോട്ടുകളും തിരിച്ചുവരാന്‍ സര്‍ക്കാര്‍ തന്നെയാണ് വഴിയൊരുക്കിയത്. അത് തിരിച്ചുവന്നാല്‍ മാത്രമേ നോട്ടായി പെട്ടിയിലും അലമാരയിലും അടുക്കിവച്ചവരെ കണ്ടെത്താനും, അവര്‍ക്കെതിരെ വരുമാന വകുപ്പിന് നടപടി സ്വീകരിക്കാനും കഴിയൂ. ഈ സത്യം തിരിച്ചറിയാന്‍ ഒരാള്‍ക്ക് സാമാന്യ ബുദ്ധി മതി.
കള്ളപ്പണം കൈയിലുള്ളവരെക്കൊണ്ട് സമ്മര്‍ദ്ദത്തില്‍ രഹസ്യം വെളിപ്പെടുത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ സ്വയം പ്രഖ്യാപിക്കല്‍ പദ്ധതിക്ക് രൂപംകൊടുത്തത്. കടുത്ത ശിക്ഷാ നടപടി ഒഴിവാക്കാന്‍ കൈയിലുള്ള പണം ബാങ്കില്‍ നിക്ഷേപിച്ച് സ്വയം പ്രഖ്യാപിക്കല്‍ പദ്ധതി ലക്ഷക്കണക്കിന് കള്ളപ്പണക്കാരെ കൊണ്ട് സ്വീകരിപ്പിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച പരിധിയില്‍ കൂടുതല്‍ നോട്ടുകള്‍ അവരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച കുറെ ആളുകള്‍ക്ക് നിലവിലുള്ള കടുത്ത ശിക്ഷ നേരിടാതിരിക്കാന്‍ 50 ശതമാനം നികുതി അടച്ച് രഹസ്യമായി സൂക്ഷിച്ച സമ്പാദ്യം സ്വയം പ്രഖ്യാപിച്ച് പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ യോജനയില്‍ പലിശരഹിത നാലു വര്‍ഷ നിക്ഷേപം നടത്തേണ്ടി വന്നു. അങ്ങനെ സമ്പാദ്യം പ്രഖ്യാപിച്ചവര്‍ എട്ട് ലക്ഷത്തിലധികം. വന്‍ തോക്കുകള്‍ വലയില്‍, പണം ബാങ്കിലും. അതുവഴി കാലങ്ങളായി നോട്ട് കെട്ടുകള്‍ സംഭരിച്ച കള്ളപ്പണക്കാരെക്കൊണ്ട് സര്‍ക്കാര്‍ സത്യം പറയിച്ചു. അത് തന്നെയായിരുന്നു ചിലര്‍ക്ക് ഭ്രാന്തെന്ന് തോന്നിയ നോട്ട് നിരോധനത്തിന്റെ ലാഭ ലക്ഷ്യങ്ങളില്‍ ഒന്ന്.
ആ പദ്ധതിയിലൂടെ സര്‍ക്കാരിന്റെ പ്രതീക്ഷയ്ക്കനുസരിച്ച് നോട്ടുകളായി കിടന്ന എല്ലാ കള്ളപ്പണവും ബാങ്കില്‍ തിരിച്ചെത്തി. അതുതന്നെയായിരുന്നു പ്രധാനമന്ത്രി മോദിയുടേയും ധനമന്ത്രി ജെയ്റ്റ്ലിയുടേയും കണക്കുകൂട്ടല്‍. തിരിച്ചെത്തിയ എല്ലാ കളളപ്പണവും ഉടനെ വെള്ളപ്പണമായി മാറുന്നില്ല; പലതും പിടിക്കപ്പെട്ടവയും സമ്മര്‍ദ്ദത്താല്‍ പ്രഖ്യാപിക്കപ്പെട്ടയുമാണ്. ബിനാമിയായി പ്രഖ്യാപിക്കാന്‍ തയ്യാറായ പലരും പിടിക്കപ്പെടുകയും ചെയ്തു. കാരണം നിഗൂഢമായ സ്വയം പ്രഖ്യാപിക്കല്‍ സര്‍ക്കാറിന്ന് സ്വീകാര്യമായിരുന്നില്ല. ഒരര്‍ത്ഥത്തില്‍ പ്രഖ്യാപിക്കാന്‍ തയ്യാറായ എല്ലാവരേയും സ്വീകരിച്ച് നികുതി ഈടാക്കി സര്‍ക്കാര്‍ അവരെ സ്വതന്ത്രമാക്കിയില്ല. അവരുടെ കൈയിലെ പണവും തിരിച്ചെത്തിയപ്പോള്‍ പദ്ധതിയില്‍ അഭയം കൊടുക്കാതെ പലരേയും അന്വേഷണ വിധേയരാക്കി. പലതും കുപ്രസിദ്ധമായ പ്രഖ്യാപനങ്ങളായിരുന്നു. അവയില്‍ വാര്‍ത്തകള്‍ പുറത്തുവന്ന രണ്ടെണ്ണം അഹമ്മദാബാദിലും മുംബൈയിലുമുണ്ടായിരുന്നു.
അഹമ്മദാബാദിലെ അധികമൊന്നും അറിയപ്പെടാത്ത വ്യവസായി മഹേഷ് കുമാര്‍ ചംപക് ലാല്‍ ഷാ 13,860 കോടി രൂപയുടെ കള്ളപ്പണം പ്രഖ്യാപിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നു. അതിനെക്കാള്‍ 15 ഇരട്ടി വലുപ്പമുള്ള മറ്റൊരു സ്വയം വെളിപ്പെടുത്തലിന്ന് മുംബൈയില്‍ ഒരു അജ്ഞാത കുടുംബം തയ്യാറായി. അബ്ദുള്‍ റസാഖ് മുഹമ്മദ് സെയ്യദ് എന്ന മുംബൈയിലെ ബാന്ദ്രാ താമസക്കാരന്റെ നാല് കുടുംബാംഗങ്ങളായിരുന്നു അത്. അബ്ദുള്‍ റസാഖ് മുഹമ്മദ് സെയ്യദ്, റുഖ്സാന അബ്ദുള്‍ റസാഖ് സെയ്യദ്, മുഹമ്മദ് ആരിഫ് അബ്ദുള്‍ റസാഖ് സെയ്യദ്, നൂര്ജഹാന് മുഹമ്മദ് സെയ്യദ് എന്നിവര്‍ ചേര്‍ന്ന് മറ്റാര്‍ക്കോ വേണ്ടി രണ്ട് ലക്ഷം കോടി രൂപ വെളിപ്പെടുത്തി സ്വയം പ്രഖ്യാപിക്കല്‍ പദ്ധതിയില്‍ അഭയം തേടാന്‍ ശ്രമം നടത്തി. നാല് അംഗങ്ങളില്‍ മൂന്നുപേര്‍ക്ക് മാത്രമേ ‘പാന്‍’ ഉണ്ടായിരുന്നുള്ളു. മാത്രമല്ല രാജസ്ഥാനിലെ അജ്മേറില്‍നിന്ന് അടുത്ത കാലം മുംബെയിലേക്ക് കുടിയേറിയ അവര്‍ നല്കിയ മൊബൈല്‍ നമ്പറുകളുമായി ‘പാന്‍’ പൊരുത്തപ്പെട്ടില്ല. ആ രണ്ട് സ്വയം പ്രഖ്യാപിക്കലും വരുമാന നികുതി വകുപ്പ് സ്വീകരിക്കാതെ അന്വേഷണ വിധേയമാക്കി. ഈ സംഭവം നോട്ട് നിരോധനത്തിലൂടെ നടന്ന മോദി സര്‍ക്കാറിന്റെ കള്ളപ്പണ വേട്ടയുടെ വിജയമായിരുന്നില്ലേ?
എന്നിട്ടും നോട്ട് നിരോധനത്തിനുശേഷം കള്ളപ്പണക്കാര്‍ക്ക് ചിരിക്കാന്‍ അവസരമൊരുങ്ങിയെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. പക്ഷേ അവര്‍ക്ക് ഇതുപോലുള്ള വന്‍ പ്രഖ്യാപനം എങ്ങനെ സംഭവിച്ചുവെന്ന് പറയാന്‍ കഴിയുമോ? നോട്ടുകളില്‍ 99 ശതമാനം തിരിച്ചെത്തിയെന്ന് റിസര്‍വ്വ് ബാങ്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ ഇത്തരം ബിനാമി ഏര്പ്പാടിലൂടെയും നോട്ടുകള്‍ മുഴുവന്‍ ബാങ്കില്‍ എത്തും എന്ന പൊതുവിശ്വാസവും സര്‍ക്കാരിന്റെ പ്രതീക്ഷയും ശരിയായി.
അതിന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് വരെ സര്‍ക്കാര്‍ വഴിതുറന്ന 45 ശതമാനം നികുതി അടച്ച് സമ്പാദ്യം സ്വയംപ്രഖ്യാപന പദ്ധതിയിലൂടെ 65,250 രൂപയുടെ കള്ളപ്പണം മാത്രമേ പുറത്തുവന്നുള്ളൂ. അതില്‍ സര്‍ക്കാരിന് 29,362 കോടി രൂപ നികുതിയായി പിരിക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് കള്ളപ്പണം വറ്റിയില്ലെന്ന് സര്‍ക്കാരിനറിയാമായിരുന്നു. അതുകൊണ്ടായിരുന്നു ആദ്യത്തെ സ്വയം പ്രഖ്യാപന പദ്ധതി കഴിഞ്ഞ് 39 ദിവസത്തിന് ശേഷം രണ്ട് ഉന്നത സംഖ്യ നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്. അതില്‍നിന്നും കള്ളപ്പണക്കാര്‍ക്കു രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും സര്‍ക്കാര്‍ സമര്‍ത്ഥമായി അടച്ചു.
നോട്ട് നിരോധിച്ചപ്പോള്‍ ബാങ്കില്‍ വരാന്‍ സാധ്യതയില്ലാത്ത നോട്ടുകളുടെ കണക്കിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരോ റിസര്‍വ് ബാങ്കോ അല്ലെങ്കില്‍ കേന്ദ്ര ഭരണകക്ഷിയോ ഔദ്യോഗികമായി പ്രവചനങ്ങളൊന്നും നടത്തിയിരുന്നില്ല. കുറേഭാഗം നോട്ടുകള്‍ തിരിച്ച് വരില്ലെന്നും അവ കേന്ദ്രസര്‍ക്കാരിന് ഡിവിഡന്റായി തിരികെ വരുമെന്നും മാധ്യമങ്ങള്‍ വരച്ച ചിത്രങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞ പ്രചാരണമായിരുന്നു. ഇത്തരം ചിത്രങ്ങളുടെ അടിസ്ഥാനത്തിലല്ല ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ കണക്കുകള്‍ കൂട്ടുന്നത്. ഇത്തരം കണക്കുകള്‍ക്ക് സര്‍ക്കാര്‍ ആശ്രയിക്കുന്നത് വാണിജ്യ ബാങ്കുകളേയും വരുമാന വകുപ്പിനെയും റിസര്‍വ് ബാങ്കിനെയുമാണ്. എല്ലാ നോട്ടുകളും തിരിച്ചുവരണം എന്ന പ്രതീക്ഷയോടെ തന്നെയാണ് നിരോധനത്തിനു ശേഷവും 54 ദിവസം വരുന്ന നോട്ടുകളെ രേഖപ്പെടുത്താന്‍ ബാങ്കുകളുടെ വാതില്‍ തുറന്നിട്ടിരുന്നത്.
ചില സാമൂഹ്യ മാധ്യമങ്ങളിലൂടെ ‘സാമ്പത്തിക ശാസ്ത്രജ്ഞന്മാര്’ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രചരിപ്പിക്കുന്നതുപോലെ കള്ളനോട്ട് പിടിക്കുക എന്ന ഒെരാറ്റ ലക്ഷ്യംവച്ചുകൊണ്ടല്ല ‘അര്‍ദ്ധരാത്രി’ നോട്ട് നിരോധിച്ചത്. തദ്ദേശ വിപണിയിലെ കള്ളപ്പണം പുറത്തുകൊണ്ടുവരിക എന്ന ആത്യന്തിക ലക്ഷ്യങ്ങളില്‍ സുപ്രധാനമായ ഒന്നായിരുന്നു നോട്ട് നിരോധനം. നോട്ട് നിരോധന കാലഘട്ടത്തില്‍ ‘കള്ളനോട്ടുകള്‍’ ബാങ്കുകളിലൂടെ അകത്ത് കടന്നിട്ടില്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ അങ്ങനെ എവിടെയെങ്കിലും നടന്നാല്‍ തന്നെ അത് കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനോ ബാങ്ക് ശാഖയോ ഉത്തരവാദിത്വമേറ്റെടുക്കേണ്ടി വരുന്നു. അതുകൊണ്ട് നോട്ട് നിരോധനം കള്ളനോട്ട് മാറ്റി എടുക്കാനുള്ള അവസരമായി മാറിയെന്ന പ്രചാരണം യുക്തിശൂന്യവും അജ്ഞതയുടെ സൂചനയും പരിഹാസ്യവുമാണ്.
കാലാകാലങ്ങളില്‍ നോട്ട് നിര്‍മ്മാണത്തിന്ന് ആര്‍ബിഐ മുതല്‍മുടക്കിയേ മതിയാവു. അതിനെ അമിതവ്യയമെന്ന് പറയാറില്ല. സാധാരണഗതിയില്‍ ആര്‍ബിഐ 50,000 കോടിയെങ്കിലും ഡിവിഡന്റ് കൊടുക്കേണ്ടതിന്ന് പകരം 32,000 കോടിയായി കുറഞ്ഞെന്നാണ് ചിലരുടെ കണ്ടെത്തല്‍. നോട്ടുനിരോധനം വഴി ഒരു ശതമാനം തിരിച്ചെത്താത്ത തുക ഏതാണ്ട് നോട്ട് നിര്‍മ്മാണ തുകയോളം വരുന്നു. അതിനുപുറമേ ആദായ നികുതി വകുപ്പ് കള്ളപ്പണക്കാരില്‍നിന്ന് ഈടാക്കാന്‍ സാധ്യതയുള്ള തുകയുടെ വലുപ്പവും നോക്കേണ്ടതാണ്. ഒരു കുടുംബം മാത്രം രണ്ട് ലക്ഷം കോടി രൂപ പ്രഖ്യാപിക്കാന്‍ തയ്യാറായി മുന്നോട്ടു വന്നത് വിസ്മരിക്കരുത്. നോട്ടെല്ലാം ബാങ്കില്‍ വന്നപ്പോള്‍ പണത്തിന്റെ ഉടമസ്ഥരെ മനസിലായി. അങ്ങനെ കള്ളപ്പണക്കാരെ പിടിക്കാന്‍ സാധിച്ചില്ലെന്ന് യുക്തിയുള്ളവര്‍ക്ക് പറയാന്‍ കഴിയുമോ? ആ പ്രക്രിയയില്‍ എങ്ങനെയാണ് പാവങ്ങള്‍ പീഡിപ്പിക്കപ്പെട്ടത് ?
സമ്പദ്ഘടനയിലെ കറന്‍സി വിനിമയം കുറയ്ക്കുക എന്നത് അനവധി ലക്ഷ്യങ്ങളില്‍ ഒന്നു മാത്രമാണ്. കള്ളപ്പണക്കാര്‍ അഴിഞ്ഞാടുന്ന സമാന്തര വിപണിയെ സൂക്ഷ്മമായ പരിശോധനയ്ക്കു വിധേയമാക്കാനും പ്രഖ്യാപിത വരുമാനത്തിലും കവിഞ്ഞ തുക ചെലവാക്കുന്ന ഒരു വിഭാഗത്തെ തിരിച്ചറിയാനും ഇത് സഹായിക്കുന്നു. മാത്രമല്ല കച്ചവടത്തിലെ സുതാര്യതയ്ക്കും ഇത് സഹായകമാകുന്നു. ചിലര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് പോലെ റിസര്‍വ്വ് ബാങ്ക് ആറു മാസം കൂടുമ്പോള്‍ പ്രസിദ്ധമായ നയപ്രഖ്യാപനത്തിലൂടെ ചെയ്യുന്നത്, ജനങ്ങളുടെ ‘ക്യാഷ്’ ഉപയോഗിച്ചുള്ള വിനിമയം കുറയ്ക്കാനുള്ള ശാസ്ത്രീയ മാര്‍ഗ്ഗങ്ങളല്ല.
നോട്ട് നിരോധനത്തിനെതിരെ നിര്‍ത്താതെ പ്രസംഗിക്കുന്നവര്‍ പുതിയ ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ”ലോകത്ത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതില്‍നിന്നും രണ്ട് ശതമാനം തളര്‍ന്നു. സാമ്പത്തിക മുരടിപ്പിനെ കള്ളക്കണക്കുകള്‍ കൊണ്ടുപോലും ഇനി മറച്ചുവയ്ക്കാന്‍ കഴിയില്ല,”- കേരള ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഇങ്ങനെ കണ്ടെത്തിയതായി അനുയായികള്‍ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യമാസം ലോകബാങ്കും മറ്റ് സ്ഥാപനങ്ങളും പുറത്തുവിട്ട സാമ്പത്തിക കണക്കുകളുടെ അടിസ്ഥാനത്തിലുള്ള വിദഗ്ധരുടെ വിശകലനങ്ങളെല്ലാം അടുത്ത മൂന്ന് വര്‍ഷം ഭാരതമായിരിക്കും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വന്‍കിട സാമ്പദ്ഘടനയെന്ന് ഏകസ്വരത്തില്‍ വ്യക്തമാക്കുന്നു. നമ്മുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ചൈനയേക്കാള്‍ വേഗത്തിലായിരിക്കുമെന്ന് എല്ലാ വിശകലനങ്ങളും ഒരേപോലെ ചൂണ്ടിക്കാണിക്കുന്നു.
യഥാര്‍ത്ഥത്തില്‍ നോട്ട് നിരോധനത്തിലൂടെ രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥ സംശുദ്ധമാകുന്നു എന്ന വസ്തുത ശത്രുരാജ്യങ്ങളായ പാക്കിസ്ഥാനേയും ചൈനയേയുംപോലെ മോദി വിരുദ്ധ പക്ഷക്കാരേയും കള്ളപ്പണ രാജാക്കന്മാരേയും ആശങ്കപ്പെടുത്തുന്നു. അതാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ചില ചര്‍ച്ചകളും പ്രചാരണങ്ങളും സൂചിപ്പിക്കുന്നത്.
(സാമ്പത്തികകാര്യ വിദഗ്ധനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: