ഹരിപ്പാട്: സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ സ്മാരകമായി നടന്ന പായിപ്പാട് ജലോത്സവത്തില്‍ പായിപ്പാടന് ചുണ്ടന് കിരീടം. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ സനില്‍ ഇടിക്കുള ക്യാപ്റ്റനായ കാരിച്ചാല്‍ ചുണ്ടനെ പിന്തള്ളിയാണ് തമ്പി തറാക്കേരില്‍ നയിച്ച പായിപ്പാടന് ഒന്നാമതെത്തിയത്.
സഞ്ജീവ് ക്യാപ്റ്റനായ ആയാപറമ്പ് പാണ്ടി ചുണ്ടനാണ് മൂന്നാം സ്ഥാനം. ചുണ്ടന്‍വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലില്‍ മധു നയിച്ച ചെറുതന ഒന്നാം സ്ഥാനം നേടി. ജോയ്സ് മാനുവല്‍ ക്യാപ്റ്റനായ കരുവാറ്റ ശ്രീവിനായകന്‍ രണ്ടാം സ്ഥാനവും ആര്. വിക്രമന്‍നായര്‍ നയിച്ച ആനാരി ചുണ്ടന് മൂന്നാം സ്ഥാനവും നേടി.
സെക്കന്‍ഡ് ലൂസേഴ്സ് ഫൈനലില്‍ ടി. സുരേന്ദ്രന് ക്യാപ്റ്റനായ കരുവാറ്റ ചുണ്ടന് ഒന്നാമതെത്തി. തോമസ് ക്യാപ്റ്റനായ വെള്ളംകുളങ്ങരക്കാണ് രണ്ടാം സ്ഥാനം. ഫൈബര്‍ ഓടി ഫൈനലില്‍ കറുകയില്‍ ഒന്നാം സ്ഥാനവും കറുകയില്‍ പുത്തന്‍പുരക്കല്‍ രണ്ടാം സ്ഥാനവും നേടി.
വെപ്പ് എ ഗ്രേഡ് ഫൈനലില്‍ അമ്പലക്കടവന് വിജയിച്ചു. പട്ടേരിപുരക്കലിനാണ് രണ്ടാം സ്ഥാനം. വെപ്പ് ബി ഗ്രേഡില്‍ പുന്നത്രപുരക്കല്‍, തോട്ടുകടവന്‍, സെന്റ് ആന്റണി എന്നീ വള്ളങ്ങള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഫൈബര്‍ വെപ്പ് വള്ളങ്ങളുടെ ഫൈനലില്‍ നെടുമ്പറമ്പന്‍ വിജയിച്ചു. ശ്രീവിശ്വനാഥനാണ് രണ്ടാം സ്ഥാനം. ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ മത്സരവള്ളംകളി ഉദ്ഘാടനം ചെയ്തു. സി. ശ്രീകുമാര്‍ ഉണ്ണിത്താന് അദ്ധ്യക്ഷനായി.
ചലച്ചിത്ര താരങ്ങളായ കലാഭവന്‍ നവാസ്,രഹന എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍. പ്രസാദ്കുമാര്‍, വി.ബി. രത്നകുമാരി, കെഎസ്ബിആര്‍എ പ്രസിഡന്റ് ആര്.കെ. കുറുപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കായംകുളം ഡിവൈഎസ്പി അനില്‍ദാസ് സമ്മാനദാനം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: