തുറവൂര്‍: ഇടഞ്ഞ് ഓടി വളമംഗലം അനന്തന് കരിയിലെ ചതുപ്പില്‍ താഴ്ന്ന കൊമ്പനാന ഒരുകോടിയോളം രൂപയുടെ നാശനഷ്ടമുണ്ടാക്കിയതായി പ്രഥമിക നിഗമനം. തൃക്കാക്കര ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനുശേഷം ലോറിയില്‍ ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആന ഇടഞ്ഞത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള മുല്ലയ്ക്കല് ക്ഷേത്രത്തിലെ ബാലകൃഷ്ണന് എന്ന കൊമ്പനാണ് തുറവൂറിലും വളമംഗലത്തും വ്യാപക നാശനഷ്ടമുണ്ടാക്കിയത്. വീടുകള്‍, വൈദ്യുത പോസ്റ്റുകള്‍, ചുറ്റുമതില്‍, ഓട്ടോറിക്ഷ എന്നിവ നശിപ്പിച്ചിരുന്നു. ചതുപ്പില്‍ നിന്നും കരയ്ക്ക് കയറ്റിയ ശേഷം ഇടഞ്ഞ ആന വളമംഗലത്തെ വീടും രാത്രിയില്‍ നശിപ്പിച്ചു.
ആനയെ വടം കെട്ടി വലിച്ചത് മൂലം സമീപത്തുള്ള കുന്തറ രാധാകൃഷ്ണന്റെ വീടിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. വീടിന് പത്ത് ലക്ഷം രൂപായുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. രാധാകൃഷ്ണന്റെ ഉപജീവന മാര്‍ഗ്ഗമായിരുന്ന ഓട്ടോറിക്ഷയും തകര്‍ത്തു. തുറവൂര്‍ എഴുകോല്ത്തറ വത്സലയുടെ വീട്, ആലക്കാപറമ്പ് കിഴക്ക് ഭാഗത്തുള്ള ഗോപാലകൃഷ്ണന് നായര്‍, ഭാസ്ക്കരന്‍ നായര്‍, ഷേണായി എന്നിവരുടെ വീടിന്റെ മതിലുകളും വളമംഗലം തിരുഹൃദയ ദേവാലയത്തിന്റെ മതിലും ഗേറ്റും നിരവധി ഇലക്ട്രിക്ക് പോസ്റ്റുകളും തകര്‍ത്തിരുന്നു.
രണ്ട് തവണ മയക്ക് വെടിവച്ചിട്ടും കൊമ്പന് ശാന്തനായില്ല. ഇതോടെ ആനയെ ലോറിയില്‍ കയറ്റി സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം അധികൃതര്‍ അടുത്ത ദിവസത്തേക്ക് മാറ്റുകയായിരുന്നു. നാശനഷ്ടം നേരിട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: