ആലുവ: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപ് അച്ഛന്റെ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം ജയിലിലേയ്ക്ക് മടങ്ങി.
കനത്ത പോലീസ് കാവലില്‍ രാവിലെ എട്ടു മണിയോടെയാണ് ദിലീപിനെ ആലുവ സബ്ജയിലിന് പുറത്തെത്തിച്ചത്. ഇവിടെ നിന്ന് ദിലീപിനെ ആലുവയിലെ വീട്ടില്‍ എത്തിച്ചു. ദിലീപ് സഞ്ചരിച്ച പോലീസ് വാഹനം മാത്രമാണ് വീടിന്റെ ഗേറ്റിനുള്ളിലേക്ക് കടത്തിവിട്ടത്.
ദിലീപ് വീട്ടിലെത്തിയ ഉടന്‍ തന്നെ ശ്രാദ്ധ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവന്, മകള്‍ മീനാക്ഷി, ദിലീപിന്റെ അമ്മ, കാവ്യയുടെ ബന്ധുക്കള്‍ തുടങ്ങി ചുരുക്കം ചിലര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അതേസമയം, ചലച്ചിത്ര പ്രവര്‍ത്തകര്‍ ആരും ദിലീപിന്റെ വസതിയിലെത്തിയില്ല.
കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി നല്‍കിയത്. രാവിലെ എട്ടുമുതല്‍ 10 വരെയാണ് ദിലീപിന് ജയിലിനു പുറത്തിറങ്ങാന്‍ കോടതി അനുമതി നല്‍കിയത്. മാധ്യമങ്ങളെ കാണരുതെന്നും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. നടന്റെ സുരക്ഷക്കായി 200 ഓളം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.
ശ്രാദ്ധ ചടങ്ങുകള്‍ വീട്ടിലും ആലുവ മണപ്പുറത്തുമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ദിലീപിനെ മണപ്പുറത്തേക്ക് കൊണ്ടുപോയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: