കണ്ണൂര്‍: തളിപ്പറമ്പ് അരിയിലിലെ എംഎസ്എഫ് പ്രവര്ത്തകന് അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. വളപട്ടണം സിഐ യു.പ്രേമനാണ് ഇന്നലെ കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ 480 പേജ് വരുന്ന കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്, ടി.വി.രാജേഷ് എംഎല്‍എ എന്നിവര്‍ അടക്കം 33 പ്രതികളാണ് കേസിലുള്‍പ്പെട്ടിട്ടുള്ളത്. പി.ജയരാജന് 32-ാം പ്രതിയും ടി.വി.രാജേഷ് 33-ാം പ്രതിയുമാണ്.
കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള ആറ് പ്രതികളാണ് പ്രതിപ്പട്ടികയില്‍ ആദ്യസ്ഥാനങ്ങളിലുള്ളത്. ഡിവൈഎഫ്ഐ കണ്ണപുരം വില്ലേജ് കമ്മറ്റിയംഗം കെ.വി.സുമേഷ്, വെസ്റ്റ് വില്ലേജ് കമ്മറ്റിയംഗം ഇടക്കേപ്പുറം പനിയാരത്ത് വളപ്പില്‍ പി.അനൂപ്, ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി.ഗണേശന്, കണ്ണപുരം ഈസ്റ്റ് വില്ലേജ് സെക്രട്ടറി നടുവിലെ പുരയില്‍ ദിനേശന് എന്ന മൈന ദിനേശന്, സിപിഎം ബ്രാഞ്ച് സെക്രട്ടറി തയ്യില്‍ ബിജേഷ് എന്ന ബാബൂട്ടി, ഡിവൈഎഫ്ഐ മൊറാഴ യൂണിറ്റ് പ്രസിഡണ്ട് മുതുവാനിച്ചാലില് സി.എ.ലതീഷ് എന്നിവരാണ് യഥാക്രമം ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികള്‍. ആദ്യഘട്ടത്തില്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദന്റെ മകന് ശ്യാംജിത്ത് അടക്കമുളള നാലുപേര്‍ ഇതുവരെ പിടിയിലാവുകയോ കീഴടങ്ങുകയോ ചെയ്തിട്ടില്ല. ആദ്യം പ്രതിചേര്‍ക്കപ്പെട്ട ചിലരെ ചോദ്യം ചെയ്തതിനു ശേഷം പട്ടികയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. കേസിന്റെ വിചാരണ സെഷന്‍സ് കോടതിയിലാണ് നടക്കുക.
കഴിഞ്ഞ ഫെബ്രുവരി 20ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്, ടി.വി.രാജേഷ് എംഎല്‍എ എന്നിവര്‍ നേരത്തെയുണ്ടായ ലീഗ് അക്രമത്തില്‍ പരിക്കേറ്റ സിപിഎമ്മുകാരെ കാണാനായി അരിയില്‍ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെ ലീഗുകാര്‍ ഇരുവരെയും തടഞ്ഞുവെക്കുകയും ആക്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അന്ന് വൈകുന്നേരത്തോടെയാണ് കീഴറയില്‍ വെച്ച് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. അക്രമത്തിലുള്പ്പെട്ടതെന്ന് കരുതുന്ന ഷുക്കൂറിന്റെ ഫോട്ടോ മൊബെയില്‍ ഫോണ്‍ വഴി അയച്ച്് സ്ഥിരീകരണം നടത്തിയ ശേഷം സിപിഎം പാര്‍ട്ടി കോടതി നടപ്പിലാക്കിയ വധശിക്ഷയായിരുന്നു സംഭവമെന്ന് ആരോപണത്തെത്തുടര്‍ന്ന് കേസ് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: